വനിതാ ഏകദിന ലോകകപ്പിനു നാളെ ന്യൂസീലൻഡിൽ തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ!
Mail This Article
വെല്ലിങ്ടൻ (ന്യൂസീലൻഡ്) ∙ ലോക ക്രിക്കറ്റിൽ ഇനി വനിതകളുടെ പോരാട്ടം. വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ 12–ാം എഡിഷനു ന്യൂസീലൻഡിൽ നാളെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ സമയം നാളെ രാവിലെ ആറിന് ആതിഥേയരായ ന്യൂസീലൻഡും വെസ്റ്റിൻഡീസും ഏറ്റുമുട്ടും. ഏപ്രിൽ 3നാണു ഫൈനൽ. ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച രാവിലെ 6.30ന് പാക്കിസ്ഥാനെതിരെ.
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ലോകകപ്പ്, കോവിഡ് മൂലമാണ് ഇക്കൊല്ലത്തേക്കു മാറ്റിയത്. ഇംഗ്ലണ്ടാണു നിലവിലെ ജേതാക്കൾ. ഓസ്ട്രേലിയ (6 തവണ), ഇംഗ്ലണ്ട് (4), ന്യൂസീലൻഡ് (1) ടീമുകൾ മാത്രമേ ഇതുവരെ ലോകകപ്പ് കിരീടമുയർത്തിയിട്ടുള്ളൂ. ഇത്തവണ 8 ടീമുകളാണു മത്സരിക്കുന്നത്. പ്രാഥമിക റൗണ്ടിൽ ഓരോ ടീമും പരസ്പരം മത്സരിക്കും. മുന്നിലെത്തുന്ന 4 ടീമുകൾ സെമിയിലേക്കു മുന്നേറും.
∙ കോവിഡ് വന്നാൽ ടീമിൽ 9 പേർ
കോവിഡ് പിടിപെട്ടാൽ 9 താരങ്ങളുമായി കളിക്കാനിറങ്ങാൻ അനുവാദമുണ്ട്. ഇങ്ങനെയുള്ള ടീം ഫീൽഡ് ചെയ്യുമ്പോൾ സപ്പോർട്ട് സ്റ്റാഫിലെ 2 പേർക്ക് (അവരും വനിതകളായിരിക്കണം) സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരായി ഗ്രൗണ്ടിലിറങ്ങാം.
∙ ടീമുകൾ
ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ബംഗ്ലദേശ്.
∙ 10 കോടി
ജേതാക്കൾക്കു ലഭിക്കുക 13.20 ലക്ഷം ഡോളർ (ഏകദേശം 10 കോടി രൂപ).
English Summary: 2022 Women's Cricket World Cup