ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിടാൻ മുംബൈ ഇന്ത്യൻസ് ഭീഷണിപ്പെടുത്തി: ഉത്തപ്പയുടെ വെളിപ്പെടുത്തൽ
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം മുംബൈ ഇന്ത്യൻസിനെതിരെ ആരോപണവുമായി ചെന്നൈ സൂപ്പർ കിങ്സ് താരം റോബിൻ ഉത്തപ്പ. 2009 ഐപിഎൽ സീസണിൽ ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിടുന്നതിനു വേണ്ടി മുംബൈ ഇന്ത്യൻസ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ആർ. അശ്വിനുമായുള്ള യുട്യൂബ് വിഡിയോയിൽ ഉത്തപ്പ പറയുന്നത്. 2009 സീസൺ തുടങ്ങുന്നതിന് ഒരു മാസം മുന്‍പായിരുന്നു സംഭവമെന്നും ഉത്തപ്പ വ്യക്തമാക്കി. ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തില്ല എന്നായിരുന്നു മുംബൈ ടീമിന്റെ ഭീഷണി.
സഹീർ ഖാനും മനീഷ് പാണ്ഡെയും എനിക്കൊപ്പം ഉണ്ടായിരുന്നു. ഐപിഎല്ലിൽ ട്രാൻസ്ഫർ ചെയ്യപ്പെട്ട ആദ്യ കളിക്കാരിൽ ഒരാളാണു ഞാൻ. അതു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കാരണം ഞാൻ മുംബൈ ഇന്ത്യൻസിനെ വിശ്വസിച്ചിരുന്നു. സീസൺ തുടങ്ങുന്നതിന് ഒരു മാസം മുൻപാണ് അതു സംഭവിച്ചത്. എന്നാൽ ഒപ്പിടാൻ താൻ തയാറായില്ലെന്നും ഉത്തപ്പ പറഞ്ഞു.
ആരാണു ഭീഷണിപ്പെടുത്തിയതെന്ന് ഉത്തപ്പ വെളിപ്പെടുത്തിയിട്ടുമില്ല. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ കളിച്ചിരുന്ന സമയത്ത് താൻ വിഷാദ രോഗിയായിരുന്നെന്നും ഉത്തപ്പ പറഞ്ഞു. വ്യക്തിജീവിതത്തിൽ വളരെ വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. സീസണിൽ ഒരു മത്സരത്തിലും എനിക്കു തിളങ്ങാനായില്ല. ഇടവേളയ്ക്കു ശേഷം വീണ്ടും ടീമിലെത്തിയപ്പോഴാണ് എന്തെങ്കിലും ചെയ്യാനായതെന്നും ഉത്തപ്പ വ്യക്തമാക്കി.
English Summary: Robin Uthappa Was Forced to Sign Transfer Papers At Mumbai Indians