ADVERTISEMENT

കാൻബറ ∙ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ കാൻബറയിൽ നടന്ന മൂന്നാം ട്വന്റി20 മത്സരം മഴമൂലം പൂർത്തിയാക്കാനാകാതെ ഉപേക്ഷിച്ചതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വൈറലായി ഓസീസ് താരം മിച്ചൽ സ്റ്റാർക്കും ഇംഗ്ലിഷ് താരം ജോസ് ബട്‍ലറും തമ്മിലുള്ള വാക്പോര്. സമീപകാലത്ത് ക്രിക്കറ്റിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മങ്കാദിങ്ങുമായി ബന്ധപ്പെട്ടാണ് ഇരുവരും മത്സരത്തിനിടെ കോർത്തത്. ബട്‍ലറിനു മുന്നറിയിപ്പു നൽകാനായി മങ്കാദിങ്ങുമായി ബന്ധപ്പെട്ട് അടുത്തിടെ ചർച്ചകളിൽ നിറഞ്ഞ ഇന്ത്യൻ വനിതാ താരം ദീപ്തി ശർമയുടെ പേര് സ്റ്റാർക്ക് പരാമർശിച്ചതും ശ്രദ്ധേയമായി.

മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 112 റൺസാണ് നേടിയത്. മഴനിയമപ്രകാരം ഓസീസിനു മുന്നിലുണ്ടായിരുന്നത് 12 ഓവറിൽ 130 റൺസ് വിജയലക്ഷ്യം. എന്നാൽ ഓസീസ് 3.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 30 റൺസെടുത്ത് നിൽക്കെ വീണ്ടും മഴയെത്തിയതോടെ അംപയർമാർ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും നേടിയ എട്ടു റൺസ് വിജയത്തിന്റെ ബലത്തിൽ ഇംഗ്ലണ്ട് 2–0ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

മത്സരം ഉപേക്ഷിച്ചെങ്കിലും, 41 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 65 റണ്‍സുമായി പുറത്താകാതെ നിന്ന ഇംഗ്ലിഷ് ഓപ്പണർ ജോസ് ബട്‍ലറിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ 5–ാം ഓവറിലാണ് ബട്‍ലറിന് ക്രീസ് വിട്ടിറങ്ങുന്നതിനെതിരെ സ്റ്റാർക്ക് മുന്നറിയിപ്പ് നൽകിയത്.

അഞ്ചാം ഓവറിലെ നാലാം പന്തിൽ ക്രീസിലുണ്ടായിരുന്നത് ഇംഗ്ലണ്ടിന്റെ വൺഡൗണായെത്തിയ താരം ഡേവിഡ് മലാനായിരുന്നു. മറുവശത്ത് ബട്‍ലറും. നാലാം പന്തു നേരിട്ട മലാൻ അത് നേരെ സ്റ്റാർക്കിന്റെ കൈകളിലേക്കു തന്നെ അടിച്ചുകൊടുത്തു. പന്തെടുത്തതിനു പിന്നാലെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് തിരിഞ്ഞ സ്റ്റാർക്ക് ക്രീസ് വിട്ടിറങ്ങുന്നതിനെതിരെ ബട്‍ലറിനു മുന്നറിയിപ്പു നൽകുകയായിരുന്നു.

‘‘ഞാൻ ദീപ്തി (ശർമ) അല്ല. പക്ഷേ ഞാനതു ചെയ്യില്ല. അതിനർഥം നിങ്ങൾക്ക് യഥേഷ്ടം ക്രീസ് വിട്ടിറങ്ങാമെന്നുമല്ല’ – ഇതായിരുന്നു സ്റ്റാർക്കിന്റെ വാക്കുകൾ.

‘ഞാൻ ക്രീസ് വിട്ടിറങ്ങിയെന്ന് തോന്നുന്നില്ല’ എന്ന് ബട്‍ലർ മറുപടി നൽകുകയും ചെയ്തു.

∙ ദീപ്തിയുടെ ‘മങ്കാദിങ്’

അടുത്തിടെ ഇന്ത്യൻ വനിതാ ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ സമയത്താണ് ഇന്ത്യൻ ബോളർ ദീപ്തി ശർമ മങ്കാദിങ്ങിലൂടെ വാർത്തകളിൽ ഇടം നേടിയത്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ദീപ്തിയുടെ മങ്കാദിങ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു.

മൂന്നാം ഏകദിനത്തിൽ 16 റൺസിനാണു ടീം ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപിച്ചുവിട്ടത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 170 റൺസ് വിജയലക്ഷ്യം ഉയർത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ 43.3 ഓവറിൽ 153 റൺസെടുത്ത് ഇംഗ്ലണ്ട് പുറത്തായി. 35.2 ഓവറിൽ 118 റൺസെടുത്തു നിൽക്കെ ഒൻപതാം വിക്കറ്റും നഷ്ടമായ ഇംഗ്ലണ്ടിനെ ചാർ‌ളി ഡീനിന്റെ ചെറുത്തുനിൽപ്പാണ് 150 കടത്തിയത്.

80 പന്തുകൾ നേരിട്ട ‌ചാർളി 47 റൺസെടുത്തു. 43.3 ഓവറില്‍ ഇംഗ്ലണ്ട് 153 റൺസെടുത്തു നിൽക്കെ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ക്രീസിനു വെളിയിലേക്കിറങ്ങിയ ചാർളിയെ ഇന്ത്യൻ ബോളർ ദീപ്തി ശർമ റണ്ണൗട്ടാക്കുകയായിരുന്നു. പന്തെറിയും മുന്‍പ് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന ചാർളി ഡീൻ ക്രീസ് വിട്ടുപുറത്തുപോയതോടെയാണ് ദീപ്തി അവസരം മുതലെടുത്ത് വിക്കറ്റ് സ്വന്തമാക്കിയത്. പത്താം വിക്കറ്റും വീണതോടെ ഒരു മത്സരം പോലും ജയിക്കാതെ ഇംഗ്ലണ്ടിനു പരമ്പര അവസാനിപ്പിക്കേണ്ടിവന്നിരുന്നു.

മത്സരം തോറ്റതിനു പിന്നാലെ ഡീൻ കരഞ്ഞുകൊണ്ടാണ് മൈതാനം വിട്ടത്. ദീപ്തിയുടെ മങ്കാദിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ലോകം രണ്ടു തട്ടിലാവുകയും ചെയ്തു.

English Summary: Mitchell Starc's words to Jos Buttler starts fiery exchange, sparks non-striker run out debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com