ADVERTISEMENT

മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽ ഒരുപാടു താരങ്ങളുടെ ഉയർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ള ക്യാപ്റ്റനാണ് എം.എസ്. ധോണി. ഇപ്പോഴിതാ, ക്രിക്കറ്റ് കരിയറിൽ ധോണി ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണു ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ. 2016ൽ ധോണിക്കു കീഴിലായിരുന്നു ഹാർദിക്കിന്റെ രാജ്യാന്തര അരങ്ങേറ്റം.

എസ്ജിടിവി പോഡ്കാസ്റ്റിലാണ് രാജ്യാന്തര അരങ്ങേറ്റത്തെക്കുറിച്ചും കരിയറിൽ ധോണി ചെലുത്തിയ പകരം വയ്ക്കാനാകാത്ത സ്വാധീനത്തെക്കുറിച്ചും ഹാർദിക് മനസ്സു തുറന്നത്.

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ, ആദ്യ ഓവറിൽ 21 റൺസാണു ഹാർദിക് വഴങ്ങിയത്. മറ്റൊരു ഓവർ കൂടി നൽകാൻ ഈ സാഹചര്യത്തിൽ ഏതൊരു ക്യാപ്റ്റനും മടിക്കും എന്നിരിക്കെ ധോണി ഹാർദിക്കിനു നൽകിയത് 2 ഓവർ കൂടി. 3 ഓവറിൽ 37–2 എന്ന ബോളിങ് പ്രകടനത്തോടെയാണു ഹാർദിക് മത്സരം അവസാനിപ്പിച്ചത്.

‘കുട്ടിക്കാലത്ത് ഏറെ ആരാധിച്ചിരുന്ന താരങ്ങളായ സുരേഷ് റെയ്ന, ഹർഭജൻ സിങ്, യുവരാജ് സിങ്, എം.എസ്. ധോണി, വിരാട് കോലി, ആശിഷ് നെഹ്റ തുടങ്ങിയവരെയാണ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നപ്പോൾ‌ നേരിട്ടു കണ്ടത്. ഞാൻ ഇന്ത്യയ്ക്കായി കളിക്കുന്നതിനു മുൻപുതന്നെ ഇവരൊക്കെ വലിയ താരങ്ങളാണ്. എനിക്കിത് വലിയ കാര്യമായിരുന്നു.

അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ 21 റണ്‍സ് വഴങ്ങുന്ന ആദ്യ താരം ഞാനായിരിക്കും എന്നാണു കരുതുന്നത്. എന്റെ അവസാനത്തെ ഓവറും ഇതുതന്നെയാകും എന്നാണു ഞാന്‍ അപ്പോൾ കരുതിയത്. 

പക്ഷേ, മഹിഭായ്ക്കു കീഴിൽ കളിക്കാനായത് ഏറെ അനുഗ്രഹവും ഭാഗ്യവുമായിരുന്നു. അദ്ദേഹം എന്നിൽ ഒരുപാടു വിശ്വാസം അർപിച്ചു. രാജ്യാന്തര കരിയറിലെ 3–ാമത്തെ മത്സരത്തിനു ശേഷം ധോണി എന്നോടു പറഞ്ഞു, ഞാൻ ലോകകപ്പ് ടീമിൽ ഉണ്ടാകുമെന്ന്. മൂന്നാമത്തെ മത്സരത്തിൽത്തന്നെ ഇതു കേൾക്കുന്ന എന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. 

ആ കളിയിൽ ഞാൻ ബാറ്റു ചെയ്തിരുന്നു പോലുമില്ല. പക്ഷേ, നിന്റെ കഴിവുകൾ പ്രകടമാക്കിക്കഴിഞ്ഞു എന്നാണു ധോണി എന്നോടു പറഞ്ഞത്. ശരിക്കും സ്വപ്ന സാക്ഷാൽകാരമായിരുന്നു അത്’– ഹാർദിക്കിന്റെ വാക്കുകൾ.

 

English Summary: After playing only 3 matches, Dhoni bhai told me 'you will be in the World Cup team': India star recalls debut series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com