ADVERTISEMENT

അഡ്‍ലെയ്ഡ്∙ ട്വന്റി20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ അവസാന മത്സരത്തിലെ ഒരു ഓവറിൽ ഓസ്ട്രേലിയയ്ക്കു ലഭിച്ചത് അഞ്ചു പന്തുകൾ‌ മാത്രം. അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ഓസ്ട്രേലിയ ജയിച്ചെങ്കിലും ഒരു പന്തിനെച്ചൊല്ലി വിവാദം ചൂടുപിടിക്കുകയാണ്. നിർണായകമായ മത്സരത്തിൽ അംപയറുടെ ഭാഗത്തുനിന്ന് വലിയ പിഴവു സംഭവിച്ചെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഓസ്ട്രേലിയയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്ഗാൻ പേസർ നവീൻ ഉൾഹഖിന്റെ നാലാം ഓവറിലായിരുന്നു അഞ്ചു പന്തുകള്‍ മാത്രം എറിഞ്ഞത്. ഈ ഓവറിലെ ആദ്യ രണ്ടു പന്തുകൾ മിച്ചൽ മാർഷും ഡേവിഡ് വാർണറും ഓരോ റൺസ് ഓടിയെടുത്തു. മൂന്നാം പന്ത് മാർഷ് ബൗണ്ടറി കടത്തി. നാലാം പന്തിൽ മാർഷ് മൂന്നു റൺസ് ഓടിയെടുത്തു. അഞ്ചാം പന്തിൽ ഡേവിഡ് വാർണർക്കു റണ്ണൊന്നും ലഭിച്ചില്ല. എന്നാൽ‌ ആറാം പന്ത് എറിയും മുന്‍പേ അംപയർ അടുത്ത ഓവറിലേക്കു കടക്കുകയായിരുന്നു. 

അഫ്ഗാനിസ്ഥാനോ, ഓസ്ട്രേലിയയോ ഇക്കാര്യത്തിൽ പരാതിയൊന്നും ഉന്നയിച്ചതുമില്ല. ക്യാപ്റ്റൻ ആരൺ ഫിഞ്ചിനു പരുക്കേറ്റതിനാൽ മാത്യു വെയ്ഡാണ് അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയെ നയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ എട്ടു വിക്കറ്റു നഷ്ടത്തിൽ 168 റൺസെടുത്തു. ഗ്ലെൻ മാക്സ്‍വെൽ ഓസീസിനായി അര്‍ധ സെഞ്ചറി തികച്ചു. 32 പന്തുകൾ നേരിട്ട മാക്സ്‍വെൽ 54 റണ്‍സാണു നേടിയത്.

മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റു നഷ്ടത്തിൽ 164 റൺസെടുക്കാനേ അഫ്ഗാനിസ്ഥാനു സാധിച്ചുള്ളു. ഓസീസിന് നാലു റൺസ് വിജയം. അവസാന പന്തുകളിൽ തകർത്തടിച്ച ഓൾ റൗണ്ടർ റാഷിദ് ഖാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍. 23 പന്തുകൾ നേരിട്ട റാഷിദ് 48 റൺസുമായി പുറത്താകാതെ നിന്നു. ജയത്തോടെ ഏഴുപോയിന്റുമായി ഓസ്ട്രേലിയ ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. ശ്രീലങ്ക– ഇംഗ്ലണ്ട് മത്സരത്തിൽ ഇംഗ്ലണ്ട് തോറ്റാൽ ഓസീസിനു സെമി ഉറപ്പിക്കാം.

English Summary: T20 World Cup: Five-ball over in Australia’s PowerPlay against Afghanistan in Adelaide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com