ADVERTISEMENT

സിലെറ്റ് (ബംഗ്ലദേശ്) ∙ കലാശപ്പോരാട്ടത്തിന്റെ ആവേശത്തിലേക്ക് ഉയരാതെ പോയ ഏഷ്യാ കപ്പ് ഫൈനലിൽ, ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യൻ വനിതകൾക്ക് ഏഴാം കിരീടം. തീർത്തും ഏകപക്ഷീയമായ മാറിയ ഫൈനലിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 65 റൺസ്. മറുപടി ബാറ്റിങ്ങിൽ 69 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ ലക്ഷ്യത്തിലെത്തി.

ശ്രീലങ്കൻ ബാറ്റർമാരെ വട്ടംചുറ്റിച്ച അതേ പിച്ചിൽ അനായാസം ബാറ്റു വീശി അർധസെഞ്ചറി നേടിയ ഓപ്പണർ സ്മൃതി മന്ഥനയാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ മന്ഥന വെറും 25 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. ആറു ഫോറും മൂന്നു സിക്സും സഹിതമാണിത്. തുടർച്ചയായ പന്തുകളിൽ ഫോറും സിക്സും കണ്ടെത്തിയാണ് മന്ഥന അർധസെഞ്ചറിയിലെത്തിയത്. ഒൻപതാം ഓവറിലെ രണ്ടാം പന്തിൽ മന്ഥന ഫോറടിച്ചതോടെ ഇരു ടീമുകളുടെയും സ്കോർ തുല്യമായി. അടുത്ത പന്തിൽ സിക്സർ നേടിയതോടെ ഇന്ത്യൻ വിജയത്തിനൊപ്പം അർധസെഞ്ചറി കുറിക്കാനും മന്ഥനയ്ക്കായി.

smriti-mandhana
അർധസെഞ്ചറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഓപ്പണർ സ്മൃതി മന്ഥന (ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം)

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 14 പന്തിൽ 1‌1 റൺസുമായി വിജയത്തിലേക്ക് സ്മൃതിക്കു കൂട്ടുനിന്നു. ഓപ്പണർ ഷെഫാലി വർമ (എട്ടു പന്തിൽ അഞ്ച്), ജമൈമ റോഡ്രിഗസ് (നാലു പന്തിൽ രണ്ട്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ശ്രീലങ്കയ്ക്കായി ഇനോക രണവീര, കാവിഷ ദിൽഹരി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

∙ എറിഞ്ഞിട്ട് ഇന്ത്യൻ വനിതകൾ

ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ തകർപ്പൻ ബോളിങ് പ്രകടനവുമായി ഇന്ത്യ. മുറുക്കമാർന്ന ബോളിങ്ങിലൂടെ ഇന്ത്യൻ വനിതകൾ ആധിപത്യം സ്ഥാപിച്ചതോടെ, മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 65 റൺസ്. മൂന്ന് ഓവറിൽ ഒരു മെയ്ഡൻ സഹിതം അഞ്ച് റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത രേണുക സിങ്ങാണ് ഇന്ത്യൻ ബോളിങ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ശ്രീലങ്കയുടെ രണ്ട് ഓപ്പണർമാരും റണ്ണൗട്ടായി. രാജേശ്വരി ഗെയ്ക്‌വാദ് രണ്ട് ഓവറിൽ 16 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. സ്നേഹ് റാണയും രണ്ടു വിക്കറ്റ് സ്വന്തമാക്കി.

22 പന്തിൽ 18 റൺസെടുത്ത ഇനോക രണവീരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഒഷാഡി രണസിംഗെ 20 പന്തിൽ 13 റൺസെടുത്തു. ഓപ്പണറും ക്യാപ്റ്റനുമായ ചമരി അത്തപ്പത്തു, നീലാക്ഷി ഡിസിൽവ എന്നിവർ ആറു റൺസ് വീതം നേടി. ശ്രീലങ്കൻ ഇന്നിങ്സിൽ ആകെ പിറന്നത് അഞ്ച് ഫോറുകൾ മാത്രം.

india-women-vs-sri-lanka-women-1
ശ്രീലങ്കയ്‌ക്കെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ (ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം)

അനുഷ്ക സഞ്ജീവനി (നാലു പന്തിൽ രണ്ട്), ഹർഷിദ മഡാവി (അഞ്ച് പന്തിൽ ഒന്ന്), ഹസിനി പെരേര (0), കാവിഷ ദിൽഹരി (ആറു പന്തിൽ ഒന്ന്), മാൽഷ ഷെഷാനി (0), സുഗന്ധിക കുമാരി (24 പന്തിൽ ആറ്), അചിനി കുലസൂരിയ (13 പന്തിൽ ആറ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഒരു ഘട്ടത്തിൽ ഏഴിന് 25 റൺസ് എന്ന നിലയിലും ഒൻപതിന് 43 റൺസ് എന്ന നിലയിലും തകർന്ന ശ്രീലങ്കയ്ക്ക്, പിരിയാത്ത 10–ാം വിക്കറ്റിൽ രണവീര – അചിനി കുലസൂര്യ സഖ്യം നേടിയ 22 റൺസ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

English Summary: India Women vs Sri Lanka Women, Final - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com