ADVERTISEMENT

ക്രൈസ്റ്റ്ചർച്ച് ∙ നേരത്തേതന്നെ സെമി ഉറപ്പിച്ചിട്ടും ദക്ഷിണാഫ്രിക്ക ഇന്ത്യയോട് യാതൊരു കനിവും കാട്ടിയില്ല. പ്രധാന ബോളർ ജുലൻ ഗോസ്വാമിയുടെ അഭാവത്തിലും അവസാന നിമിഷം വരെ പൊരുതി നോക്കിയ ഇന്ത്യയെ ലോകകപ്പിന് പുറത്താക്കി ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. നിർണായക മത്സരത്തിൽ ജയിച്ചാൽ സെമി ഉറപ്പായിരുന്ന ഇന്ത്യയെ, മൂന്നു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 274 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ‌്‌ക്കെതിരെ അവസാന ഓവർ പൊരുതിയെങ്കിലും അവരെ വിജയത്തിൽനിന്ന് തടയാൻ ഇന്ത്യയ്ക്കായില്ല.

അവസാന ഓവറിലെ അതി നാടകീയമായ നിമിഷങ്ങൾക്കൊടുവിൽ അവസാന പന്തിലാണ് ദക്ഷിണാഫ്രിക്ക വിജയത്തിലെത്തിയത്. ദീപ്തി ശർമ എറിഞ്ഞ അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് ഏഴു റൺസാണ്. ആദ്യ പന്തിൽ സിംഗിൾ. രണ്ടാം പന്തിൽ സിംഗിളിനു പിന്നാലെ ഡബിളിനുള്ള ശ്രമത്തിൽ ത്രിഷ ചേട്ടി റണ്ണൗട്ടായതോടെ ഇന്ത്യ വിജയം സ്വപ്നം കണ്ടതാണ്. മൂന്നും നാലും പന്തുകളിൽ സിംഗിൾ നേടിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന രണ്ടു പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് മൂന്നു റൺസ്. അഞ്ചാം പന്തിൽ ദീപ്തി ശർമ ഡുപ്രീസിനെ പുറത്താക്കിയതോടെ ഇന്ത്യ ആരവങ്ങളിൽ മുങ്ങി. പക്ഷേ ആ പന്ത് നോബോൾ വിളിച്ചതോടെ ഇന്ത്യയുടെ ഹൃദയം തകർന്നു. അവസാന രണ്ടു പന്തിൽ വിജയത്തിലേക്ക് വേണ്ടിയിരുന്ന രണ്ടു റൺസ് കൂടി നേടി ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു. അതും മൂന്നു വിക്കറ്റ് ബാക്കിയാക്കി. ഫലം, ലീഗ് ഘട്ടത്തിൽ അഞ്ചാം സ്ഥാനക്കാരായി ഇന്ത്യ ലോകകപ്പിനു പുറത്ത്.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് അവസാന 10 ഓവറിൽ ഉദ്ദേശിച്ച രീതിയിൽ റൺസ് കണ്ടെത്താൻ സാധിക്കാതെ പോയത് മത്സര ഫലത്തിൽ നിർണായകമായി. ദക്ഷിണാഫ്രിക്കയുടെ വിജയത്തോടെ ഏഴു പോയിന്റുമായി വെസ്റ്റിൻഡീസ് സെമിയിൽ ഇടമുറപ്പിച്ചു. ഇന്നത്തെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെ 100 റൺസിനു തോൽപ്പിച്ച ഇംഗ്ലണ്ട് മൂന്നാം സ്ഥാനക്കാരായും സെമിയിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ഏഴു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ 14 പോയിന്റുമായി ഒന്നാം സ്ഥാനത്തോടെയും 11 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനക്കാരായും നേരത്തേതന്നെ സെമി ഉറപ്പാക്കിയിരുന്നു.

മുഖ്യ പേസ് ബോളർ ജുലൻ ഗോസ്വാമിയുടെ അഭാവത്തിൽ താരതമ്യേന മൂർച്ച കുറഞ്ഞ ബോളിങ് ആക്രമണവുമായി ഇറങ്ങിയ ഇന്ത്യയ്ക്കെതിരെ അനായാസമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്. ഓപ്പണർ ലിസെല്ല ലീ 15 പന്തിൽ ആറു റൺസുമായി റണ്ണൗട്ടായെങ്കിലും പിന്നീട് അവർ തിരിച്ചടിച്ചു. ഓപ്പണർ ലോറ വോൾവാർത്താണ് അവരുടെ ടോപ് സ്കോറർ. 79 പന്തിൽ 11 ഫോറുകൾ സഹിതം അവർ നേടിയത് 80 റൺസ്. 63 പന്തിൽ രണ്ടു ഫോറുകൾ സഹിതം 52 റൺസുമായി പുറത്താകാതെ നിന്ന മിഗ്‌നോൺ ഡുപ്രീസിന്റെ പ്രകടനമാണ് അവസാന നിമിഷങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ഷബ്നിം ഇസ്‍മയീൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

