ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ഓള്‍റൗണ്ടർ രവീന്ദ്ര ജഡേജ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2012 മുതൽ ചെന്നൈയിൽ കളിക്കുന്ന ജഡേജ 2018, 2021 വര്‍ഷങ്ങളിൽ ഐപിഎൽ വിജയിച്ച ടീമുകളിൽ അംഗമായിരുന്നു. കഴിഞ്ഞ സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും പിന്നീടു മാറ്റി. ജഡേജയ്ക്കു കീഴിൽ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് എം.എസ്. ധോണിയെ തന്നെ വീണ്ടും ചെന്നൈ ക്യാപ്റ്റനായത്.

തുടർന്നാണു താരവും സിഎസ്കെയും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ താരവുമായി എന്തെങ്കിലും പ്രശ്നമുള്ളതായി ചെന്നൈ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ രവീന്ദ്ര ജഡേജ ഇൻസ്റ്റഗ്രാമിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തിരുന്നു. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഇനിയുള്ള മാസങ്ങളിൽ അദ്‌ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ താരം ഇനി ചെന്നൈയിൽ കളിക്കില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഐപിഎൽ സീസൺ കഴിഞ്ഞ ശേഷം ജഡ‍േജയോ ചെന്നൈയോ പരസ്പരം ബന്ധപ്പെട്ടിട്ടില്ലെന്നാണു വിവരം. ചെന്നൈ സൂപ്പർ കിങ്സെന്നത് ഒരു കുടുംബം പോലെയാണെന്നും സീസൺ കഴിഞ്ഞാലും ‌താരങ്ങൾ തമ്മിലുള്ള ബന്ധം സൂക്ഷിക്കണമെന്നുമാണു ടീമിന്റെ നയം. എന്നാൽ ജഡേജയുടെ കാര്യത്തിൽ ഇങ്ങനെയല്ല കാര്യങ്ങൾ. ക്യാപ്റ്റൻ സ്ഥാനം പോയതിനു പിന്നാലെ കഴിഞ്ഞ ഐപിഎൽ സീസണിൽ താരത്തിനു പരുക്കേൽക്കുകയും ചെയ്തു.

ചികിത്സയ്ക്കു ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി ഇന്ത്യൻ സീനിയർ ടീമിലേക്കു തിരിച്ചെത്തിയെങ്കിലും താരം ചെന്നൈ സൂപ്പർ കിങ്സുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നാണു വിവരം. 2023 ഐപിഎൽ സീസണിലും ചെന്നൈയിൽ കളിക്കുമെന്ന് ധോണി അറിയിച്ചതിനാൽ ജഡേജ ഇനി ചെന്നൈ ക്യാംപിലെത്താൻ സാധ്യതയില്ല.

English Summary: Ravindra Jadeja's stint with CSK could come to an end as all-rounder is completely 'out of touch' - Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com