പുറംവേദനയ്ക്ക് ശമനം; വെസ്റ്റിൻഡീസിനെതിരെ ഇറങ്ങാൻ രോഹിത്
Mail This Article
ബാസ്റ്റെയർ∙ വെസ്റ്റിൻഡീസിനെതിരെ അടുത്ത രണ്ട് മത്സരങ്ങളിലും രോഹിത് ശർമ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. റിട്ടയേഡ്ഹർട്ട് ആയി ക്രീസ് വിട്ട രോഹിത് അടുത്ത മത്സരത്തിന് ഇറങ്ങുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. രോഹിത് ശർമയ്ക്ക് കടുത്ത നടുവേദനയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പരിശോധന നടത്തുകയാണെന്നും ബിസിസിഐ അറിയിച്ചിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും യുഎസിലെ ഫ്ലോറിഡയിൽ വെസ്റ്റിൻഡീസിെനതിരെ നടക്കുന്ന മത്സരങ്ങളിൽ രോഹിത് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഏഷ്യ കപ്പ്, ട്വന്റി 20 ലോക കപ്പ് എന്നീ സുപ്രധാന മത്സരങ്ങൾ വരാനിരിക്കെയാണ് രോഹിത് ശർമയുടെ ഫിറ്റ്നസ് ആശങ്കയുയർത്തുന്നത്. രോഹിത് ശർമയ്ക്ക് ഓപ്പണർ ആയി ഇറങ്ങാൻ സാധിച്ചില്ലെങ്കിൽ പകരം ഇഷാൻ കിഷനെയാണ് ഇറക്കുന്നത് പരിഗണനയിലുണ്ടായിരുന്നു. എന്നാൽ ആര് ടീമിനെ നയിക്കുമെന്നതായിരുന്നു പ്രധാന ചോദ്യം. ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവർ അടുത്തിടെ ടീമിനെ നയിച്ചിരുന്നു. രോഹിത് ശർമയുടെ പുറംവേദനയ്ക്ക് ശമനമായി കളിക്കിറങ്ങുമെന്നായതോടെ ആരാധകരും ആശ്വാസത്തിലാണ്.
പരുക്കിനെ അതിജീവിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ കഴിഞ്ഞ ദിവസം രോഹിത് ശർമ പങ്കുവച്ചിരുന്നു. ‘‘ ഇപ്പോൾ പ്രശ്നമൊന്നുമില്ല. അടുത്ത കളിക്ക് കുറച്ചു ദിവസങ്ങൾകൂടിയുണ്ട്. അപ്പോളേക്കും എല്ലാം ശരിയാകുമെന്നാണ് കരുതുന്നത്’’–രോഹിത് പറഞ്ഞു.
മൂന്നാം ട്വന്റി 20യിൽ 5 ബോളിൽ ഒരു സിക്സും ഒരു ഫോറും ഉൾപ്പെടെ 11 റൺസുമായി മുന്നേറുമ്പോളാണ് പുറംവേദന വില്ലനായത്. പിന്നാലെ രോഹിത് ക്രീസ് വിട്ടതോടെയാണ് ആശങ്ക വർധിച്ചത്.
English Summary: Rohit Sharma fit and available for last two Florida T20I