ലാറ ഗുഡാൾ (69 പന്തിൽ 49), ക്യാപ്റ്റൻ സുൻ ലൂസ് (27 പന്തിൽ 22), മരിസെയ്ൻ കാപ്പ് (30 പന്തിൽ 32), ക്ലോയ് ട്രിയോൺ (ഒൻപത് പന്തിൽ 17) എന്നിവരെല്ലാം ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങി. ഇന്ത്യയ്ക്കായി ഹർമൻപ്രീത് കൗർ എട്ട് ഓവറിൽ 42 റൺസ് വഴങ്ങിയും രാജേശ്വരി ഗെയ്ക്‌വാദ് 10 ഓവറിൽ 61 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

∙ ബാറ്റിങ്ങിൽ തിളങ്ങി ‘പ്രമുഖർ’!

നേരത്തെ, ടീം ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന ബാറ്റുകളെല്ലാം ഒന്നിച്ചു ശബ്ദിച്ചതോടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നിൽ 275 റൺസ് വിജയലക്ഷ്യമുയർത്താൻ ഇന്ത്യയ്ക്കായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 274 റൺസ് നേടിയത്. ഇന്ത്യയ്ക്കായി ഓപ്പണർമാരായ സ്മൃതി മന്ഥന (71), ഷഫാലി വർമ (53), ക്യാപ്റ്റൻ മിതാലി രാജ് (68) എന്നിവർ അർധസെഞ്ചുറി നേടി. വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 48 റൺസെടുത്ത് പുറത്തായി.

ഓപ്പണിങ്ങിൽ സ്മൃതി മന്ഥനയും ഷഫാലി വർമയും ചേർന്ന് നൽകിയ മിന്നുന്ന തുടക്കമാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. മന്ഥന 84 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 71 റൺസെടുത്ത് പുറത്തായി. ഇന്ത്യൻ ഇന്നിങ്സിൽ പിറന്ന ഏക സിക്സർ കൂടിയാണ് മന്ഥനയുടെ പേരിലുള്ളത്. ഷഫാലി വർമ 46 പന്തിൽ എട്ടു ഫോറുകളോടെ 53 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ 15 ഓവറിൽ ഇരുവരും ഇന്ത്യൻ സ്കോർ ബോർഡിലെത്തിച്ചത് 91 റൺസ്!

യാസ്തിക ഭാട്യ മൂന്നു പന്തിൽ രണ്ടു റൺസുമായി പുറത്തായത് നിരാശയായെങ്കിലും, ടൂർണമെന്റിലെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റൻ മിതാലി രാജ് ഇന്ത്യൻ ‍ഇന്നിങ്സിനെ താങ്ങിനിർത്തി. 84 പന്തുകൾ നേരിട്ട മിതാലി എട്ടു ഫോറുകളോടെയാണ് 68 റൺസെടുത്തത്. ഇതിനു മുൻപ് ഓസീസിനെതിരെയും മിതാലി അർധസെഞ്ചുറി നേടിയിരുന്നു. ഇതോടെ, ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും മിതാലി സ്വന്തമാക്കി. മാത്രമല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിൽ 10 അർധസെഞ്ചുറി നേടുന്ന ആദ്യ താരമായും മിതാലി മാറി.

മിതാലിക്കു പിന്നാലെ പൂജ വസ്ത്രകാർ എട്ടു പന്തിൽ മൂന്നു റൺസുമായി പുറത്തായെങ്കിലും ആറാം വിക്കറ്റിൽ ഹർമൻപ്രീത് കൗറും റിച്ച ഘോഷും ചേർന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 270 കടത്തിയത്. ഹർമൻപ്രീത് 57 പന്തിൽ നാലു ഫോറുകൾ സഹിതം 48 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായി. റിച്ച ഘോഷ് 13 പന്തിൽ എട്ടു റൺസുമായി മടങ്ങി. സ്നേഹ് റാണ (1), ദീപ്തി ശർമ (2) എന്നിവർ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി ഷബ്നിം ഇസ്മയീൽ 10 ഓവറിൽ 42 റൺസ് വഴങ്ങിയും മസബാത ക്ലാസ് എട്ട് ഓവറിൽ 38 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അയബോൻഗ ഖാക, ക്ലോയ് ട്രിയോൺ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary: South Africa Women vs India Women, 4th Match - Live Cricket Score 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com