ADVERTISEMENT

ചെന്നൈ ∙ ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശർമ ഇംഗ്ലണ്ടിന്റെ ഷാലെറ്റ് ഡീനിനെ ‘മങ്കാദിങ്’ വഴി റണ്ണൗട്ടാക്കിയതിനെച്ചൊല്ലിയുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ‘മങ്കാദിങ്’ എന്നു കേൾക്കുമ്പോൾത്തന്നെ ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പേര് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന്റേതാകും. കഴിഞ്ഞ ദിവസം വൈറലായ ‘മങ്കാദിങ്’ ദീപ്തി ശർമയുടേതാണെങ്കിലും, ആരാധകർ ചർച്ച ചെയ്തതു മുഴുവൻ അശ്വിന്റെ പേരായിരുന്നു. ഇതോടെ പ്രതികരണവുമായി അശ്വിൻ ട്വിറ്ററിലൂടെ രംഗത്തെത്തുകയും ചെയ്തു.

‘‘എന്തുകൊണ്ടാണ് നിങ്ങൾ അശ്വിന്റെ പേര് ട്രെൻഡിങ്ങാക്കുന്നത്? ഈ ദിവസം മറ്റൊരു ബോളിങ് ഹീറോയുടേതല്ലേ?’ – ദീപ്തി ശർമയെ ടാഗ് ചെയ്ത് കയ്യടിയുടെ ഇമോജി സഹിതം അശ്വിൻ കുറിച്ചു.

മുൻ‌പ് ഐപിഎലിൽ അശ്വിൻ ഇംഗ്ലിഷ് താരം ജോസ് ബട്‌ലറെ ഇത്തരത്തിൽ പുറത്താക്കിയതും വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. അശ്വിന്റെ വാദങ്ങളുടെ ചുവടു പിടിച്ച് ‘മങ്കാദിങ്’ മാന്യമായ പുറത്താക്കലാണെന്ന് ഐസിസി ഈയിടെ നിയമഭേദഗതിയും വരുത്തി. ലോർഡ്സിൽ നടന്ന മൂന്നാം ഏകദിനത്തിൽ 16 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇതോടെ പരമ്പര ഇന്ത്യ 3–0ന് തൂത്തുവാരി. വിടവാങ്ങൽ മത്സരം കളിച്ച ഇന്ത്യൻ പേസർ ജുലൻ ഗോസ്വാമി കളിയിൽ 2 വിക്കറ്റ് വീഴ്ത്തി.

∙ ബ്രോഡിന്റെ ‘കുത്ത്’, ഫാൻസിന്റെ മറുപടി

ഇതിനിടെ, ഡീനിനെ ദീപ്തി ശർമ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിൽ അനിഷ്ടം പ്രകടിപ്പിച്ച് ഇംഗ്ലണ്ട് താരം സ്റ്റുവാർട്ട് ബ്രോഡ് രംഗത്തെത്തി. ‘‘മങ്കാദിങ്ങുമായി ബന്ധപ്പെട്ട ചർച്ച രസകരമായി തോന്നുന്നു. മങ്കാദിങ്ങിനെ പിന്തുണച്ചും എതിർത്തും വാദങ്ങൾ വരുന്നുണ്ട്. വ്യക്തിപരമായി ഇത്തരത്തിൽ മത്സരം ജയിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അതേസമയം, വ്യത്യസ്ത രീതിയിലുള്ള ചിന്തകളും സന്തോഷത്തോടെ സ്വീകരിക്കുന്നു’ – ബ്രോഡ് കുറിച്ചു. മങ്കാദിങ്ങിലൂടെ പുറത്താക്കപ്പെട്ട ഷാലെറ്റ് ഡീൻ കണ്ണീരോടെ നിൽക്കുന്ന വിഡിയോ സഹിതമായിരുന്നു ബ്രോഡിന്റെ ട്വീറ്റ്.

അതേസമയം, ബ്രോഡിന്റെ ട്വീറ്റിനെതിരെ കടുത്ത വിമർശനമാണ് ഇന്ത്യൻ ആരാധകർ ഉയർത്തിയത്. മത്സരത്തിൽ നേടിയ ബൗണ്ടറികൾ എണ്ണി ലോകകപ്പ് ജയിച്ചപ്പോൾ യാതൊരു വിഷമവും തോന്നാത്തവരാണ് ഇന്ത്യ ജയിച്ചപ്പോൾ മങ്കാദിങ്ങിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ ആരാധകർ പരിഹസിച്ചു. 2019ലെ ഇംഗ്ലണ്ട് – ന്യൂസീലൻഡ് ഏകദിന ലോകകപ്പ് ഫൈനൽ ടൈയിൽ അവസാനിച്ചതിനെ തുടർന്ന് കൂടുതൽ ബൗണ്ടറി നേടിയ ടീമെന്ന നിലയിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യൻ ആരാധകരുടെ പരിഹാസം.

∙ ബില്ലിങ്സ് Vs അശ്വിൻ

ട്വിറ്ററിൽ ഇന്ത്യൻ ടീമിനെ പരിഹസിച്ച ഇംഗ്ലണ്ടിന്റെ മറ്റു പുരുഷ ക്രിക്കറ്റ് താരങ്ങളെ ‘ഔട്ടാ’ക്കാനും ഇത്തവണ ഇന്ത്യയിൽ നിന്ന് രംഗത്തെത്തിയത് പതിവു മുഖം തന്നെ: രവിചന്ദ്രൻ അശ്വിൻ! 

‘ഇങ്ങനെയായിരുന്നെങ്കിൽ നിങ്ങൾക്ക് എത്ര വിക്കറ്റ് കിട്ടിയേനെ അല്ലേ ജയിംസ്’ എന്നു പറഞ്ഞ് ഇംഗ്ലണ്ട് ബാറ്റർ സാം ബില്ലിങ്സാണ് ഇക്കുറി രംഗത്തെത്തിയത്. പേസ് ബോളർ ജെയിംസ് ആൻഡേഴ്സനെ ടാഗ് ചെയ്തായിരുന്നു ബില്ലിങ്സിന്റെ ട്വീറ്റ്. ഇതിനു മറുപടിയായിട്ടാണ് അശ്വിൻ രംഗത്തെത്തിയത്.

‘അതൊരു നല്ല ആശയം തന്നെ. സമ്മർദ ഘട്ടങ്ങളിലും അത്തരം മനഃസാന്നിധ്യം കാണിക്കുന്നതിന് ആ വിക്കറ്റ് ബോളർക്കു നൽകുകയാണ് വേണ്ടത്. മാത്രമല്ല, ഇത്തരം റണ്ണൗട്ടുകൾക്കു ശേഷം നേരിടേണ്ടി വരുന്ന അപമാനം കണക്കിലെടുത്ത് ധീരതയ്ക്കുള്ള അവാർഡ് കൂടി ബോളർക്കു നൽകിയാലെന്ത്..?’– രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) ടാഗ് ചെയ്തായിരുന്നു അശ്വിന്റെ ട്വീറ്റ്.

English Summary: Ashwin, Stuart Broad lead strong reactions after Deepti's clever 'Mankad' in 3rd ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com