ADVERTISEMENT

മുംബൈ∙ റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂർ നായക സ്ഥാനം രാജിവച്ച വിരാട് കോലിയുടെ പാത പിന്തുടർന്ന്, രോഹിത് ശർമ മുംബൈ ഇന്ത്യന്‍സ് നായക സ്ഥാനം ഒഴിയുമെന്നാണു താൻ കരുതിയിരുന്നതെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. രോഹിത് നായക സ്ഥാനം പൊള്ളാർഡിനു കൈമാറുമെന്നാണു താൻ കരുതിയിരുന്നതെന്നും ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയോടു മഞ്ജരേക്കർ പ്രതികരിച്ചു.

‘പൊള്ളാർഡ് ഇപ്പോഴും അമൂല്യ താരംതന്നെയാണ്. കോലിയുടെ പാത പിന്തുടർന്ന് രോഹിത് നായക സ്ഥാനം പൊള്ളാർഡിനു കൈമാറിയേക്കുമെന്നുപോലും ഞാൻ കരുതി. രാജ്യാന്തര തലത്തിൽ മികച്ച ക്യാപ്റ്റൻസിയാണു പൊള്ളാർഡിന്റേത്. രോഹിത്തിനു റിലാക്സ് ചെയ്യാനും ഇതിലൂടെ സമയം ലഭിച്ചേനെ. ബാറ്റർ എന്ന നിലയില്‍ കളിക്കാനും രോഹിത്തിന് സാധിച്ചേനെ.

രോഹിത്തിന്റെ ഐപിഎല്ലിലെ പ്രകടനം അത്ര ഉജ്വലമല്ല. കഴിഞ്ഞ 3–4 സീസണുകളിൽ മുപ്പതിൽ താഴെയാണു ബാറ്റിങ് ശരാശരി. 150–160 ആണ് സ്ട്രൈക്ക് റേറ്റ്. എന്നാൽ ഇന്ത്യയ്ക്കായി കളിക്കുമ്പോൾ ഇതെല്ലാം വളരെയധികം വർധിക്കും. കാരണം ടീം എന്നതിൽ ഉപരി തന്നെക്ക‍ുറിച്ചു തന്നെയാണ് രോഹിത് അപ്പോൾ ചിന്തിക്കുന്നത്.

എന്നാൽ ഐപിഎല്ലിൽ കെ.എൽ. രാഹുലും ഇപ്പോൾ ഹാർദിക് പാണ്ഡ്യയും ചെയ്യുന്നതിനു സമാനമായി നങ്കൂരമിട്ടു കളിക്കാനാണു രോഹിത് ശ്രമിക്കുന്നത്. സ്വതസിദ്ധമായ ശൈലിയിൽ കളിക്കുമ്പോഴാണ് രോഹിത് അപകടകാരിയാകുന്നത്. 

പക്ഷേ പൊള്ളാർഡ് അങ്ങനെയല്ല. സമ്മർദ ഘട്ടങ്ങളിലും പൊള്ളാർഡിനു നന്നായി ബാറ്റു ചെയ്യാനാകും. പക്ഷേ, സമ്മർദ ഘട്ടംവരെ ടീമിനെ കൊണ്ടെത്തിക്കുക എന്നതു പൊള്ളാർഡിന്റെ ജോലിയല്ലല്ലോ. സീസണിൽ ഉടനീളം ഒരിക്കൽപ്പോലും പൊള്ളാർഡ് മികച്ച ഇന്നിങ്സുകൾ കാഴ്ചവച്ചിട്ടില്ല. സമ്മർദമേറിയ ഒരു മത്സരത്തിൽ ഉജ്വല പ്രകടനത്തിലൂടെ പൊള്ളാർഡ് മുംബൈയെ വിജയത്തിലെത്തിക്കും. അതാണു പൊള്ളാർഡിന്റെ ദൗത്വവും’– മഞ്ജരേക്കർ പറഞ്ഞു.

സീസണിൽ 4 ഇന്നിങ്സിൽ 108 റൺസാണു രോഹിത്തിന് ഇതുവരെ നേടാനായത്. ഐപിഎൽ പോയിന്റ് പട്ടികയുടെ ഏറ്റവും ഒടുവിലത്തെ സ്ഥാനത്താണു മുംബൈ ഇന്ത്യൻസ് ഇപ്പോൾ. 

 

English Summary: 'Expected Rohit Sharma to give up captaincy like Virat Kohli': Manjrekar says MI skipper needs to bat freely in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com