ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധമാൻ സാഹയെ അഭിമുഖത്തിനുവേണ്ടി ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന്, മാധ്യമ പ്രവർത്തകൻ‌ ബോറിയ മജുംദാറിനു ബിസിസിഐയുടെ 2 വർഷ വിലക്ക്. ‘വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയതിന് ബോറിയ മജുംദാർ എന്ന മാധ്യമ പ്രവർ‌ത്തകന് ബിസിസിഐ 2 വർഷത്തെ വിലക്ക് ഏർപ്പെടുത്തി’– വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

നിലവിൽ ബിസിസിഐയുമായി കരാറിലുള്ള താരമാണു വൃദ്ധിമാൻ സാഹ. കഴിഞ്ഞ ഫെബ്രുവരി 23ന് അഭിമുഖത്തിനായി വിസമ്മതിച്ചതിന് തന്നെ ഒരു മാധ്യമപ്രവർത്തകൻ ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപിച്ചിരുന്ന സാഹ, ഭീഷണി സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

സാഹയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറർ അരുണ്ഡ ധൂമാൽ, ഉന്നതാധികാര സമിതി അംഗം പ്രഭ്തേജ് ഭാട്ടിയ എന്നിവർ അടങ്ങുന്ന 3 അംഗ സമിതിയെ ബിസിസിഐ നിയോഗിച്ചിരുന്നു. സാഹയും മജുംദാറും കഴിഞ്ഞ മാസം സമിതിക്കു മുൻപാകെ ഹാജരായിരുന്നു. തനിക്കെതിരായ തെളിവുകൾ സാഹ കെട്ടിച്ചമച്ചതാണ് എന്നായിരുന്നു മജുംദാറിന്റെ ആരോപണം. 

മജുംദാർ കുറ്റക്കാരനാണെന്നു സമിതി കണ്ടെത്തിയതിനു പിന്നാലെയാണു നടപടി. വിലക്കിന്റെ 2 വർഷ കാലാവധിയിൽ താഴെപ്പറയുന്ന കാര്യങ്ങൾ മജുംദാറിനു ബാധകമായിരിക്കും;

ഇന്ത്യയിൽ നടക്കുന്ന പ്രാദേശിക/ രാജ്യാന്തര മത്സരങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമ പ്രവർത്തകർക്കുള്ള അക്രഡിറ്റേഷൻ ലഭിക്കില്ല.

∙ ഇന്ത്യയിലെ അംഗീകൃത ക്രിക്കറ്റ് താരങ്ങളുമായുള്ള അഭിമുഖത്തിന് അനുമതിയില്ല.

‌∙ ബിസിസിഐ അംഗങ്ങളെ കാണുന്നതിനോ ബിസിസിഐയുടെയോ അനുബന്ധ സംഘടനകളുടെയോ ഒരു സൗകര്യവും ഉപയോഗിക്കുന്നതിനോ അനുമതിയില്ല. 

 

English Summary: BCCI slaps journalist Boria Majumdar with two-year ban for intimidating India cricketer Wriddhiman Saha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com