‘പന്തിന്റെ ശരാശരി 35, സഞ്ജുവിന്റേത് 60ന് മുകളിൽ; ഇനി ടീമിന് പുറത്ത് നിർത്തരുത്’
Mail This Article
ഹാമിൽട്ടൻ ∙ ഇന്ത്യൻ ടീമിൽനിന്നു തുടർച്ചയായി തഴയപ്പെടുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനു മുൻ രാജ്യാന്തര താരങ്ങളിൽനിന്നുള്ള പിന്തുണയേറുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്– സഞ്ജു താരതമ്യത്തിൽ മുൻതൂക്കം സഞ്ജുവിനാണെന്നാണു ഭൂരിപക്ഷാഭിപ്രായം. സഞ്ജുവിന് ഇനിയെങ്കിലും അവസരം നൽകണമെന്നു ന്യൂസീലൻഡ് മുൻ ഫാസ്റ്റ് ബോളർ സൈമൺ ഡൗൾ ആവശ്യപ്പെട്ടു.
‘‘സഞ്ജു– ഋഷഭ് പന്ത് ചർച്ച വളരെ രസകരമാണ്. 30 മത്സരങ്ങൾ കളിച്ച പന്തിന്‍റെ ശരാശരി വെറും 35 ആണ്. മോശമല്ലാത്ത സ്ട്രൈക്ക് റേറ്റാണ്. പക്ഷേ സഞ്ജുവിനെ നോക്കൂ, 11 മത്സരങ്ങൾ കളിച്ച സഞ്ജുവിന്‍റെ ശരാശരി 60ന് മുകളിലാണ്. വിക്കറ്റ് കീപ്പിങ്ങിലും സഞ്ജുവിന്റെ പ്രകടനം മോശമല്ല. സഞ്ജു കൂടുതൽ അവസരം അർഹിക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്.’’– സൈമൺ ഡൗൾ പറഞ്ഞു.
‘‘ഋഷഭ് പന്തിന്റെ മികവിനെ കുറിച്ച് ഏറെ ചർച്ച നടക്കുന്നുണ്ട്. പന്താണ് ഭാവിയെന്നും പറയുന്നു. വൈറ്റ് ബോൾ മത്സരങ്ങളിൽ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല എന്നതാണു സത്യം. അസാധാരണ ടെസ്റ്റ് കളിക്കാരനാണ് എന്നതു ശരിയാണ്. പക്ഷേ, ഏകദിനത്തിൽ മികച്ച കീപ്പർ ബാറ്റർ ആണോ? എനിക്കത് ബോധ്യപ്പെട്ടിട്ടില്ല’’- സൈമൺ ഡൗൾ ചൂണ്ടിക്കാട്ടി.
ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ സഞ്ജു പ്ലേയിങ് ഇലവനിൽ ഇല്ലാതിരുന്നതു വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. ആരാധകർ മുതൽ മുൻ താരങ്ങൾ വരെ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി. താൽക്കാലിക ഹെഡ് കോച്ചായ വി.വി.എസ്. ലക്ഷ്മൺ, ക്യാപ്റ്റൻ ശിഖർ ധവാൻ എന്നിവർക്കെതിരെയായിരുന്നു ആരാധകരോഷം. ഖത്തറിലെ ഫുട്ബോൾ ലോകകപ്പ് വേദിയിൽ ഉൾപ്പെടെ സഞ്ജുവിനു പിന്തുണയുമായി ആരാധകരെത്തി.
English Summary: ‘Unbelievable Test player, but Rishabh Pant hasn't quite done it in white-ball format’ - Simon Doull opens up on Pant-Samson debate