എവിടെയായിരുന്നു ഈ ‘കോലി ഫോം’ ഇത്രയും കാലം? ശൈലി മാറ്റാനില്ല, സ്റ്റൈലൻ പ്രകടനവും
Mail This Article
3 വർഷത്തോളം നീണ്ടുനിന്ന സെഞ്ചറി വരൾച്ച വിരാട് കോലിയെന്ന താരത്തെയും അദ്ദേഹത്തിന്റെ ആരാധകരെയും വേട്ടയാടിയത് കുറച്ചൊന്നുമല്ല. സത്യത്തിൽ കോലി ഫോം ഔട്ട് ആയിരുന്നോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. എന്നാൽ അമാനുഷികമെന്നു തോന്നിപ്പിക്കുന്ന ഒരുപറ്റം ഇന്നിങ്സുകളിലൂടെ കോലി തന്നെ ഉണ്ടാക്കിയെടുന്ന ഒരു ‘ബാറ്റിങ് ഫോം ലവൽ’ ഉണ്ടായിരുന്നു. 2018നു ശേഷം ആ തലത്തിലേക്ക് ഉയരാൻ കോലിക്കു സാധിച്ചിരുന്നില്ല എന്നത് യാഥാർഥ്യമാണ്. വർഷത്തിൽ എട്ടും പത്തും സെഞ്ചറി പുഷ്പം പോലെ അടിച്ചിരുന്ന കോലി, 3 വർഷത്തോളം സെഞ്ചറിയില്ലാതെ കടന്നുപോകുമെന്ന് ക്രിക്കറ്റ് ലോകം സ്വപ്നത്തിൽപോലും വിചാരിച്ചിരിക്കില്ല. അപ്പോഴും കോലിയുടെ ശരാശരി പ്രകടനം പോലും മറ്റു താരങ്ങളുടെ ‘പ്രൈം ഫോമിനു’ തുല്യമായിരുന്നു എന്നതു മറ്റൊരു വസ്തുത.മികച്ച തുടക്കം ലഭിച്ചിട്ടും അർധ സെഞ്ചറികൾ തുടർച്ചയായി നേടിയിട്ടും അതൊന്നും സെഞ്ചറിയിലേക്കു മാറ്റാൻ കോലിക്കു സാധിച്ചിരുന്നില്ല. ടീമിന് ഉപകാരപ്പെടുന്ന റൺസ് നേടിയിട്ടും മികച്ച സ്കോറുകൾ കണ്ടെത്തിയിട്ടും താൻ ഫോം ഔട്ട് ആണെന്ന് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും പറഞ്ഞുകൊണ്ടിരുന്നപ്പോൾ വല്ലാത്ത സമ്മർദം തോന്നിയതായി കോലി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽനിന്നു പുറത്തുകടക്കാൻ കോലിയെ സഹായിച്ചത് ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ സെഞ്ചറിയായിരുന്നു. പക്ഷേ, അവിടെയും കുഞ്ഞൻ ടീമിനോടു മാത്രം കരുത്തുകാട്ടുന്നവൻ എന്ന വിമർശനം കോലിക്കെതിരെ ഉണ്ടായി. അതുകൊണ്ടുതന്നെയാണ് പാക്കിസ്ഥാനെതിരായ അവിസ്മരണീയ ഇന്നിങ്സ് കോലിയുടെ തിരിച്ചുവരവായി അടയാളപ്പെടുന്നത്.