ADVERTISEMENT

മുംബൈ ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ മോശം ഫോം തുടരുന്ന ക്യാപ്റ്റൻ ഋഷഭ് പന്തിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ രംഗത്ത്. ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിൽ ടീമിൽ സ്ഥാനം നിലനിർത്തുന്നത് പന്തിനെ സംബന്ധിച്ച് ബുദ്ധിമുട്ടായിരിക്കുമെന്ന് പഠാൻ അഭിപ്രായപ്പെട്ടു. വിക്കറ്റ് കീപ്പറെന്ന നിലയിൽ അവസരം കാത്ത് ഇഷാൻ കിഷനും ദിനേഷ് കാർത്തിക്കും അകത്തും, സഞ്ജു സാംസൺ പുറത്തുമുണ്ടെന്ന് പഠാൻ ചൂണ്ടിക്കാട്ടി.

പരമ്പരയിൽ കെ.എൽ.രാഹുലിന്റെ അഭാവത്തിൽ നായകസ്ഥാനം ലഭിച്ച പന്ത്, ബാറ്ററെന്ന നിലയിൽ തീർത്തും മോശം ഫോമിലാണ്. 29, 5, 6 എന്നിങ്ങനെയാണ് പരമ്പരയിൽ ഇതുവരെ നടന്ന മൂന്നു കളികളിൽ പന്തിന്റെ പ്രകടനം. ഇതിൽ ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ ഇന്ത്യ, മൂന്നാം മത്സരം ജയിച്ചിരുന്നു.

‘‘പരമ്പരയിൽ പന്തിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. നിലവിൽ പന്ത് ടീമിന്റെ ക്യാപ്റ്റനാണെന്നത് ശരിതന്നെ. പക്ഷേ, മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ടീമിലെ സ്ഥാനം തന്നെ നഷ്ടമാകുന്ന കാലം വിദൂരമല്ല’ – പഠാൻ ചൂണ്ടിക്കാട്ടി.

‘‘ഇപ്പോൾത്തന്നെ വിക്കറ്റ് കീപ്പർമാരായ ഇഷാൻ കിഷനും ദിനേഷ് കാർത്തിക്കും പ്ലേയിങ് ഇലവനിലുണ്ട്. സഞ്ജു സാംസൺ അവസരം കാത്ത് പുറത്തിരിക്കുന്നു. വിക്കറ്റ് കീപ്പറാകാനും കഴിവുള്ള കെ.എൽ.രാഹുലും ടീമിലെ സ്ഥിരാംഗമാണ്. രാഹുൽ ഏറ്റവും മികച്ച താരമാണെന്നാണ് എന്റെ അഭിപ്രായം. ടീമിൽ ഇടംപിടിക്കാൻ കടുത്ത മത്സരമാണ് നടക്കുന്നത്. മോശം ഫോമിൽ അധിക കാലം ടീമിൽ തുടരാനാകില്ല’ – പഠാൻ പറഞ്ഞു.

അതേസമയം, ട്വന്റി20 ഫോർമാറ്റിൽ തിളങ്ങാൻ കെൽപ്പുള്ള താരമാണ് പന്ത് എന്ന കാര്യത്തിൽ തർക്കമില്ലെന്നും പഠാൻ പറഞ്ഞു.

‘‘ട്വന്റി20 പന്തിന്റെ സ്വതസിദ്ധമായ ശൈലിക്ക് ഏറ്റവും യോജിച്ച ഫോർമാറ്റ് തന്നെയാണ്. അക്കാര്യത്തിൽ തർക്കമില്ല. ഋഷഭ് പന്ത് ക്രിക്കറ്റ് ലോകത്തെ സൂപ്പർതാരമാണെന്ന കാര്യത്തിലും തർക്കമില്ല. ഇപ്പോഴും അദ്ദേഹത്തിനു പ്രായം 24 മാത്രമാണ്. അടുത്ത 10 വർഷത്തേക്ക് കളി തുടരാനായാൽ അദ്ദേഹം വളരെ മികച്ച താരമായി മാറും. പക്ഷേ, അതിനൊത്ത പ്രകടനം ഇപ്പോൾ പുറത്തുവരുന്നില്ല എന്നതാണ് യാഥാർഥ്യം’ – പഠാൻ പറഞ്ഞു.

English Summary: Irfan Pathan warns Rishabh Pant about his Team India future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com