ADVERTISEMENT

മുംബൈ∙ തുടർച്ചയായ 2–ാം മത്സരത്തിലും ബാറ്റിങ്ങിൽ നിറം മങ്ങിയതിനു പിന്നാലെ ഗുജറാത്ത് ടൈറ്റൻസിന്റെ ഇന്ത്യൻ ഓൾറൗണ്ടർ വിജയ് ശങ്കറിനെതിരെ സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ പ്രതിഷേധം കനക്കുന്നു. ഡൽഹിക്കെതിരെ ശനിയാഴ്ച വൈകിട്ടു നടന്ന മത്സരത്തിൽ ബാറ്റിങ് ലൈനപ്പിൽ 3–ാം സ്ഥാനം ലഭിച്ചിട്ടും അവസരം മുതലാക്കാൻ വിജയ് ശങ്കറിനു സാധിച്ചിരുന്നില്ല. 20 പന്തിൽ ഒരു ഫോർ അടക്കം 13 റൺസ് നേടിയ വിജയ് ശങ്കറിനെ കുൽദീപ് യാദവ് ബോൾഡാക്കുകയായിരുന്നു.

ക്രീസിൽ എത്തിയപ്പോൾ മുതൽ പന്തു മിഡിൽ ചെയ്യാനും ശങ്കർ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഡൽഹി ബാറ്റിങ്ങിൽ ഒരോവർ ബോൾ ചെയ്തെങ്കിലും 14 റൺസാണു വഴങ്ങിയത്. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ആദ്യ കളിയിലും 3–ാം നമ്പറിൽ ബാറ്റു ചെയ്യാൻ വിജയ് ശങ്കറിന് അവസരം ലഭിച്ചിരുന്നു. 6 പന്തിൽ 4 റൺസ് നേടിയ ശങ്കറിനെ ദുഷ്മന്ത ചമീരയാണ് അന്നു ബോൾഡാക്കിയത്. 

2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അമ്പാട്ടി റായുഡുവിനു പകരം ഇടം പിടിച്ച താരമായിരുന്നു വിജയ് ശങ്കർ. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ മികവു പുലർത്തുന്ന ത്രീഡി താരമാണു ശങ്കർ എന്നായിരുന്നു താരത്തെ ടീമിൽ ഉൾപ്പെടുത്താനുള്ള കാരണം എന്ന് അന്നത്തെ സിലക്ഷൻ കമ്മിറ്റി ചെയർമാർ എം.എസ്.കെ. പ്രസാദ് പ്രതികരിച്ചിരുന്നു.

എന്നാൽ ഏകദിന ലോകകപ്പു മുതൽ പിന്നീടുള്ള ടൂർണമെന്റുകളിലെല്ലാം നിറം മങ്ങിയതോടെ വിജയ് ശങ്കറിനുള്ള ഏറ്റവും ‘കനപ്പെട്ട ട്രോളായി’ പ്രസാദിന്റെ ഈ വിശേഷണം മാറി. മുൻ സീസണുകളിൽ തിളങ്ങാനാകാതെ പോയതോടെ സൺറൈസേഴ്സ് ഹൈദരാബാദ് ആരാധകരും ത്രീഡി വിശേഷണം ഉപയോഗിച്ചു ശങ്കറിനെ വിമർശിച്ചിരുന്നു. ഇക്കുറി അതു ഗുജറാത്ത് ആരാധകരും ഏറ്റെടുത്തു. ശങ്കറിന്റെ നിരുത്തരവാദിത്തപരമായ ബാറ്റിങ് സമീപനത്തെയാണ് ഭൂരിഭാഗം പേരും വിമർശിക്കുന്നത്.  വിജയ് ശങ്കർ നിറം മങ്ങിയെങ്കിലും 4 വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെർഗൂസൻ, 2 വിക്കറ്റെടുത്ത മുഹമ്മദ് ഷമി എന്നിവരുടെ ബോളിങ് മികവിൽ ഡൽഹിയെ ഗുജറാത്ത് 14 റൺസിനു കീഴടക്കിയിരുന്നു. 

 

English Summary: "We don't want a 3D player" - Twitter slams GT's Vijay Shankar for flop show against DC  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com