ADVERTISEMENT

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓവൽ ടെസ്റ്റിലെ ഉജ്വല വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2–1 ലീഡ് നേടുമ്പോൾ ഓൾറൗണ്ടർ മൊയീൻ അലി ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്നു. ജൂലൈ ഒന്നിന് അതേ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ബർമിങ്ങാമിൽ പുനരാരംഭിക്കുമ്പോൾ മൊയീൻ ടീമിലില്ല. കഴി‍ഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കുകയാണെന്നു പ്രഖ്യാപിച്ച മൊയീൻ പക്ഷേ, രണ്ടാഴ്ച മുൻപ് തീരുമാനം തിരുത്തി. ഐപിഎലിൽ സഹതാരമായിരുന്ന ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ കോച്ചായി എത്തിയതോടെയാണ് താൻ പുനർവിചിന്തനം നടത്തിയതെന്ന് മോയിൻ ഓൺലൈൻ അഭിമുഖത്തിൽ ‘മനോരമ’യോടു പറഞ്ഞു.

 2–1നു പിന്നിലാണെങ്കിലും മക്കല്ലത്തിന്റെ വരവോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ വർധിച്ചിട്ടുണ്ടോ?

ഏതാനും ആഴ്ചകൾക്കോ മാസങ്ങൾക്കോ മുൻപ് ഈ ചോദ്യം ഉയർന്നിരുന്നെങ്കിൽ ഇന്ത്യ തന്നെ ജയിക്കുമെന്നു ഞാനും ഉറപ്പിച്ചു പറയുമായിരുന്നു. പക്ഷേ, ഇപ്പോൾ കാര്യങ്ങൾ മാറിമറി‍ഞ്ഞു. ഏകപക്ഷീയ വിജയം ആർക്കും പറയാനാകില്ലെങ്കിലും ഇംഗ്ലണ്ടിനു മേധാവിത്തം കിട്ടാനാണ് സാധ്യത. ന്യൂസീലൻഡിനെതിരെ നേടിയ 3–0 പരമ്പര വിജയം അവർക്കു വലിയ ആത്മവിശ്വാസം നൽകിയിരിക്കുന്നു. മക്കല്ലത്തിന്റെ വരവോടെ ടീമിന്റെ ചിന്താഗതി തന്നെ മാറി.

ഇംഗ്ലണ്ടിനു മേൽക്കൈ ലഭിക്കുമെന്നു പ്രതീക്ഷിക്കാൻ മറ്റു കാരണങ്ങളുണ്ടോ?

കഴിഞ്ഞ തവണ ഞാൻ കൂടി ഭാഗമായിരുന്ന ഇംഗ്ലണ്ട് ടീമിനെതിരെ രോഹിത് ശർമയും കെ.എൽ.രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയിരുന്നത്. ഇത്തവണ രാഹുൽ ടീമിലില്ല. കോവിഡ് ബാധിച്ചതിനാൽ രോഹിത് കളിക്കുമെന്ന് ഉറപ്പില്ല. കളിച്ചാൽത്തന്നെ കുറെ ദിവസങ്ങൾ ഐസലേഷനിൽ കഴിയേണ്ടി വന്നതിന്റെ പ്രശ്നങ്ങൾ മറികടക്കാൻ ബുദ്ധിമുട്ടണം. ഇംഗ്ലണ്ടിനു 3 ടെസ്റ്റിൽ തുടരെ കളിച്ചതിന്റെ പരിചയവും വിജയിച്ചതിന്റെ ആത്മവിശ്വാസവുമുണ്ട്. ഇന്ത്യൻ താരങ്ങൾക്ക് ഒരു പരിശീലന മത്സരത്തിന്റെ പരിചയമേ ഇപ്പോഴുള്ളൂ.

മക്കല്ലത്തിന്റെ വരവോടെ ഇംഗ്ലണ്ട് ടീമിൽ സംഭവിച്ചതെന്താണ്?

ഭയമില്ലാതെ സ്വന്തം ശൈലിയിൽ കളിക്കാനാണ് മക്കല്ലം ആവശ്യപ്പെടുന്നത്. അതിൽ പരാജയപ്പെട്ടാലും പ്രശ്നമില്ലെന്ന് അദ്ദേഹം തന്നെ പറയും. എല്ലാവർക്കും പിന്തുണയും നൽകും. 

മക്കല്ലം പ്രതീക്ഷിക്കുന്ന ഇതേ ശൈലിയിൽ ബാറ്റ് ചെയ്യുന്ന താങ്കൾക്ക് ഇന്ത്യയ്ക്കെതിരെ കളിക്കാൻ അവസരം കിട്ടുമോ?

കിട്ടിയാൽ വളരെ നല്ല കാര്യം. ഞാൻ മാത്രമല്ല, ഇപ്പോൾ ടെസ്റ്റ് ടീമിൽ ഇല്ലാത്ത ജോസ് ബട്‌ലറും ലിയാം ലിവിങ്സ്റ്റണുമെല്ലാം മക്കല്ലത്തിന്റെ ശൈലിയിൽ ടെസ്റ്റിൽ തിളങ്ങാൻ ശേഷിയുള്ളവരാണെന്ന കാര്യത്തിൽ സംശയമില്ല.

എജ്ബാസ്റ്റനിലെ പിച്ച് സ്പിന്നിനെ സഹായിക്കാൻ സാധ്യതയുണ്ടോ?

ഏതാനും ആഴ്ചകളായി അവിടെ വരണ്ട കാലാവസ്ഥയാണ്. ആദ്യ ദിവസങ്ങളിൽ സ്പിന്നിനെ പിന്തുണച്ചില്ലെങ്കിലും പിന്നീടു സഹായം കിട്ടും. ഇന്ത്യൻ നിരയിൽ ആർ. അശ്വിനും രവീന്ദ്ര ജഡേജയുമുള്ളതു പോലെ ഇംഗ്ലണ്ടിന്റെ സ്പിന്നർ ജാക്ക് ലീച്ച് കിവീസിനെതിരെ ഉജ്വല ഫോമിലായിരുന്നു.

ഇംഗ്ലണ്ടും ഇന്ത്യയും ടെസ്റ്റിനും ലിമിറ്റഡ‍് ഓവർ മത്സരങ്ങൾക്കും വെവ്വേറെ ടീമുകളെ ഒരേ സമയം കളിപ്പിക്കുന്ന സ്ഥിതിയായി. എല്ലാ ടീമുകളും ഈ മാതൃക സ്വീകരിക്കുമോ?

താരങ്ങളെ സംബന്ധിച്ചിടത്തോളം കഷ്ടമാണ്. വ്യത്യസ്ത ഫോർമാറ്റുകളിൽ കളിക്കാൻ താൽപര്യവും പ്രതിഭയുമുള്ളവർക്ക് അതിന് അവസരം കിട്ടാതെ പോകും. പക്ഷേ, തുടരെ മത്സരങ്ങൾ വരുന്ന സാഹചര്യത്തിൽ ടെസ്റ്റിനും ഏകദിന–ട്വന്റി20 മത്സരങ്ങൾക്കും വെവ്വേറെ ടീമുകളെ കളിപ്പിക്കുന്നതുമായി പൊരുത്തപ്പെടേണ്ട സ്ഥിതി വന്നേക്കും.

English Summary: Moeen Ali about India England test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com