ബെംഗളൂരു ∙ കനത്ത മഴയെ തുടർന്ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരം ഉപേക്ഷിച്ചു. തുടർച്ചയായി മഴ പെയ്‌തതോടെ മത്സരം നടത്താനാവാതെ പോവുകയായിരുന്നു. ആകെ 21 പന്തുകൾ മാത്രം നീണ്ടുനിന്ന മത്സരത്തിൽ ഇന്ത്യ 28 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 2-2 മാർജിനിൽ സമനിലയിലായി. ഇരു ടീമുകളും ട്രോഫി പങ്കിട്ടു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയച്ചു. ആദ്യ ഓവറിൽ കേശവ് മഹാരാജിനെ രണ്ടു സിക്സറുകളോടെ ഇഷാൻ കിഷൻ വരവേറ്റു. എന്നാൽ രണ്ടാം ഓവറിൽ, ലുംഗി എൻഗിഡിയുടെ പന്തിൽ ഇഷാൻ കിഷൻ ക്ലീൻ ബൗൾഡായി പുറത്ത് (15). നാലാം ഓവറിൽ ഋതുരാജ്, എൻഗിഡിയ്ക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അധികം വൈകാതെ മഴ വില്ലനായെത്തുകയായിരുന്നു.
ആദ്യ രണ്ടു മത്സരങ്ങൾ കനത്ത മാർജിനിൽ വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീടുള്ള രണ്ടു മത്സരങ്ങൾ വിജയിച്ച ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടി നൽകിയിരുന്നു. ഇതോടെ അഞ്ചാം മത്സരത്തിന് ആവേശമേറി. എന്നാൽ പല ദിവസങ്ങളായി ആവർത്തിച്ചു പെയ്‌തിരുന്ന മഴ ബെംഗളൂരു നഗരത്തിൽ തുടർന്നതോടെ മത്സരം നടത്താനാവാതെ പോവുകയായിരുന്നു. ജൂൺ 26ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി 20 പരമ്പര.
English Summary: India vs South Africa, 5th T20I- Match Updates