ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിൽ ഉജ്വല പ്രകടനം കാഴ്ചവച്ചിട്ടും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, സൺറൈസേഴ്സ് ഹൈദരാബാദ് മധ്യനിര ബാറ്റർ രാഹുൽ ത്രിപാഠി എന്നിവരെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ട്വന്റി20 ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ ക്രിക്കറ്റ് നിരൂപകരും ആരാധകരും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ ബിസിസിഐ ഞായറാഴ്ചയാണു പ്രഖ്യാപിച്ചത്. ജമ്മു കശ്മീർ പേസർ ഉമ്രാൻ മാലിക്, പഞ്ചാബ് കിങ്സ് താരം അർഷ്ദീപ് സിങ് എന്നിവർക്ക് ഇന്ത്യൻ ടീമിലേക്ക് ആദ്യമായി വിളി എത്തിയപ്പോൾ, ഒരു ഇടവേളയ്ക്കു ശേഷം വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തികും ടീമിലേക്കു മടങ്ങിയെത്തി. 

എന്നാൽ സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി എന്നിവര്‍ക്കു ടീമിൽ ഇടം ലഭിക്കാതെ വന്നതാണ് ആരാധകരെയും നിരൂപകരെയും പ്രകോപിപ്പിച്ചത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ സ്വരം കടുപ്പിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി. 

ഇന്ത്യൻ ടീമിനെ സംബന്ധിച്ച് താൻ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തിയിരുന്നെന്നും അതിൽ കെ.എൽ. രാഹുലിനും ഋഷഭ് പന്തിനും ഇടം ഉണ്ടായിരുന്നില്ലെന്നും അതേ സമയം സഞ്ജു സാംസണും രാഹുൽ ത്രിപാഠിയും തന്റെ ടീമിൽ ഉണ്ടായിരുന്നെന്നും ക്രിക്കറ്റ് വിദഗ്ധനും കമന്റേറ്ററുമായ ഹർഷ ഭോ‌ഗ്‌ലെ ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയയിലെ വിക്കറ്റുകൾ പരിഗണിച്ചാൽ, ചുരുക്കപ്പട്ടികയിൽ സഞ്ജു ഇനിയും ഇടം പിടിക്കും എന്നാണു ഞാൻ കരുതുന്നതെന്നും ഹർഷ കുറിച്ചു.

ഐപിഎൽ സീസണിൽ തിളങ്ങാനാകാത്തെ വെങ്കിടേഷ് അയ്യരെയും ശരാശരി പ്രകടനം മാത്രം പുറത്തെടുക്കാനായ ഋതുരാജ് ഗെയ്‌ക്വാദിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടും തകർപ്പൻ ഫോമിൽ ബാറ്റു വീശിയ ത്രിപാഠിയെ തഴഞ്ഞതും ആരാധകരെ പ്രകോപിപ്പിച്ചു. 14 കളിയിൽ, 37.55 ശരാശരിയിൽ 413 റൺസ് അടിച്ചെടുത്ത ത്രിപാഠി സീസണിലെ റൺ വേട്ടക്കാരിൽ 10–ാം സ്ഥാനത്താണ്. 158.23 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. 

അതേ സമയം 2008ലെ പ്രഥമ ഐപിഎൽ സീസണു ശേഷം രാജസ്ഥാൻ റോയൽസിനെ ആദ്യമായി പോയിന്റ് പട്ടികയിലെ 2–ാം സ്ഥാനത്ത് എത്തിച്ചതിൽ സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസി നിർണായകമായിരുന്നു. 14 കളിയിൽ 28.77 ശരാശരിയിൽ 374 റൺസെടുത്ത സഞ്ജു സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ 18–ാം സ്ഥാനത്താണ്. 

സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലിക്ക് എന്നിവർക്കു വിശ്രമം അനുവദിച്ചതിനാൽ, കെ.എൽ. രാഹുലാകും പരമ്പരയിൽ ഇന്ത്യയെ നയിക്കുക. മുതിർന്ന പേസർമാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർക്കും പരമമ്പരയിൽ ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുണ്ട്. 

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 5 ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ജൂൺ 9നു ഡൽഹിയിലാണ് പരമ്പരയിലെ ആദ്യ മത്സരം. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള 18 അംഗ ഇന്ത്യൻ ടീം: കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‍ക്‌‍വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യർ, യുസ്‍േവന്ദ്ര ചെഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്ണോയി, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് ഉമ്രാൻ മാലിക്ക്.

അയർലൻഡിനെതിരെ ജൂണ്‍ 26, 28 തീയതികളിൽ നടക്കുന്ന 2 ട്വന്റി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.  

 

English Summary: IND vs SA 2022: "God save Indian cricket!" - Furious fans slam selectors for ignoring Tripathi & Samson in T20I squad against South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com