ADVERTISEMENT

ഡബ്ലിൻ∙ മഴ മൂലം 12 ഓവറായി വെട്ടിച്ചുരുക്കിയ ആദ്യ ട്വന്റി20യിൽ അയർലൻഡിനെതിരെ നേടിയ 7 വിക്കറ്റ് ജയത്തോടെ പരമ്പരയിൽ മുന്നിലെത്തിയതിന്റെ ആവേശത്തിലാണ് ‘ജൂനിയർ’ ടീം ഇന്ത്യ. അയർലൻഡ് ഉയർത്തിയ 109 റൺസ് വിജയലക്ഷ്യം 10–ാം ഓവറിൽത്തന്നെ ഇന്ത്യ മറികടന്നിരുന്നു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബോളിങ് തിരഞ്ഞെടുത്തതിനു ശേഷം തകർത്തു പെയ്ത മഴ 2 മണിക്കൂറോളമാണു കളി വൈകിച്ചത്.

എന്നാൽ മത്സരം പുനരാരംഭിച്ചതിനു ശേഷം പിന്നീട് ഒരിക്കൽപ്പോലും മഴ പെയ്തതുമില്ല. ആദ്യ 4 ഓവറിനിടെത്തന്നെ ക്യാപ്റ്റൻ ആൻഡി ബാൽബിർനെ (0), പോൾ സ്റ്റിർലിങ് (4), ഗാരെത് ഡെലാനി (8) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ 22–3 എന്ന സ്കോറിലായ അയർലൻഡിനെ ഹാരി ടക്റ്ററുടെ ഒറ്റയാൾ പോരാട്ടമാണ് (33 പന്തിൽ 6 ഫോറും 3 സിക്സും അടക്കം പുറത്താകാതെ 64) മാന്യമായ സ്കോറിലെത്തിച്ചത്. 

വിക്കറ്റിലെ പിന്തുണ മുതലെടുത്ത് പന്ത് ഇരുവശങ്ങളിലേക്കും ഉജ്വലമായി സ്വിങ് ചെയ്യിച്ച ഭുവനേശ്വർ കുമാറാണ് പവർപ്ലേ ഓവറുകളിൽ അയർലൻഡിനെ വിറപ്പിച്ചുകളഞ്ഞത്. ആദ്യ ഓവറിലെ മികച്ച ഇൻസ്വിങ്ങറിലൂടെ ബാൽബിർനെയുടെ ബെയ്ൽസിളക്കിയ ഭുവനേശ്വർ 3 ഓവറിൽ ഒരു മെയ്ഡെൻ അടക്കം 16 റണ്‍സാണു മത്സരത്തിൽ വഴങ്ങിയത്. 

എന്നാൽ കിടിലൻ ബോളിങ് പ്രകടനത്തെക്കാളുപരി, മത്സരത്തിനിടെ സ്പീഡോമീറ്ററിൽ രേഖപ്പെടുത്തിയ ഭുവനേശ്വർ കുമാറിന്റെ ബോളിങ് വേഗമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. സ്പീഡോമീറ്ററിലെ ‘കണക്കുകൾ’ പ്രകാരം മത്സരത്തിൽ 2തവണയാണു ഭുവനേശ്വർ മണിക്കൂറിൽ 200 കിലോമീറ്ററിനുമേൽ വേഗത്തിൽ പന്തെറിഞ്ഞത്. ഇത് ആരാധകരെയും അമ്പരപ്പിച്ചു.

മത്സരത്തിലെ ഭുവിയുടെ ആദ്യ പന്തിൽത്തന്നെ സ്പീഡോമീറ്റർ രേഖപ്പെടുത്തിയത് 201 കിമി. വേഗമാണ്. പിന്നീട് അതേ ഓവറിൽത്തന്നെ 208 കിമി. വേഗവും സ്പീഡോമീറ്റർ രേഖപ്പെടുത്തി. സാങ്കേതിക പിഴവു മൂലമാണു ബോളിങ് വേഗത്തിൽ ക്രമാതീതമായ വർധന ഉണ്ടായത്. എന്നാൽ നിമിഷങ്ങള്‍ക്കകം ആരാധകർ ഇത് ഏറ്റെടുത്തു.

ക്രിക്കറ്റിലെ അതിവേഗ ഡെലിവറി ബോൾ ചെയ്ത ശുഐബ് അക്തറുടെ വേഗം മണിക്കൂറിൽ 161.3 കിമി. മാത്രമാണെന്ന തരത്തിലുള്ള ട്രോളുകളുമായാണു പലരും രംഗത്തെത്തിയത്. 

അതേ സമയം ബോളിങ് ഏറെ ആസ്വദിച്ചതായി ഭുവി മത്സരശേഷം പ്രതികരിച്ചു. ‘അയർലൻഡിലെ ബോളിങ് വളരെയേറെ ആസ്വദിച്ചു. ന്യൂബോളിൽ സ്വിങ് നന്നായി ലഭിച്ചു. 4–5 ഓവർ കഴിഞ്ഞതിനു ശേഷമാണു ബാറ്റിങ് സാഹചര്യങ്ങൾ മെച്ചപ്പെട്ടത്.

മത്സരം ഏതു ഫോർമാറ്റിലാണെങ്കിലും ഇത്തരത്തിലുള്ള വിക്കറ്റുകൾ ലഭിച്ചാൽ ടെസ്റ്റ് മത്സരത്തിന്റെ ലൈനിലും ലെങ്‌തിലും ബോൾ ചെയ്യാനാകും’– ഭുവിയുടെ വാക്കുകൾ. 

 

English Summary: 'Shoaib Akhtar who?': Speedometer shows Bhuvneshwar bowl a 208 kph delivery against Ireland, Twitter left baffled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com