ADVERTISEMENT

മുംബൈ∙ യശസ്വി ജയ്‌സ്വാളും ആർ അശ്വിനും തിളങ്ങിയ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് രണ്ടാം സ്ഥാനക്കാരായി പ്ലേഓഫിൽ പ്രവേശിച്ചു.

സ്‌കോർ: ചെന്നൈ സൂപ്പർ കിങ്‌സ് 20 ഓവറിൽ 6 വിക്കറ്റിന് 150 റൺസ്; രാജസ്ഥാൻ റോയൽസ് 19.4 ഓവറിൽ 5 വിക്കറ്റിന് 151 റൺസ്

 151 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിറങ്ങിയ രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‌ലറിനെ രണ്ടാം ഓവറിൽ നഷ്ടമായി. പിന്നീട് ഒത്തുചേർന്ന യശസ്വി ജെയ്‌സ്വാളും സഞ്ജു സാംസണും ചേർന്ന് രാജസ്ഥാൻ സ്‌കോർ ചലിപ്പിച്ചു. ഇരുവരും പവർപ്ലേ ഫീൽഡിങ് നിയന്ത്രണങ്ങൾ മുതലെടുത്ത് റൺസ് നേടി. ജയ്‌സ്വാളായിരുന്നു കൂട്ടത്തിൽ ആക്രമണകാരി.  

എന്നാൽ പിന്നീട് ചെന്നൈ ബോളർമാർ മധ്യ ഓവറുകളിൽ പിടിമുറുക്കി. കരുതലോടെ കളിച്ച സഞ്ജുവിനെയും (15) ദേവദത്ത് പടിക്കലിനെയും (3) പെട്ടെന്ന് നഷ്ടമായി. അർദ്ധസെഞ്ചറി നേടിയ യശസ്വി (59) കൂടുതൽ റൺസ് നേടാനുള്ള ശ്രമത്തിൽ പ്രശാന്ത് സോളങ്കിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീടെത്തിയ ഹെറ്റ്മയർക്കും അധികം റൺസ് കണ്ടെത്താനായില്ല (6). ഇതോടെ രാജസ്ഥാൻ നില പരുങ്ങലിലായി. എന്നാൽ കീഴടങ്ങാൻ ഒരുക്കമല്ലാതിരുന്ന ആർ.അശ്വിൻ ഒരറ്റത്ത് സിക്‌സറുകൾ പായിച്ചുകൊണ്ടിരുന്നു.  റിയാൻ പരാഗിനെ കാഴ്ചക്കാരനായി അശ്വിൻ രാജസ്ഥാനെ മുന്നോട്ട് നയിച്ചു. അശ്വിന്റെ സമയോചിതമായ ഇന്നിങ്‌സാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായത്.    

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിങ്‌സ് 20 ഓവറിൽ 6 വിക്കറ്റിന് 150 റൺസെടുത്തു. 93 റൺസ് നേടിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിയുടെ ബാറ്റിങ്ങ് പ്രകടനമാണ് ചെന്നൈയ്ക്ക് തുണയായത്. മൊയീൻ ഒഴികെ ചെന്നൈ ബാറ്റർമാർക്ക് കാര്യമായി തിളങ്ങാനായില്ല. പിച്ചിന്റെ വേഗത്തിനൊത്ത് പൊരുത്തപ്പെടാനാവാതെ ബാറ്റർമാർക്ക് താളം തെറ്റുന്ന കാഴ്ചയാണ്‌ ബ്രാബോൺ സ്റ്റേഡിയത്തിൽ കാണാനായത്.

moeen-ali
മൊയീൻ അലി. ചിത്രം: ട്വിറ്റർ/ ഐപിഎൽ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിങ്‌സിന് തുടക്കത്തിൽ തന്നെ ഋതുരാജ് ഗെയ്ക്‌വാദിനെ (2) നഷ്ടമായി.  മൂന്നാമതെത്തിയ മൊയീൻ അലി പതർച്ചയില്ലാതെ പവർപ്ലേ ഓവറുകളിൽ ബാറ്റു വീശിയതോടെ ചെന്നൈ സ്കോറിങ് കുതിച്ചുയർന്നു. എന്നാൽ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി രാജസ്ഥാൻ ബോളർമാർ ടീമിനെ മത്സരത്തിൽ തിരികെയെത്തിച്ചു. ഇതോടെ റൺ നിരക്ക് താഴ്ന്നു. എൻ ജഗദീശൻ (1), അമ്പാട്ടി റായുഡു (3) എന്നിവർ .വേഗത്തിൽ മടങ്ങി. അവസാന ഓവറുകളിലും കാര്യമായ റൺ ഉയർച്ച ഇല്ലാതായതോടെ ചെന്നൈ ടോട്ടൽ 150 റൺസിൽ  ഒതുങ്ങി.രാജസ്ഥാൻ ടീമിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ യുസ്‌വേന്ദ്ര ചെഹൽ, ഓബദ് മക്കോയ് എന്നിവർ തിളങ്ങി.        

ചെന്നൈ നിരയിൽ ശിവം ദുബെയ്ക്ക്  പകരം അമ്പാട്ടി റായുഡു ടീമിൽ തിരിച്ചെത്തി. രാജസ്ഥാൻ നിരയിൽ ജിമ്മി നീഷമിന്‌ പകരം കൂറ്റനടിക്കാരൻ ഷിംറോൺ ഹെറ്റ്മയർ ടീമിലെത്തി. ചെന്നൈ നിരയിൽ അടുത്ത സീസണിലും കളിച്ചേക്കുമെന്ന് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ടോസ് വേളയിൽ സൂചന നൽകി.    

രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, ജോസ് ബട്‍ലർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കൽ, ഷിംറോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചെഹൽ, ഓബദ് മക്കോയ്

ചെന്നൈ സൂപ്പർ കിങ്സ്: ഋതുരാജ് ഗെയ്‌ക്‌വാദ്, ഡിവോൺ കോൺവേ, മൊയീൻ അലി, അമ്പാട്ടി റായുഡു, മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), മിച്ചൽ സാന്റ്നർ, എൻ. ജഗദീശൻ, സിമർജീത് സിങ്, പ്രശാന്ത് സോളങ്കി, മതീഷ പതിരണ, മുകേഷ് ചൗധരി

English Summary: Rajasthan Royals vs Chennai Super Kings, 68th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com