എറിഞ്ഞിട്ടത് അർഷ്ദീപ് സിങ്, ദീപക് ചാഹർ, അടിച്ചെടുത്തത് സൂര്യ; കാര്യവട്ടത്തെ ക്രിക്കറ്റ് പൂരം
Mail This Article
തിരുവനന്തപുരം∙ ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള അവസാന പരമ്പര തിരുവനന്തപുരത്തു ജയത്തോടെ തുടങ്ങി ടീം ഇന്ത്യ. എട്ടു വിക്കറ്റിനായിരുന്നു കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോൽപിച്ചുവിട്ടത്. പ്രവചനങ്ങളെയെല്ലാം കാറ്റിൽപറത്തിയ കാര്യവട്ടത്തെ പിച്ചും ടോസും കളിയെ നന്നായി തന്നെ സ്വാധീനിച്ചു. പിച്ചിന്റെ സ്വഭാവം ഇന്ത്യൻ ബോളർമാര്‍ നന്നായി മുതലെടുത്തെങ്കിലും ദക്ഷിണാഫ്രിക്കൻ പേസര്‍മാര്‍ക്ക് അതിനും സാധിച്ചില്ല.
107 റൺസെന്ന ചെറിയ വിജയലക്ഷ്യം കെ.എൽ. രാഹുലും സൂര്യകുമാർ യാദവും ചേർന്നു 16.4 ഓവറിൽ അടിച്ചെടുത്തു. തുടക്കത്തിൽതന്നെ ക്യാപ്റ്റൻ രോഹിത് ശർമയെയും വിരാട് കോലിയെയും ഇന്ത്യയ്ക്കു നഷ്ടപ്പെട്ടു. പക്ഷേ രാഹുലും സൂര്യയും രക്ഷകരാകുന്ന കാഴ്ചയാണു കാര്യവട്ടത്തു കണ്ടത്. ഇരുവരും ഇന്ത്യയ്ക്കായി അർധസെഞ്ചറി തികച്ചു.
മാസ്മരിക സ്വിങ് ബോളിങ്ങിലൂടെ എതിരാളികളെ അമ്പരപ്പിച്ച അർഷ്ദീപ് സിങ്ങും (4 ഓവറിൽ 32ന് 3 വിക്കറ്റ്) ദീപക് ചാഹറും (4 ഓവറിൽ 24ന് 2 വിക്കറ്റ്) ചേർന്നാണ് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയെ തകർത്തത്. ഹർഷൽ പട്ടേലും 2 വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കൻ നിരയിൽ 4 പേർ പൂജ്യത്തിനു പുറത്തായി. അതിൽത്തന്നെ 3 പേർ മടങ്ങിയത് നേരിട്ട ആദ്യ പന്തിലും. കേശവ് മഹാരാജ് (41) ആണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ.
വെറും 2.3 ഓവറിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചാണ് ഇന്ത്യ തുടങ്ങിയത്. സ്കോർ ബോർഡിൽ 9 റൺസ് ആയപ്പോഴേക്കും 5 വിക്കറ്റുകൾ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിന്നു ദക്ഷിണാഫ്രിക്കയ്ക്കു കരകയറാനായില്ല. സ്വിങ് ബോളിങ് ചാരുത നിറഞ്ഞ പവർപ്ലേയിൽ ദക്ഷിണാഫ്രിക്കയ്ക്കു നേടാനായതു 30 റൺസ് മാത്രം.
അർഷ്ദീപ് സിങ് എറിഞ്ഞ 2–ാം ഓവറിൽ 3 വിക്കറ്റുകൾ വീണ നിമിഷങ്ങൾ കാര്യവട്ടം സ്റ്റേഡിയത്തിൽ എത്തിയ ആരാധകർ മറക്കില്ല. ഇന്നിങ്സിന്റെ ഒന്നാമത്തെയും മൂന്നാമത്തെയും ഓവറിൽ ദീപക് ചാഹർ ഓരോ വിക്കറ്റ് വീതം നേടി.
മറുപടിയിൽ തകർപ്പൻ ബാറ്റിങ്ങിലൂടെ രാജ്യാന്തര ട്വന്റി20യിൽ ഒരു വർഷം ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡും സൂര്യകുമാർ യാദവ് സ്വന്തമാക്കി. 2018ൽ ശിഖർ ധവാൻ നേടിയ 689 റൺസ് എന്ന റെക്കോർഡാണ് പഴങ്കഥയായത്. ഇന്നലത്തെ മത്സരത്തിനു മുൻപ് ഈ വർഷം 20 ഇന്നിങ്സുകളിൽ നിന്നായി 682 റൺസായിരുന്നു സൂര്യയുടെ പേരിലൂണ്ടായിരുന്നത്.
English Summary: India vs South Africa, Photo Feature