വിമർശകർക്ക് മറുപടി ഉജ്വല അർധ സെഞ്ചറി; കോലി റിട്ടേൺസ് !
Mail This Article
മുംബൈ ∙ ഗുജറാത്തിനെതിരായ ഐപിഎൽ മത്സരത്തിൽ തകർപ്പൻ അർധ സെഞ്ചറിയുമായി ഫോമിലേക്കു തിരിച്ചെത്തിയ വിരാട് കോലി മത്സരത്തലേന്ന് നെറ്റ്സിൽ നടത്തിയത് ഇടവേളയില്ലാത്ത ഒന്നര മണിക്കൂർ പരിശീലനം. ഒരു മണിക്കൂർ പേസ് ബോളർമാരെയും അര മണിക്കൂർ സ്പിന്നർമാരെയും തുടർച്ചയായി നേരിട്ടു. ഗുജറാത്തിനെതിരായ മത്സരത്തിനുശേഷം കോലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടേണിനെക്കുറിച്ചും ലെങ്തിനെക്കുറിച്ചും ആകുലപ്പെടാതെ നെറ്റ്സിൽ ഓരോ പന്തും ‘കൂളായി’ നേരിടാനാണ് ഞാൻ ശ്രദ്ധിച്ചത്. മത്സരത്തിലും അതേ രീതിയിൽ ബാറ്റ് ചെയ്തു– കോലി പറഞ്ഞു. 54 പന്തിൽ 73 റൺസ് നേടിയ കോലിയുടെ മികവിൽ ബാംഗ്ലൂർ 8 വിക്കറ്റിനു വിജയിച്ചു. കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ടീമിനാവശ്യമുള്ളപ്പോൾ കോലി മികവിലേക്കു തിരിച്ചെത്തുമെന്ന പരിശീലകൻ മൈക് ഹെസന്റെ വാക്കുകൾ ശരിവയ്ക്കുന്നതായിരുന്നു മുൻ നായകന്റെ ബാറ്റിങ്. പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിലാണ് കോലി ബാറ്റുകൊണ്ടു ടീമിന്റെ നെടുംതൂണായത്. 8 ഫോറും 2 സിക്സും നേടിയ താരം 33 പന്തുകളിൽ അർധ സെഞ്ചുറി തികച്ചു. അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെതിരെ നേരിട്ട 12 പന്തുകളിൽ നിന്നു നേടിയത് 24 റൺസ്.
നിർണായക മത്സരത്തിൽ ഭാഗ്യവും കോലിയെ തുണച്ചു. തന്റെ ട്രേഡ് മാർക്കായ കവർഡ്രൈവ് ഷോട്ടുകളിലൂടെ ആരാധകരെ ആവേശത്തിലാഴ്ത്താനും സൂപ്പർ താരത്തിനു കഴിഞ്ഞു. 14 മത്സരങ്ങളിൽ നിന്നു 309 റൺസാണ് ഈ ഐപിഎൽ സീസണിൽ കോലിയുടെ നേട്ടം. തുടർച്ചയായ 13 ഐപിഎൽ സീസണുകളിൽ മുന്നൂറിനു മുകളിൽ റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമായി.
English Summary: Kohli returns with splendid fifty against Gujarat Titans