ADVERTISEMENT

ഗുവാഹത്തി ∙ ഗുവാഹത്തി ട്വന്റി20യിലെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം തനിക്കു ലഭിച്ചതിൽ ആശ്ചര്യം പ്രകടിപ്പിച്ച് ഇന്ത്യൻ ഓപ്പണർ കെ.എൽ.രാഹുൽ. ഇത് സൂര്യകുമാർ യാദവ് അർഹിച്ചതാണ് എന്നായിരുന്നു പുരസ്കാരദാനച്ചടങ്ങിൽ രാഹുലിന്റെ പ്രതികരണം. 28 പന്തിൽ 57 റൺസെടുത്ത രാഹുലാണ് (സ്ട്രൈക്ക് റേറ്റ് 203.57) ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയത്. എന്നാൽ പിന്നീട് സൂര്യകുമാർ അതിലും മികച്ച സ്ട്രൈക്ക് റേറ്റിൽ (277.27) ഇന്നിങ്സിനു കുതിപ്പേകി. ഉജ്വല സെഞ്ചറി നേടി ദക്ഷിണാഫ്രിക്കയെ ലക്ഷ്യത്തിനടുത്തു വരെയെത്തിച്ച ഡേവിഡ് മില്ലർ (47 പന്തിൽ 106*; സ്ട്രൈക്ക് റേറ്റ് 225.53) അർഹിച്ചതായിരുന്നു പുരസ്കാരം എന്നും സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ അഭിപ്രായം വന്നു.

 ബർസപാറ സ്റ്റേഡിയത്തിലെ ബാറ്റിങ് പറുദീസയിൽ ബാറ്റു ചെയ്യാൻ ഇറങ്ങിയവരെല്ലാം വെടിക്കെട്ടിനു തിരി കൊളുത്തിയതോടെ   ഇന്ത്യ നിശ്ചയിച്ച വിജയലക്ഷ്യമായ 238 റൺസ് നേടാൻ വീരോചിതമായി പോരാടിയ ദക്ഷിണാഫ്രിക്ക  വിജയത്തിനരികെയാണ് വീണത്. ദക്ഷിണാഫ്രിക്കയുടെ മറുപടി 3 വിക്കറ്റിന് 221 റൺസിലൊതുങ്ങി. 16 റൺസ് ജയത്തോടെ ഇന്ത്യ 2–0നു പരമ്പര നേടി. അവസാന മത്സരം ഇന്ന് ഇൻഡോറിൽ. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കതിരെ ഇന്ത്യ ആദ്യമായാണ് ട്വന്റി പരമ്പര ജയിക്കുന്നത്. സ്കോർ: ഇന്ത്യ–20 ഓവറിൽ 3 വിക്കറ്റിന് 237, ദക്ഷിണാഫ്രിക്ക 20 ഓവറിൽ 3ന് 221.

ആദ്യ പത്ത് ഓവറിൽ ഒരു വിക്കറ്റിന് 96 റൺസെടുത്തിരുന്ന ഇന്ത്യയുടെ സ്കോർ പിന്നീടു റോക്കറ്റുപോലെ പറത്തിയതു വിരാട് കോലി–സൂര്യകുമാർ യാദവ് കൂട്ടുകെട്ടാണ്. മൂന്നാം വിക്കറ്റിൽ ഇവർ 40 പന്തിൽ കൂട്ടിച്ചേർത്തത് 102 റൺസ്. ക്രീസിലെത്തിയതു മുതൽ കഴിഞ്ഞ ഇന്നിങ്സുകളിലെ അതേ ഫോമിലായിരുന്നു സൂര്യയെങ്കിൽ കോലി പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. 18 പന്തിൽ അർധശതകം തികയ്ക്കുന്നതിനിടെ മൈതാനത്തിന്റെ 360 ഡിഗ്രി കോണുകളിലേക്കും സൂര്യയുടെ ബാറ്റിൽനിന്നു ഷോട്ടുകൾ പറന്നു.

11.3 ഓവറിൽ 107 റൺസെന്ന ഘട്ടത്തിൽ ഒത്തുചേർന്ന സഖ്യം 15 ഓവർ തികഞ്ഞപ്പോൾ സ്കോർ 155ൽ എത്തിച്ചു. ഡെത്ത് ഓവറുകളിൽ കോലിയും ഉജ്വല ഷോട്ടുകൾ പുറത്തെടുത്തതോടെ 17.2 ഓവറിൽ ഇന്ത്യ 200 പിന്നിട്ടു. 19–ാം ഓവറിൽ സൂര്യകുമാർ റണ്ണൗട്ടായതിനു ശേഷം ഇറങ്ങിയ ദിനേഷ് കാർത്തിക് 7 പന്തിൽ 17 റൺസെടുത്തു. അവസാന ഓവറിൽ സ്ട്രൈക്ക് ലഭിക്കാതിരുന്ന കോലിക്ക് അർധശതകം തികയ്ക്കാൻ കഴിയാതെ പോയതു മാത്രമാണ് ആരാധകരെ സങ്കടത്തിലാക്കിയത്.

English Summary: KL Rahul Surprised After Getting Man Of The Match Award Over Suryakumar Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com