ADVERTISEMENT

മൗണ്ട് മംഗനൂയി∙ ബദ്ധവൈരികളായ പാക്കിസ്ഥാനെ വീഴ്ത്തി ന്യൂസീലൻഡിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ത്യൻ ബാറ്റിങ് നിരയുടെ കൂട്ടത്തകർച്ചയും ശക്തമായ തിരിച്ചുവരവും കണ്ട മത്സരത്തിൽ 107 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 244 റൺസ്. പാക്കിസ്ഥാൻ വനിതകളുടെ മറുപടി 43 ഓവറിൽ 137 റൺസിൽ അവസാനിച്ചു.‌

പാക്കിസ്ഥാനെതിരായ ഉജ്വല വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ് ടീമുകൾക്കും ആദ്യ കളിയിലെ ജയത്തിലൂടെ രണ്ടു പോയിന്റ് വീതമുണ്ടെങ്കിലും റൺറേറ്റിലെ മികവാണ് ഇന്ത്യയെ ഒന്നാമതു നിർത്തുന്നത്. ഇന്ത്യയുടെ അടുത്ത മത്സരം ഈ മാസം 10ന് ആതിഥേയരായ ന്യൂസീലൻഡിനെതിരെ ഹാമിൽട്ടനിലാണ്.

10 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്‌ക്‌വാദിന്റെ നേത‍ൃത്വത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. സ്നേഹ് റാണ 9 ഓവറിൽ 27 റൺസ് വഴങ്ങിയും ജുലൻ ഗോസ്വാമി 10 ഓവറിൽ 26 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റു വീതം സ്വന്തമാക്കി. ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ ദീപ്തി ശർമ, മേഘ്ന സിങ് എന്നിവർ പങ്കിട്ടു. തകർപ്പൻ അർധസെഞ്ചുറിയുമായി ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്നു കരകയറ്റാൻ നേതൃത്വം നൽകിയ പൂജാര വസ്ത്രാകാറാണ് കളിയിലെ താരം.

64 പന്തിൽ മൂന്നു ഫോറുകൾ സഹിതം 30 റൺസെടുത്ത ഓപ്പണർ സിദ്ര അമീനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ഓപ്പണർ ജാവേരിയ ഖാൻ (28 പന്തിൽ 11), ക്യാപ്റ്റൻ ബിസ്മ മറൂഫ് (25 പന്തിൽ 15), ആലിയ റിയാസ് (23 പന്തിൽ 11), ഫാത്തിമ സന (35 പന്തിൽ 17), സിദ്ര നവാസ് (19 പന്തിൽ 12), ഡയായ ബെയ്ഗ് (35 പന്തിൽ 24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഒമൈമ സുഹൈൽ (നാലു പന്തിൽ അഞ്ച്), നിദ ദാർ (10 പന്തിൽ നാല്), നഷ്റ സന്ധു (0) എന്നിവർ നിരാശപ്പെടുത്തി. അനം അമീൻ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.

∙ രക്ഷകരായി പൂജ – റാണ സഖ്യം

നേരത്തെ, കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ടീം ഇന്ത്യയ്ക്ക് ആറാം വിക്കറ്റിലെ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി പൂജാ വസ്ത്രാകാർ – സ്നേഹ് റാണ എന്നിവരാണ് രക്ഷകരായത്. അർധസെഞ്ചുറികളുമായി ഇരുവരും താങ്ങായതോടെ, മൗണ്ട് മംഗനൂയിയിലെ ബേ ഓവലിൽ ബദ്ധ വൈരികൾക്കു മുന്നിൽ ഇന്ത്യ ഉയർത്തിയത് 245 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 244 റൺസെടുത്തത്.

21.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസുമായി മികച്ച നിലയിലായിരുന്ന ഇന്ത്യ, പിന്നീട് 18 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയതാണ്. നാലു റൺസിനിടെ ഒരു വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റിൽ 114 പന്തിൽ 92 റൺസ് അടിച്ചുകൂട്ടിയ മിതാലി രാജ് – ദീപ്തി ശർമ സഖ്യമാണ് ആദ്യം രക്ഷകരായത്. എന്നാൽ ക്യാപ്റ്റൻ മിതാലി രാജും ഹർമൻപ്രീത് കൗറും ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയതോടെ 33.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിൽ ഇന്ത്യ തകർന്നു. ഇതിനുശേഷമാണ് ഏഴാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി പൂജ – സ്നേഹ് സഖ്യം ടീമിന്റെ രക്ഷകരായത്.

59 പന്തിൽ എട്ടു ഫോറുകളോടെ 67 റൺസെടുത്ത പൂജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 48 പന്തിൽ നാലു ഫോറുകൾ സഹിതം 53 റൺസുമായി സ്നേഹ് റാണ ഉറച്ച പിന്തുണ നൽകി. ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായ ആറാം വിക്കറ്റിൽ പൂജ – സ്നേഹ് സഖ്യം ഇന്ത്യൻ സ്കോർ ബോർഡിലെത്തിച്ചത് 122 റൺസാണ്! വെറും 96 പന്തിൽനിന്നാണ് ഇരുവരും 122 റൺസ് അടിച്ചുകൂട്ടിയത്.

ഇന്ത്യയ്ക്കായി ഓപ്പണർ സ്മൃതി മന്ഥനയും അർധസെഞ്ചുറി നേടി. 75 പന്തുകൾ നേരിട്ട സ്മൃതി മൂന്നു ഫോറും ഒരു സിക്സും സഹിതം 52 റൺസെടുത്തു. 57 പന്തിൽ രണ്ടു ഫോറുകളോടെ 40 റൺസെടുത്ത ദീപ്തി ശർമയുടെ പ്രകടനവും ശ്രദ്ധേയമായി. അതേസമയം, ഓപ്പണർ ഷഫാലി വർണ (ആറു പന്തിൽ 0), ക്യാപ്റ്റൻ മിതാലി രാജ (36 പന്തിൽ 9), ഹർമൻപ്രീത് കൗർ (14 പന്തിൽ അഞ്ച്), റിച്ച ഘോഷ് (അഞ്ച് പന്തിൽ ഒന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ജുലൻ ഗോസ്വാമി മൂന്നു പന്തിൽ ഒരു ഫോർ സഹിതം ആറു റൺസുമായി പുറത്താകാതെ നിന്നു.

പാക്കിസ്ഥാനായി നഷ്റ സന്ധു 10 ഓവറിൽ 36 റൺസ് വഴങ്ങിയും നിദ ദാർ 10 ഓവറിൽ 45 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഡയാന ബെയ്ഗ്, അനം അമീൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary: Pakistan Women vs India Women, 4th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com