ADVERTISEMENT

സിഡ്നി ∙ ആദ്യ മത്സരത്തിൽ ദുർബലരായ നെതർലൻഡ്സിനെതിരെ നേടിയ വൻ വിജയത്തിന്റെ കരുത്തിൽ ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തിരുന്ന ബംഗ്ലദേശിന്, രണ്ടാം മത്സരത്തിൽ ദയനീയ തോൽവി. കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 104 റൺസിന്റെ കൂറ്റൻ തോൽവിയാണ് ബംഗ്ലദേശ് വഴങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ്. ബംഗ്ലദേശിന്റെ മറുപടി 16.2 ഓവറിൽ 101 റൺസിൽ അവസാനിച്ചു.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ്, കഗീസോ റബാദ എറിഞ്ഞ ആദ്യ ഓവറിൽ 17 റൺസടിച്ച് മിന്നുന്ന തുടക്കമാണ് കുറിച്ചത്. എന്നാൽ, നാലു വിക്കറ്റ് പിഴുത ആൻറിച് നോർട്യ, മൂന്നു വിക്കറ്റ് വീഴ്ത്തിയ ടബേരാസ് ഷംസി എന്നിവർ ചേർന്ന് ബംഗ്ലദേശിനെ എറിഞ്ഞിടുകയായിരുന്നു.

31 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 34 റൺസെടുത്ത ലിട്ടൻ ദാസാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ലിട്ടൻ ദാസിനു പുറമെ ബംഗ്ലദേശ് നിരയിൽ രണ്ടക്കം കണ്ടത് ഓപ്പണർ സൗമ്യ സർക്കാർ (ആറു പന്തിൽ 15), മെഹ്ദി ഹസൻ‌ മിറാസ് (13 പന്തിൽ 11), വാലറ്റക്കാരൻ ടസ്കിൻ അഹമ്മദ് (12 പന്തിൽ 10) എന്നിവർ മാത്രം.

നജ്മുൽ ഹുസൈൻ ഷാന്റോ (9), ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ (1), അഫീഫ് ഹുസൈൻ (1), മൊസാദേക് ഹുസൈൻ (0), നൂറുൽ ഹസൻ (2), ഹസൻ മഹ്മൂദ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. മുസ്താഫിസുർ റഹ്മാൻ ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി നോർട്യ 3.3 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ട്വന്റി20യിൽ നോർട്യയുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്. ലോകകപ്പിൽ ഒരു ദക്ഷിണാഫ്രിക്കക്കാരന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ. ഷംസി നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. കഗീസോ റബാദ, കേശവ് മഹാരാജ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

∙ തകർത്തടിച്ച് ദക്ഷിണാഫ്രിക്ക

നേരത്തെ, ‌ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക സെഞ്ചറിയുമായി തകർത്തടിച്ച റൈലി റൂസോയുടെ പ്രകടനത്തിന്റെ ബലത്തിലാണ് ബംഗ്ലദേശിനു മുന്നിൽ‌ 206 റൺസ് വിജയലക്ഷ്യമുയർത്തിയത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 205 റൺസെടുത്തത്. ഒരു ഘട്ടത്തിൽ 250 കടക്കുമെന്ന് തോന്നിച്ച ദക്ഷിണാഫ്രിക്കയെ, അവസാന അഞ്ച് ഓവറിൽ 29 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ബംഗ്ലദേശ് ബോളർമാർ 205ൽ തളച്ചിടുകയായിരുന്നു. റൂസോ 56 പന്തിൽ 109 റൺസെടുത്ത് പുറത്തായി. ഏഴു ഫോറും എട്ടു സിക്സറും സഹിതമാണ് റൂസോ 109 റൺസെടുത്തത്. റൂസോയുടെ തുടർച്ചയായ രണ്ടാം ട്വന്റി20 സെഞ്ചറിയാണിത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് റൂസോ. ഇതിനു മുൻപ് ഇന്ത്യയ്‌ക്കെതിരെ ഇൻഡോറിൽ റൂസോ സെഞ്ചറി നേടിയിരുന്നു.

ഓപ്പണർ ക്വിന്റൻ ഡികോക്കും ദക്ഷിണാഫ്രിക്കയ്ക്കായി അർധസെഞ്ചറി നേടി. ഡികോക്ക് 38 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 63 റൺസെടുത്തു. സ്കോർ ബോർഡിൽ രണ്ടു റൺസ് മാത്രമുള്ളപ്പോൾ ക്യാപ്റ്റൻ ടെംബ ബാവുമയെ നഷ്ടായ ദക്ഷിണാഫ്രിക്കയ്ക്ക്, രണ്ടാം വിക്കറ്റിൽ വെറും 81 പന്തിൽനിന്ന് 168 റൺസടിച്ചുകൂട്ടിയ ഡികോക്ക് – റൂസോ സഖ്യത്തിന്റെ പ്രകടനമാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

15 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 176 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാൽ അവസാന അഞ്ച് ഓവറിൽ ബംഗ്ലദേശ് ബോളർമാർ പിടിമുറുക്കിയതോടെ അവർക്ക് അനായാസം റൺസ് സ്കോർ ചെയ്യാനായില്ല. അവസാന അഞ്ച് ഓവറിൽ 4, 9, 5, 4, 7 എന്നിങ്ങനെ ആകെ 29 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് നേടാനായത്. ഇതിനിടെ മൂന്നു വിക്കറ്റും നഷ്ടമാക്കി. ദക്ഷിണാഫ്രിക്കൻ നിരയിൽ ഓപ്പണർ ടെംബ ബാവു (ആറു പന്തിൽ രണ്ട്), ട്രിസ്റ്റൻ സ്റ്റബ്സ് (ഏഴു പന്തിൽ ഏഴ്), എയ്ഡൻ മർക്രം (11 പന്തിൽ 10), ഡേവിഡ് മില്ലർ (നാലു പന്തിൽ പുറത്താകാതെ 2), വെയ്ൻ പാർനൽ (രണ്ടു പന്തിൽ പുറത്താകാതെ 0) എന്നിവരെല്ലാം നിരാശപ്പെടുത്തി.

ബംഗ്ലദേശിനായി ഷാക്കിബ് അൽ ഹസൻ മൂന്ന് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ടസ്കിൻ അഹമ്മദ്, ഹസൻ മഹ്മൂദ്, അഫീഫ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

English Summary: South Africa vs Bangladesh, 22nd Match, Super 12 Group 2 - Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com