ബൗണ്‍സർ പാളി; പന്തു കുത്തിയത് പിച്ചിനു പുറത്ത്: പിന്തുടർന്ന് ബട്‌ലറുടെ സിക്സ്- വിഡിയോ
Mail This Article
ആംസ്റ്റർഡാം∙ നെതർലൻഡ്സിനെതിരായ പരമ്പരയിലെ 3–ാം ഏകദിനത്തിലും ‘മാരക’ പ്രഹരശേഷി വെളിവാക്കി ഇംഗ്ലണ്ട് ബാറ്റർ ജോസ് ബട്‌ലർ. ബോളറുടെ കയ്യിൽനിന്നു വഴുതി പിച്ചിനു പുറത്തു കുത്തിയ പന്ത് ബട്‌ലർ ഗാലറിയിലേക്കു പറത്തിവിട്ടു!
29–ാം ഓവർ ബോൾ ചെയ്യുന്നതിനിടെ നെതർലൻഡ്സ് പേസർ പോൾ വാൻ മീക്കെരന്റെ കയ്യിൽനിന്നാണു പന്തു വഴുതിയത്. സ്ലോ ബൗണ്‍സർ ബോൾ ചെയ്യാനുള്ള ശ്രമത്തിനിടെ വായുവിൽ ഉയർന്ന പന്ത് പിച്ചിൽനിന്നു വളരെ മാറി ബട്‌ലറുടെ ലെഗ് സൈഡിലാണ് 2–ാമതും കുത്തിയത്. പന്ത് പിന്തുടർന്ന ബട്‌ലർ ഡീപ് ബാക്ക്‌വേഡ് സ്ക്വയർ ലെഗിനു മുകളിലൂടെ സിക്സർ നേടി.
നെതർലൻഡ്സ് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം 31–ാം ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന ഇംഗ്ലണ്ട് 3 മത്സര പരമ്പര തൂത്തുവാരി (3–0). ഓപ്പണർ ജെയ്സൻ റോയ് 101 റൺസോടെ പുറത്താകാതെ നിന്നപ്പോൾ ജോസ് ബട്‌ലർ 64 പന്തിൽ പുറത്താകാതെ അടിച്ചെടുത്തത് 86 റൺസ്. 3–ാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടിൽ 163 റൺസ് ചേർത്ത സഖ്യമാണ് ഇംഗ്ലിഷ് ജയം അനായാസമാക്കിയത്.
English Summary: [Watch] England's Jos Buttler hits a six despite ball landing outside the pitch in 3rd ODI vs NED