ADVERTISEMENT

മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽനിന്ന് 490 കിലോമീറ്റർ അകലെയുള്ള ശാഹ്ഡോൾ ജില്ലയിൽ ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചു വളർന്ന ഒരു പെ‍ൺകുട്ടിയുണ്ടായിരുന്നു. ഉയരക്കാരായ ബോളർമാരെ തുടരെ സിക്സറിനു പറത്തുന്ന ‘കുഞ്ഞുപയ്യൻസിനെ’ പ്രാദേശിക പരിശീലകൻ അശുതോഷ് ശ്രീവാസ്തവ ശ്രദ്ധിച്ചു. അന്വേഷിച്ചപ്പോഴാണു പൂജ വസ്ത്രകാർ എന്ന 10 വയസ്സുകാരിയാണ് ആ പിഞ്ച് ഹിറ്റർ എന്നറിഞ്ഞത്. പൂജയെ അദ്ദേഹം തന്റെ അക്കാദമിയിൽ ചേർത്ത് ആൺകുട്ടികൾക്കൊപ്പം പരിശീലനം നൽകി. ആ പൂജ ഇന്നു നിൽക്കുന്നത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലാണ്.

ഏകദിന ലോകകപ്പിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ 59 പന്തുകളിൽ 67 റൺസടിച്ചു പ്ലെയർ ഓഫ് ദ് മാച്ചായ ഇരുപത്തിരണ്ടുകാരിയുടെ ജീവിതം വെല്ലുവിളികൾക്കു മുന്നിൽ കാലിടറുന്നവർക്കു പാഠപുസ്തകമാണ്. അമ്മയുടെ വേ‍ർപാടും പരുക്കിന്റെ വേദനകളും സൃഷ്ടിച്ച പ്രതിസന്ധി മറികടന്നാണ് പൂജയുടെ ക്രിക്കറ്റ് യാത്ര.

10–ാം വയസ്സിൽ അക്കാദമിയിൽ ചേർന്ന കാലത്താണു പൂജയുടെ അമ്മ അർബുദബാധിതയായി മരിച്ചത്. പൂജ ഉൾപ്പെടെ 7 മക്കളുമായി ബിഎസ്എൻഎൽ ജീവനക്കാരനായ പിതാവ് ബന്ധൻ റാം വസ്ത്രാകർ സങ്കടത്തിൽ കഴിഞ്ഞ കാലം. അമ്മയുടെ വേർപാടിൽ തളരാതെ പൂജ അക്കാദമിയിലേക്കു തിരിച്ചെത്തി. 13–ാം വയസ്സിൽ മധ്യപ്രദേശിന്റെ അണ്ടർ 19 ടീമിൽ ഇടംപിടിച്ചു. പക്ഷേ, പരുക്ക് വില്ലനായി. 2016ൽ നടുവേദനമൂലം കളി മുടങ്ങി. തൊട്ടടുത്ത വർഷം കാലിലെ പേശീവലിവ് പ്രശ്നമായി. ഇന്ത്യൻ ടീമിലേക്കു വഴിതെളിയുന്നതിനിടെ 2017ൽ വീണ്ടും പരുക്കേറ്റു. കാൽമുട്ടിൽ ശസ്ത്രക്രിയ വേണ്ടിവന്നു.

പക്ഷേ, മാസങ്ങളുടെ വിശ്രമത്തിനുശേഷം പൂജ മൈതാനത്തേക്കു തിരിച്ചെത്തി. പതിയെ ഫിറ്റ്നസ് വീണ്ടെടുത്തു. 2018ലെ ചാലഞ്ചർ ട്രോഫിയിലൂടെ ഇന്ത്യൻ ടീമിലേക്ക്. 2018ലെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചെങ്കിലും പരുക്കു വീണ്ടും വഴിമുടക്കി. സന്നാഹമത്സരത്തിനിടെ പരുക്കേറ്റതോടെ ടൂർണമെന്റിൽനിന്നു പുറത്ത്. തളരാതെ പൊരുതിയ താരം പിന്നീടു 2020ലെ ട്വന്റി20 ടീമിൽ ഇടംപിടിച്ചു. ഇപ്പോൾ ഏകദിന ലോകകപ്പ് ടീമിലും.

ഇതുവരെ 14 ഏകദിനങ്ങളിലായി 257 റൺസും 6 വിക്കറ്റുമെടുത്തു. 24 ട്വന്റി20കളിലായി 389 റൺസും 19 വിക്കറ്റും നേടി. വനിതാ ഏകദിനത്തിൽ 8, 9 ബാറ്റിങ് പൊസിഷനുകളിലെ ഏറ്റവുമുയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ പൂജയുടെ പേരിലാണ്. 

∙കഠിനാധ്വാനവും നിശ്ചയദാർഢ്യവും കരുത്താക്കി വനിതാ ക്രിക്കറ്റിൽ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണു പൂജ. കരിയറിലും വ്യക്തിജീവിതത്തിലും ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ചു കളത്തിൽ തിളങ്ങാൻ താരത്തിനായി. ഇന്ത്യൻ വനിതാ ടീമിന്റെ ഭാഗ്യമാണു പൂജ. - ബിജു ജോർജ്, മുൻ ഫീൽഡിങ് പരിശീലകൻ, ഇന്ത്യൻ വനിതാ ടീം

English Summary: The Pooja Vastrakar Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com