ആരാധികയെ ഹോട്ടലിൽ പീഡിപ്പിച്ചു; മുൻ ഐപിഎൽ താരം 7 ദിവസം പൊലീസ് കസ്റ്റഡിയിൽ
Mail This Article
കാഠ്മണ്ഡു∙ ആരാധികയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച കേസിൽ മുൻ ഐപിഎൽ താരവും നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന സന്ദീപ് ലാമിച്ചനെയെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. താരത്തെ തിങ്കളാഴ്ച കാഠ്മണ്ഡുവിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഒക്ടോബർ ആറിനു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സന്ദീപിനെ പൊലീസ് പിടികൂടിയത്.
ഓഗസ്റ്റ് 21ന് കാഠ്മണ്ഡുവിലെയും ഭക്തപൂരിലെയും വിവിധ ഇടങ്ങളിൽ സന്ദീപ് തന്നെ കൊണ്ടുപോയതായും അന്നു രാത്രി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചതായുമാണു 17 വയസ്സുകാരിയുടെ പരാതി. പരാതിക്കു പിന്നാലെ ലാമിച്ചനെയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയിരുന്നു. കാഠ്മണ്ഡു ജില്ലാ കോടതി സന്ദീപിനെതിരെ അറസ്റ്റ് വാറണ്ട് ഇറക്കിയിരുന്നെങ്കിലും കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിനായി വിദേശത്തായിരുന്നു താരം.
ഒരു മാസത്തോളം വിഷയത്തില്‍ പ്രതികരിക്കാതിരുന്ന ലാമിച്ചനെ കഴിഞ്ഞ ദിവസം താൻ നിരപരാധിയാണെന്നു സമൂഹമാധ്യമത്തിൽ നിലപാടെടുത്തിരുന്നു. കാഠ്മണ്ഡുവിലെ വിമാനത്താവളത്തിൽ എത്തുമെന്നും നിയമനടപടികൾ നേരിടുമെന്നും സന്ദീപ് ലാമിച്ചനെ അറിയിച്ചിരുന്നു. വിലങ്ങുവച്ചാണ് നേപ്പാൾ പൊലീസ് സന്ദീപിനെ വിമാനത്താവളത്തിൽനിന്നു കൊണ്ടുപോയത്.
English Summary: Kathmandu Court Grants 7-Day Police Custody To Rape-Accused Nepali Cricketer Sandeep Lamichhane