ADVERTISEMENT

ബർമ്മിങാം∙ എജ്ബാസ്റ്റൻ ടെസ്റ്റിനിടെ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിനെ അംപയർ റിച്ചാഡ് കെറ്റിൽബറോ ശാസിക്കുകയും നാവടക്കി ബാറ്റിങ്ങിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റിന്റെ 3–ാം ദിവസം ഇംഗ്ലണ്ട് ഇന്നിങ്സിനിടെയായിരുന്നു സംഭവം.

അംപയർ റിച്ചാഡ് കെറ്റിൽബറോ ഏറെ കോപത്തോടെ ബ്രോഡിനോടു പറയുന്നത് ഇങ്ങനെ, ‘അംപയറിങ്ങിന്റെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം. നീ പോയി ബാറ്റുചെയ്യാൻ നോക്ക്., അല്ലെങ്കിൽ നീ വീണ്ടും കുഴപ്പത്തിലാകാൻ പോകുകയാണ്. ഈ ഓവറിലേക്കുള്ള ആദ്യ താക്കീതാണിത്.’ എന്നാൽ മുന്നറിയിപ്പിനു ശേഷവും ബ്രോഡ് പിറുപിറുത്തത് കെറ്റിൽബറോയെ വീണ്ടും പ്രകോപിതനാക്കി. ‘ബ്രോഡീ, ബ്രോഡീ പോയി ബാറ്റു ചെയ്യാൻ നോക്ക്, നാവടക്ക്’– എന്ന താക്കീതിനൊടുവിലാണു ബ്രോഡ് ബാറ്റിങ് ക്രീസിലേക്കു പോയത്. 

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സാം ബില്ലിങ്സിനൊപ്പം ബ്രോഡ് ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു സംഭവം. അധികം വൈകാതെതന്നെ ഒരു റണ്ണെടുത്ത ബ്രോഡിനെ മുഹമ്മദ് സിറാജ് പുറത്താക്കുകയും ചെയ്തിരുന്നു. ആദ്യ ഇന്നിങ്സിൽ 550 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിലെത്തിയെങ്കിലും ജസ്പ്രീത് ബുമ്രയ്ക്കെതിരെ വഴങ്ങിയ 35 റൺസിലൂടെ ബ്രോഡ് ‘മോശം’ റെക്കോർഡിനും ഉടമയായി. എന്നാൽ 2–ാം ഇന്നിങ്സിൽ ഹനുമ വിഹാരി (11), ചേതേശ്വർ പൂജാര (64) എന്നിവരുടെ വിക്കറ്റുകളെടുത്ത ബ്രോഡ് 2–ാം ഇന്നിങ്സിൽ ഉജ്വല തിരിച്ചുവരവാണു നടത്തിയത്. 

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യമായ 378 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് 259–3 എന്ന സ്കോറിലാണു 4–ാം ദിവസത്തെ ബാറ്റിങ് അവസാനിപ്പിച്ചത്.  7 വിക്കറ്റ് ശേഷിക്കെ, 5 മത്സര പരമ്പര സമനിലയിലാക്കാൻ ആതിഥേയർക്കു വേണ്ടത് 119 റൺസ് കൂടി മാത്രം. 2019ൽ ഓസ്ട്രേലിയയ്ക്കെതിരെ പിന്തുടർന്നു നേടിയ 359 റണ്‍സാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന റൺചേസ്. 

 

English Summary: Watch: ‘Shut up and Bat’ - Angry umpire scolds England great, video breaks internet in Edgbaston Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com