ADVERTISEMENT

ധാക്ക∙ ട്വന്റി20 ക്രിക്കറ്റുമായി ബന്ധപ്പെട്ട്, ബംഗ്ലദേശ് ക്രിക്കറ്റ് ടീമിലെ ഭാവിയെക്കുറിച്ചുള്ള തമീം ഇക്ബാലിന്റെ ആരോപണങ്ങൾക്കെതിരെ ശക്തമായ മറുപടി ഉയർത്തി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുൽ ഹസൻ. ട്വന്റി20 ക്രിക്കറ്റിലെ തന്റെ ഭാവിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ക്രിക്കറ്റ് ബോർഡ് ആശയവിനിമയത്തിനു തയാറാകുന്നില്ല എന്നും പലതവണ താൻ ഇതിനായി ശ്രമിച്ചതാണെന്നുമായികുന്നു ഇക്ബാലിന്റെ ആരോപണം.

എന്നാൽ ദേശീയ ടീമിലേക്കു മടങ്ങിയെത്തുന്നതിന്റെ അനിവാര്യത തമീമിനെ ബോധ്യമാക്കാൻ ബോർഡിന്റെ ഭാഗത്തുനിന്നു പല ഇടപെടലും ഉണ്ടായതായി നസ്മുൽ ഹസൻ ക്രിക്ക്ബസിനോടു പ്രതികരിച്ചു. ‘ട്വന്റി20യിലെ ഭാവിയുമായി ബന്ധപ്പെട്ട് തമീമുമായി ആശയവിനിമയം നടത്തിയിട്ടില്ല എന്ന ആരോപണം കളവാണ്. അദ്ദേഹത്തെ കുറഞ്ഞത് 4 തവണ എങ്കിലും എന്റെ വീട്ടിലേക്കു ക്ഷണിച്ചതിനു ശേഷം ട്വന്റി20 മത്സരങ്ങൾ കളിക്കാൻ തയാറാകണം എന്ന് ആവശ്യപ്പെട്ടിരുന്നു. ബോർഡിലെ മറ്റു പല അംഗങ്ങളും ഇതേ കാര്യം തമീമിനോട് അഭ്യർഥിച്ചിരുന്നു.

എന്നാൽ കളിക്കാനില്ല എന്നായിരുന്നു അപ്പോൾ തമീമീന്റെ നിലപാട്. ഇപ്പോൾ അയാൾ എന്താണു പറയുന്നതെന്നു നോക്കൂ. 

തമീമിന്റെ മനസ്സു മാറ്റാൻ പലവട്ടം ശ്രമിച്ചെങ്കിലും കളിക്കാനില്ല എന്ന് അദ്ദേഹം എഴുതി നൽകുക പോലും ചെയ്തു. ഇവിടെ എന്താണ് ആശയക്കുഴപ്പം എന്നു മനസ്സിലാകുന്നില്ല. തമീമിന് എന്താണു പറയാനുള്ളത് എന്ന് ആദ്യം കേൾക്കെട്ടെ. അതിനു ശേഷം ഞങ്ങളുടെ പക്കലുള്ള തെളിവു പുറത്തുവിടാൻ തയ്യാറാണ്.

തമീം ട്വന്റി20 മത്സരങ്ങൾ കളിക്കണം എന്നാണു ഞങ്ങളുടെ ആഗ്രഹം. തമീം കളിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ലോകകപ്പിൽ കളിക്കാൻ തമീമിന് ആഗ്രഹമുണ്ടോ എന്നും. അങ്ങനെയെങ്കിൽ വിൻഡീസിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിൽ തമീം കളിക്കേണ്ടതായി വരും’– നസ്മുൽ ഹസൻ പറഞ്ഞു. 

2020 മാർച്ച് 9നു സിംബാബ്‌വെയ്ക്കെതിരെയാണ് ബംഗ്ലദേശിനായുള്ള അവസാന ട്വന്റി20 മത്സരം തമീം കളിച്ചത്. തുടര്‍ന്നു കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് ദീർഘകാലം രാജ്യാന്തര മത്സരങ്ങൾ നഷ്ടമായി. 2021 ട്വന്റി20 ലോകകപ്പിനുള്ള ടീമിൽനിന്നും തമീം പിന്മാറിയിരുന്നു.

 

English Summary: "I have called him to my house and requested him to play T20Is at least four times" - BCB president calls out Tamim Iqbal over T20I future dispute 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com