ADVERTISEMENT

പഞ്ചാബ് (പാക്കിസ്ഥാൻ)∙ ലോകകപ്പിലാണെങ്കിലും ശരി, ഐസിസിയുടെ മറ്റു ടൂർണമെന്റുകളിലാണെങ്കിലും ശരി, ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങള്‍ വേറെ ലെവലാണ്. മത്സരം തത്സമയം കാണുന്ന ആളുകളുടെ എണ്ണമെടുത്തു നോക്കിയാൽ, ഇന്ത്യ– പാക്ക് ക്രിക്കറ്റ് മത്സരം മറ്റേതു കായിക വിനോദത്തെയും നാണിപ്പിക്കുന്നതിന്റെ കാരണവും ഇതുതന്നെ. ഞായറാഴ്ച നടന്ന പാക്കിസ്ഥാൻ– വിൻഡീസ് പരമ്പരയിലെ അവസാന മത്സരത്തിനിടെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനായി ആഹ്വാനം ചെയ്യുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകന്റെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മുൽട്ടാനിൽ നടന്ന 3–ാം ഏകദിനത്തിൽ വിൻഡീസിനെ 53 റൺസിനു കീഴടക്കിയ പാക്കിസ്ഥാൻ, പരമ്പര തൂത്തുവാരിയിരുന്നു. മത്സരം കാണുന്നതിനായി ഗാലറിയിലെത്തിയ പാക്കിസ്ഥാൻ ആരാധകരിൽ ഒരാളെ ചാനൽ ക്യാമറ കൃത്യമായി ഒപ്പിയെടുത്തു. അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്ന പ്ലക്കാർഡിൽ രോഹിത് ശർമ നയിക്കുന്ന ടീം ഇന്ത്യയ്ക്കുള്ള ഒരു സന്ദേശം ഉണ്ടായിരുന്നു,‘ ടീം ഇന്ത്യയെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്’– ഇതായിരുന്നു ആ സന്ദേശം. 

2012–13 സീസണിൽ ഇന്ത്യയിൽവച്ചു നടന്ന പരമ്പരയ്ക്കു ശേഷം, ഇരു രാജ്യങ്ങളും ദ്വിരാഷ്ട്ര പരമ്പരകളിൽ ഏറ്റുമുട്ടിയിട്ടില്ല. 2007–08 സീസണിൽ ഇന്ത്യയിൽവച്ചുതന്നെയാണ് ഇരു രാഷ്ട്രങ്ങളും ഒടുവിലായി ടെസ്റ്റ് കളിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ 

ഐസിസിയുടെ ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ ഒഴികെ, ഇരു രാഷ്ട്രങ്ങളും ഏറ്റുമുട്ടിയിട്ടുമില്ല. 

2021ലെ ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് ഇരു രാഷ്ട്രങ്ങളും ഏറ്റവും ഒടുവിലായി കളിച്ചത്. ബാബർ അസം നയിച്ച പാക്കിസ്ഥാൻ ടീം മത്സരത്തിലെ 10 വിക്കറ്റ് ജയത്തോടെ ക്രിക്കറ്റിൽ പുതുചരിത്രവും എഴുതിയിരുന്നു.

 

English Summary: Pakistan fan's special request for Rohit Sharma-led Team India during PAK vs WI 3rd ODI in Multan goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com