ADVERTISEMENT

ധാക്ക∙ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ മുന്നറിയിപ്പു ഭയന്ന് വാതുവയ്പ് കമ്പനിയുമായുള്ള കരാറിൽനിന്നു പിൻമാറി ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. വാതുവയ്പ്, ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ട് താരങ്ങളെ തടയുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തലവൻ നാസ്മുൽ ഹസൻ വ്യക്തമാക്കി. ബംഗ്ലദേശിലെ നി‌യമ പ്രകാരം ചൂതാട്ടം രാജ്യത്തു നിരോധിച്ചതാണ്. ചൂതാട്ട കമ്പനിയായ ‘ബെറ്റ്‌വിന്നർ ന്യൂസു’മായി സഹകരിക്കുമെന്ന് വ്യക്തമാക്കി ഷാക്കിബ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.

സംഭവം അന്വേഷിക്കാനും ഷാക്കിബിനു കാരണം കാണിക്കൽ നോട്ടിസ് അയക്കാനും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണു താരം കരാറിൽനിന്നു പിൻവാങ്ങിയത്. വരാനിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഷാക്കിബ് അൽ ഹസൻ ബംഗ്ലദേശ് ടീമിനെ നയിക്കുമെന്നാണു വിവരം. ഷാക്കിബിന് ഒരു തരത്തിലും കരാറുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർ‍ഡ് തലവൻ പറഞ്ഞു.

‘‘ ഷാക്കിബിന് ഇക്കാര്യത്തിൽ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. ഇക്കാര്യത്തിൽ ബിസിബിയുടെ നിലപാടു വ്യക്തമാണ്. ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനാകില്ല. ബെറ്റ്‍വിന്നറുമായുള്ള കരാറുമായി മുന്നോട്ടു പോകാൻ സാധിക്കില്ല. ഷാക്കിബ് അൽ ഹസന് കത്ത് നൽകിയിട്ടുണ്ട്. ഇതേ വിഷയത്തിൽ ഞങ്ങൾ‌ക്ക് മുഹമ്മദ് അഷ്റഫുളിനെപ്പോലുള്ള താരങ്ങളെ ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്. ഷാക്കിബിന് വാതുവയ്പു കമ്പനിയുമായി ഒരു തരത്തിലുള്ള ബന്ധവും ഉണ്ടാകരുത്. അങ്ങനെ ചെയ്താൽ അദ്ദേഹം പിന്നെ ടീമിലുണ്ടാകില്ല’’–നാസ്മുൽ ഹസൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ഏഷ്യ കപ്പിനുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

English Summary: Shakib Al Hasan pulls out of Betwinner deal after BCB warning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com