രണ്ടര മാസത്തെ ഐപിഎൽ ഷെഡ്യൂൾ; ‘ഐസിസി യോഗത്തിൽ ബിസിസിഐയെ വെല്ലുവിളിക്കും’
Mail This Article
ഇസ്‌ലാമാബാദ്∙ രണ്ടര മാസം ദൈർഘ്യം വരുന്ന വികസിത ഐപിഎൽ സീസണ്‍ നടപ്പാക്കാനുള്ള ബിസിസിഐ നിർദേശത്തെ ഐസിസി യോഗത്തിൽ വെല്ലുവിളിക്കുമെന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ഐപിഎൽ സീസൺ വികസിപ്പിക്കുന്നതു സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നു പറഞ്ഞ രാജ, വിഷയത്തിൽ പാക്കിസ്ഥാന്റെ അഭിപ്രായം ഐസിസിയെ അറിയിക്കുമെന്നും വ്യക്തമാക്കി.
‘ഐപിഎൽ സീസൺ വികസനം സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ല. വിഷയത്തിലെ ഞങ്ങളുടെ അഭിപ്രായം ഐസിസി യോഗത്തിൽ രേഖപ്പെടുത്തും’– മാധ്യമ സമ്മേളനത്തിൽ രാജ വ്യക്തമാക്കി.
2024–31 വർഷങ്ങളിലെ ഐസിസി കലണ്ടറിൽ ഐപിഎല്ലിനു വികസിത ഷെഡ്യൂൾ ലഭിക്കുമെന്നു വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ ബിസിസിഐ സെക്രട്ടറി ജെയ് ഷാ വെളിപ്പെടുത്തിയതിനു പിന്നാലെയാണു രാജയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
‘2024–31 സീസണിൽ രണ്ടര മാസം ദൈർഘ്യം വരുന്ന ഐപിഎൽ ജാലകമാകും നമുക്ക് ഉണ്ടാകുക. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ മുൻനിര താരങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനാണിത്. ഇതു സംബന്ധിച്ച് വിവിധ രാഷ്ട്രങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുമായും ഐസിസിയുമായും ചർച്ചകൾ നടത്തിക്കഴിഞ്ഞു’– ഇതായിരുന്നു ജെയ് ഷായുടെ വാക്കുകൾ.
English Summary: Pakistan Cricket Board to challenge BCCI over IPL window, says chairman Ramiz Raja