മുതലകൾ നിറഞ്ഞ തടാകത്തിൽ ഒന്നിച്ച് മീൻപിടിക്കാൻ പോയി; തനിയെ പോകുന്നത് ചിന്തിക്കാൻ ആകില്ല’
Mail This Article
സിഡ്നി∙ കഴിഞ്ഞ കുറച്ചു മാസങ്ങൾ മറക്കാനാകും ഓസ്ട്രേലിയൻ ക്രിക്കറ്റ് ആഗ്രഹിക്കുക എന്നു മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മെക്കൽ ക്ലാർക്ക്. റോഡ് മാർഷ്, ഷെയ്ൻ വോൺ എന്നിവരുടെ വിയോഗത്തിനു 2 മാസം മാത്രം പിന്നാലെയുള്ള ആൻഡ്രൂ സൈമണ്ട്സിന്റെ ആകസ്മിക വേർപാടിനു ശേഷം പ്രതികരിക്കുകയായിരുന്നു ക്ലാർക്ക്. സൈമണ്ട്സിനൊപ്പം കളിക്കാനായത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നെന്നും കളിക്കളത്തിൽ താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച അത്‌ലീറ്റാണ് സൈമണ്ട്സ് എന്നും ബിഗ് സ്പോർട്സ് ബ്രേക്ക്ഫാസ്റ്റ് മാധ്യമത്തോടു ക്ലാർക്ക് പറഞ്ഞു. ക്രിക്കറ്റ് കരിയറിന്റെ ആദ്യ നാളുകളിൽ ഉറ്റ സുഹൃക്കുക്കളായിരുന്ന ക്ലാർക്കിന്റെയും സൈമണ്ട്സിന്റെയും ബന്ധത്തിൽ പിന്നീടു വിള്ളൽ വീണിരുന്നു.
‘ക്രിക്കറ്റിൽ എന്തൊക്കെയാണു സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ഇതു ഹൃദയഭേദകമാണ്. കഴിഞ്ഞ ഏതാനും ചില മാസങ്ങൾ ഭയാനകമാണ്. ചിലപ്പോഴൊക്കെ നിങ്ങൾ കുടുംബത്തെ ഒപ്പം ചേർത്തു നിർത്തും എന്നാണു ഞാൻ കരുതുന്നത്. ഞാനും സൈമണ്ട്സും പല തരത്തിലും വ്യത്യസ്തരായിരുന്നു.
നഗരപ്രദേശത്തുനിന്നു വന്ന ഞാനും ഉൾഗ്രാമത്തിൽനിന്നെത്തിയ സൈമണ്ട്സും തമ്മിലുള്ള അഗാധ സൗഹൃദം ടീം ഡ്രസിങ് റൂമിലെ ഏറ്റവും വലിയ തമാശയായിരുന്നു. സാധാരണ പരിചിതമല്ലാത്ത പല കാര്യങ്ങളും ഞങ്ങളൊന്നിച്ചു ചെയ്തു.
മുതലകൾ തിങ്ങിപ്പാർത്തിരുന്ന ജലാശയങ്ങളിൽ വരെ ഞങ്ങളൊന്നിച്ച് മീൻപിടിക്കാൻ പോയിട്ടുണ്ട്. തനിയെ അവിടെ പോകുന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. സൈമണ്ട്സിനൊപ്പം കളിക്കളത്തിന് അകത്തും പുറത്തും സമയം ചെലവിടാനായതിൽ ഏറെ ഭാഗ്യവാനാണു ഞാൻ. ഒരുപക്ഷേ, ഞാൻ ഒപ്പം കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച അത്‌ലീറ്റും സൈമണ്ട്സ് തന്നെ’– ക്ലാർക്കിന്റെ വാക്കുകൾ.
English Summary: "Been a horrible few months" - Devastated Michael Clarke remembers the late Andrew Symonds