ADVERTISEMENT

മുംബൈ ∙ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിത്തിലെ ഉജ്വല പ്രകടനത്തിനു ശേഷം, 9 വർഷങ്ങൾക്കു മുൻപു താൻ നടത്തിയ ശപഥത്തെക്കുറിച്ചു തുറന്നു പറഞ്ഞ് മുംബൈ ഇന്ത്യൻസ് സ്പിന്നർ കുമാർ കാർത്തികേയ. മത്സരത്തിൽ, 4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയ കാർത്തികേയ, രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ഹൃതിക് ഷോക്കീനെ 2 തവണ സിക്സറടിച്ച് ഫോം സൂചന പ്രകടിപ്പിച്ചു നിൽക്കെയാണു സഞ്ജുവിനെ ഉത്തർപ്രദേശുകാരനായ ഈ 24 കാരൻ സ്പിന്നർ പുറത്താക്കിയത്.  രാജസ്ഥാൻ– മുംബൈ മത്സരത്തിലെ ഇന്നിങ്സ് ബ്രേക്കിലെ സംവാദത്തിനിടെ, ‘മിസ്ട്രി ബോളർ’ എന്നാണു കാർത്തികേയ സ്വയം വിശേഷിപ്പിച്ചത്.

ക്രിക്കറ്റിലെ ഉയരങ്ങള്‍ തേടിയുള്ള യാത്രയ്ക്കിടെ, 9 വർഷമായി താൻ വീട്ടിൽ പോയിട്ടില്ലെന്നും കാർത്തികേയ പറഞ്ഞു.

‘കഴിഞ്ഞ 9 വർഷങ്ങളായി ഞാൻ വീട്ടിൽ പോയിട്ടില്ല. ജീവിതത്തിൽ എന്തെങ്കിലും നേട്ടത്തിൽ എത്തിയതിനു ശേഷം മാത്രമേ ഞാൻ വീട്ടിലേക്കു മടങ്ങൂ എന്നു ശപഥം ചെയ്തിരുന്നു. വീട്ടിലേക്കു വരാൻ ആവശ്യപ്പെട്ടുകൊണ്ട് അച്ഛനും അമ്മയും എപ്പോഴും വിളിക്കും. പക്ഷേ ഇതു ഞാൻ തീരുമാനിച്ച് ഉറപ്പിച്ചതാണ്. ഇനി ഐപിഎൽ കഴിയുമ്പോൾ ഞാൻ‌ വീട്ടിലേക്കു മടങ്ങിപ്പോകും’– ദൈനിക് ജാഗരൻ ദിനപത്രത്തോട് കാർത്തികേയ പ്രതികരിച്ചു.

‘എന്റെ പരിശീലകൻ സഞ്ജയ് സാറാണ് മധ്യപ്രദേശ് ടീമിലേക്ക് എന്റെ പേരു നിർദേശിച്ചത്. ആദ്യത്തെ വർഷം അണ്ടർ 23 ടീമിലെ സ്റ്റാൻഡ് ബൈ പ്ലെയറായാണ് എന്നെ പരിഗണിച്ചത്. ടീം പട്ടികയിൽ എന്റെ പേരു കണ്ടപ്പോൾ ഏറെ ആശ്വാസമായി’– കാർത്തികേയ പ്രതികരിച്ചു.

രാജസ്ഥാനെതിരായ മത്സരത്തിൽ 9 ഡോട് ബോളുകൾ എറിഞ്ഞ കാർത്തികേയ, ഒരേ ഒരു ബൗണ്ടറി മാത്രമാണു വഴങ്ങിയത്. ‘ഞാൻ ഒരു മിസ്ട്രി ബോളറാണ്. ടീമിൽ എനിക്കു സ്ഥാനം ലഭിച്ച കാര്യം അറിഞ്ഞപ്പോൾ അൽപം പരിഭ്രമിച്ചിരുന്നു. പക്ഷേ, എല്ലാ ബാറ്റർമാർക്കുമായി തലേന്നു രാത്രിതന്നെ പ്രത്യേകം പദ്ധതി തയ്യാറാക്കി. 

സഞ്ജു സാംസണിന്റെ പാഡിൽ ബോൾ ചെയ്യാനാണു ഞാൻ ശ്രമിച്ചത്. സച്ചിൻ സാറിന്റെ ഉപദേശം ആത്മവിശ്വാസം വല്ലാതെ ഉയർത്തി. എന്റെ ടീമിനെ ജയിപ്പിക്കാനായിരുന്നു ശ്രമം’– കാർത്തികേയ പറഞ്ഞു. 

 

English Summary: 'Haven't been home for 9 years. Had decided to return only when I achieve something': MI youngster shares touching story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com