മുറ്റത്തെ മുല്ലയ്ക്കും പണമുണ്ട് ! നേട്ടമുണ്ടാക്കി മലയാളി താരങ്ങളും
Mail This Article
കൊച്ചി ∙കേരളം ആതിഥ്യം വഹിച്ച ലേലത്തിന്റെ തുടക്കത്തിൽ മലയാളി താരങ്ങൾക്കു നിരാശപ്പെടേണ്ടിവന്നു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുമായി അണിനിരന്ന കേരളത്തിന്റെ 10 താരങ്ങളിൽ ആരെയും തുടക്കത്തിൽ ടീമുകൾ വാങ്ങിയില്ല. എന്നാൽ അൺസോൾഡ് ആയ താരങ്ങളെ വീണ്ടും പരിഗണിക്കുന്ന ആക്സിലറേറ്റഡ് റൗണ്ട് കേരളത്തിന് ജീവൻ നൽകി. 3 പേർക്ക് ഐപിഎലിലേക്കുള്ള സ്വപ്ന വിളി ലഭിച്ചു.
വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിനെ 20 ലക്ഷം രൂപയ്ക്കു മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. പേസർ കെ.എം.ആസിഫിനെ 30 ലക്ഷത്തിനും ബാറ്റർ അബ്ദുൽ ബാസിതിനെ 20 ലക്ഷത്തിനും രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം തുടരുന്ന രോഹൻ എസ്. കുന്നുമ്മലിനെ ടീമുകൾ പരിഗണിച്ചില്ല.
ആകെ ലേലത്തുക 167 കോടി
കൊച്ചി ∙ ഐപിഎൽ ലേലവേദിയായ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഇന്നലെ ഒഴുകിയത് 167 കോടി രൂപ. 30 വിദേശതാരങ്ങൾ അടക്കം 87 കളിക്കാരുടെ ഒഴിവിലേക്കാണ് ലേലം നടന്നത്. ലേലപ്പട്ടികയിൽ ഉണ്ടായിരുന്നത് 405 പേർ. ലേലത്തിനൊടുവിൽ ഫ്രാഞ്ചൈസികൾക്കു സ്വന്തമാക്കാനായത് 80 താരങ്ങളെ. അതിൽ 29 പേരും വിദേശതാരങ്ങൾ.
ടീം ഉടമകൾക്കും പരിശീലകർക്കും പുറമെ ബിസിസിഐ സെക്രട്ടറി ജയ്ഷാ, ഭരണസമിതി അംഗങ്ങൾ, ഐപിഎൽ ചെയർമാൻ അരുൺ സിങ് ധുമാൽ എന്നിവരും ലേലത്തിൽ പങ്കെടുത്തു.
English Summary: 20 lakhs base price for Malayalee players