ADVERTISEMENT

മുംബൈ∙ ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എ.ബി. ഡിവില്ലിയേഴ്സ് കഴിഞ്ഞ വർഷമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിടവാങ്ങൽ പ്രഖ്യാപിച്ചത്. 2018ൽത്തന്നെ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചിരുന്നെങ്കിലും ട്വന്റി20 ലീഗുകളിൽ അദ്ദേഹം തുടർന്നും കളിച്ചിരുന്നു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി 2021ലാണ് ഡിവില്ലിയേഴ്സ് ഏറ്റവും ഒടുവിലത്തെ ഐപിഎൽ മത്സരം കളിച്ചത്.

2011 മുതൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് താരമായിരുന്ന ഡിവില്ലിയേഴ്സ് ഐപിഎല്ലിൽ ഒട്ടേറെ മത്സരങ്ങളിൽ ഫ്രാഞ്ചൈസിയെ വിജയത്തിലെത്തിച്ചിട്ടുമുണ്ട്. തന്നെയുമല്ല, ബാംഗ്ലൂർ മുൻ നായകൻ വിരാട് കോലിയുമായി ഡിവില്ലിയേഴ്സ് കാത്തുസൂക്ഷിക്കുന്ന അടുത്ത വ്യക്തിബന്ധവും ഏറെ പ്രചാരം നേടിയിരുന്നു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച വിഡിയോയിലാണ് അടുത്ത സീസണിൽ ഡിവില്ലിയേഴ്സ് ടീമിലേക്കു മടങ്ങിയെത്തുന്ന തരത്തിലുള്ള സൂചന കോലി നൽകിയത്.

‘ഞാൻ ഡിവില്ലിയേഴ്സിനെ ഒരുപാടു മിസ്സ് ചെയ്യുന്നുണ്ട്. അദ്ദേഹവുമായി സ്ഥിരമായിത്തന്നെ ആശയവിനിമയം നടത്താറുണ്ട്. ഡിവില്ലിയേഴ്സ് എനിക്കും തുടർച്ചയായി സന്ദേശങ്ങൾ അയയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഗോൾഫ് മത്സരങ്ങൾ കാണുന്നതിനായി യുഎസിലായിരുന്നു അദ്ദേഹം. അഗസ്ത മാസ്റ്റേഴ്സ് എന്നാണ് അതിനു പറയുന്ന പേര് എന്നാണു ഞാൻ കേട്ടത്. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം അവിടെയാണെന്നാണു ഡിവില്ലിയേഴ്സ് പറഞ്ഞത്. 

ഞങ്ങള്‍ അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട്. മാത്രമല്ല, റോയൽ ചാലഞ്ചേഴ്സിന്റെ മത്സരങ്ങൾ വളരെ ശ്രദ്ധാപൂർവമാണു ഡിവില്ലിയേഴ്സ് കാണുന്നത്. അടുത്ത വർഷം, ഏതെങ്കിലും തരത്തിലുള്ള ചുമതലയ്ക്കു കീഴിൽ അദ്ദേഹം ഇവിടെയും ഇതുതന്നെ ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്’– കോലി പറഞ്ഞു.

പിന്നാലെ, തന്റെ വെളിപ്പെടുത്തലിന്റെ വ്യാപ്തി മനസ്സിലാക്കിയിട്ടെന്നോണം ചെറിയൊരു ചിരിയോടെ കോലി ഇങ്ങനെ കൂട്ടിച്ചേർത്തു, ‘ഓ ഞാൻ അതു പറഞ്ഞുവല്ലേ’! താരം എന്ന നിലയിൽ ബാംഗ്ലൂരിലേക്കു ഡിവില്ലിയേഴ്സ് മടങ്ങിയെത്തില്ല എന്ന് ഉറപ്പായ സാഹചര്യത്തിൽ, ടീം സപ്പോർട്ട് സ്റ്റാഫായി ഡിവില്ലിയേഴ്സ് ടീമിനൊപ്പം ചേരാനാണു സാധ്യത.  

 

English Summary: ‘Did I spill the beans?’ – Virat Kohli drops major hint on AB de Villiers’ return to RCB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com