ഇസ്‍ലാമബാദ്∙ 2021 ലെ ട്വന്റി20 ലോകകപ്പിലെ ഓർമകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റൻ എം.എസ്. ധോണിയുമുണ്ടെന്ന് പാക്കിസ്ഥാൻ ഫാസ്റ്റ് ബോളർ ഹാരിസ് റൗഫ്. എം.എസ്. ധോണിയിൽനിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ജഴ്സി ചോദിച്ചു വാങ്ങിയതായും റൗഫ് വെളിപ്പെടുത്തി. ജഴ്സി സമ്മാനിച്ചതിന് ധോണിയോട് നന്ദി അറിയിക്കുന്നതായും റൗഫ് പറഞ്ഞു.
‘‘കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനു ശേഷം ഞാൻ എം.എസ്. ധോണിയെ കണ്ടു. ധോണിയുടെ ജഴ്സികളിലൊന്ന് എനിക്കു തരാമോയെന്നു ചോദിച്ചു. ഇന്ത്യൻ ടീമിന്റെ ജഴ്സി വേണ്ടെന്നും ചെന്നൈ സൂപ്പർ കിങ്സിന്റേതു മതിയെന്നും ഞാൻ ധോണിയോടു പറഞ്ഞു. ജഴ്സി അയച്ചുതരാമെന്ന് ധോണി അപ്പോൾ തന്നെ പറഞ്ഞു. ഞാൻ ഓസ്ട്രേലിയയിലുള്ളപ്പോൾ ധോണി അയച്ച ജഴ്സി ലഭിച്ചു– ഒരു സ്പോർട്സ് പോഡ്കാസ്റ്റിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം പറഞ്ഞു.
2018–19 കാലത്ത് ടീം ഇന്ത്യയുടെ നെറ്റ് ബോളറാകാൻ തനിക്ക് അവസരം ലഭിച്ചതായും റൗഫ് പ്രതികരിച്ചു. ‘‘ഓസ്ട്രേലിയയിൽ ഇന്ത്യൻ താരങ്ങൾക്കെതിരെ നെറ്റ്സില്‍ പന്തെറിയാൻ ബോളർമാരെ ആവശ്യമായിരുന്നു. രാജ്യാന്തര താരങ്ങൾക്കെതിരെ പന്തെറിയുന്നതു വലിയ ഒരു അവസരമായി എനിക്കു തോന്നി. ചേതേശ്വർ പൂജാര, വിരാട് കോലി എന്നിവർക്കെതിരെയാണു പന്തെറിഞ്ഞത്. എനിക്കൊപ്പം പന്തെറിയാൻ ഹാർദിക് പാണ്ഡ്യയും എത്തിയിരുന്നു. പാക്കിസ്ഥാൻ ദേശീയ ടീമിനു വേണ്ടി ഞാൻ കളിക്കുമെന്ന് ഹാർദിക് അന്നു പറഞ്ഞു.’’– ഹാരിസ് റൗഫ് വ്യക്തമാക്കി.
English Summary: Pakistan pacer on how he got former India skipper's CSK jersey