ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളുടെ സമയക്രമത്തെ ബാധിക്കുന്നെന്ന് വിമർശിച്ച ഇംഗ്ലണ്ടിനും ഓസ്ട്രേലിയ്‌ക്കുമെതിരെ രൂക്ഷപ്രതികരണവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും അവരുടെ കാര്യം നോക്കിയാൽ മതിയെന്നും ഇന്ത്യൻ ക്രിക്കറ്റിലെ കാര്യങ്ങളിൽ ഇടപെടരുതെന്നും ഗവാസ്‌കർ പറഞ്ഞു.

‘നിങ്ങൾ സ്വന്തം ക്രിക്കറ്റ് താൽപ്പര്യങ്ങൾ നോക്കൂ. ദയവായി ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്, ഞങ്ങൾ എന്തുചെയ്യണമെന്ന് പറയുകയും വേണ്ട. നിങ്ങൾ പറയുന്നതിനേക്കാൾ മികച്ചതായി ഞങ്ങളുടെ കാര്യങ്ങൾ ഞങ്ങൾ ചെയ്യും.’– ഒരു സ്പോർട്സ് കോളത്തിൽ ഗവാസ്കർ എഴുതി. ദക്ഷിണാഫ്രിക്കൻ ടി20 ലീഗിനെയും യുഎഇ ടി20 ലീഗിനെയും കുറിച്ചുള്ള വാർത്തകൾ പുറത്തുവന്ന നിമിഷം മുതൽ ‘പഴയ ശക്തികൾ’ പിറുപിറുക്കാൻ തുടങ്ങിയെന്നും ഈ നിലവിളി വെറും ‘തമാശ’ ആണെന്നും ഗവാസ്കർ പറഞ്ഞു.

ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിന്റെയും ഇംഗ്ലണ്ടിന്റെ ദ് ഹൺഡ്രഡിന്റെയും ഷെഡ്യൂൾ സമയത്ത് ദക്ഷിണാഫ്രിക്കയിലും യുഎഇയിലും നടക്കാനിരിക്കുന്ന ടി20 ലീഗ് മത്സരങ്ങൾ വന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ ഐപിഎലിനെതിരെ രംഗത്തെത്തിയത്. ഈ ലീഗുകളിലെ ഒന്നിലധികം ടീമുകളെ ഐപിഎൽ ഫ്രാഞ്ചൈസി ഉടമകൾ സ്വന്തമാക്കിയിരുന്നു.

പുതിയ ടൂർണമെന്റുകൾ അവരുടെ ടി20 ലീഗ് നടക്കുന്നതിനിടെ വരുമെന്നതിനാൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഷെഡ്യൂളിങ്ങിനെക്കുറിച്ച് ആശങ്കാകുലരാണെന്ന് സുനിൽ ഗവാസ്കർ പറഞ്ഞു.

‘ഇംഗ്ലണ്ട് ടീം രാജ്യാന്തര മത്സരങ്ങളൊന്നും കളിക്കാത്തപ്പോൾ, അവരുടെ ക്രിക്കറ്റ് ബോർഡ് അതിന്റെ ഷോപീസ് ഇവന്റായ ഹൺഡ്രഡിനായി മത്സരങ്ങൾ ക്രമീകരിച്ചു. ഓസ്‌ട്രേലിയൻ താരങ്ങളും തങ്ങളുടെ ബിഗ് ബാഷ് ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. അവരുടെ കരാറിലുള്ള കളിക്കാർ ലഭ്യമാകുമ്പോൾ, യുഎഇയും ദക്ഷിണാഫ്രിക്കൻ ടി20 ലീഗുകളും നടക്കുന്നത് അവരെ ആശങ്കപ്പെടുത്തുന്നു. അവരുടെ താരങ്ങൾ ഈ ലീഗുകളിലേക്കു പോകുമോ എന്നാണ് അവരുടെ ഭയം.’– ഗവാസ്‌കർ ചൂണ്ടിക്കാട്ടി.

English Summary: 'Look after your cricket, don't tell us what to do, don't interfere': Gavaskar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com