ADVERTISEMENT

കൊൽക്കത്ത ∙ ബോളർമാർക്കു പച്ചപ്പരവതാനി വിരിച്ച ഈഡൻ ഗാർഡൻസിലെ പിച്ചിൽ ഇന്ത്യ ശ്രീലങ്കയെ എറി‍ഞ്ഞു തോൽപിച്ചു. പിച്ചിന്റെ മർമം തിരിച്ചറിഞ്ഞുള്ള പ്രഹരങ്ങളുമായി ബോളർമാ‍ർ കളംനിറഞ്ഞ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കു 4 വിക്കറ്റ് ജയവും പരമ്പര നേട്ടവും (2–0). 3 വിക്കറ്റു വീഴ്ത്തിയ കുൽദീപ് യാദവിന്റെയും മുഹമ്മദ് സിറാജിന്റെയും മികവിൽ ആദ്യം ബാറ്റു ചെയ്ത ലങ്കയെ ഇന്ത്യ 215 റൺസിന് ഓൾഔട്ടാക്കി. ചെറിയ വിജയലക്ഷ്യം കീഴടക്കാനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ‌ പതറിയെങ്കിലും ക്ഷമയോടെ പിടിച്ചുനിന്ന കെ.എൽ.രാഹുലിന്റെ അപരാജിത അർധ സെഞ്ചറി (103 പന്തിൽ പുറത്താകാതെ 64) വിജയമുറപ്പാക്കി. സ്കോർ: ശ്രീലങ്ക– 39.4 ഓവറിൽ 215 ഓൾഔട്ട്. ഇന്ത്യ– 43.2 ഓവറിൽ 6ന് 219. കുൽദീപാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ഈ വർഷം നാട്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് പുതുവർഷത്തിലെ ആദ്യ ഏകദിന പരമ്പര നേട്ടം. കഴിഞ്ഞയാഴ്ച നടന്ന ട്വന്റി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. പരമ്പര സ്വന്തമാക്കിയതോടെ 15ന് തിരുവന്തപുരത്തു നടക്കുന്ന അവസാന ഏകദിനം ഇന്ത്യയ്ക്കു റിസർവ് ബെഞ്ചിന്റെ കരുത്ത് പരീക്ഷിക്കാനുള്ള അവസരമായി മാറി. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തലയും വാലും മുഹമ്മദ് സിറാജ് തകർത്തെങ്കിലും നടുവൊടിച്ച കുൽദീപ് യാദവാണ് കളിയുടെ ഗതി തിരിച്ചത്. യുസ്‍വേന്ദ്ര ചെഹലിന് പരുക്കേറ്റതിനെത്തുടർന്ന് അപ്രതീക്ഷിതമായി ടീമിലിടം ലഭിച്ച ഇടംകൈ സ്പിന്നർ അവസരം നന്നായി മുതലെടുത്തു. ഓപ്പണർ അവിഷ്ക ഫെർണാണ്ടോയെ (20) തുടക്കത്തിലേ മടക്കി സിറാജ് ഇന്ത്യയ്ക്കു മേൽക്കൈ നൽകിയെങ്കിലും അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ചറി നേടിയ നുവാനിഡു ഫെർണാണ്ടോ (50) കുശാൽ മെൻഡിസിനൊപ്പം (34) പിടിച്ചുനിന്നു. ഒന്നിന് 102 എന്ന നിലയിൽ ശ്രീലങ്ക മികച്ച സ്കോറിലേക്കു കുതിക്കുമ്പോഴാണ് 17–ാം ഓവറിൽ രോഹിത് ശർമ കുൽദീപിനെ പന്തേൽപിക്കുന്നത്. ഓവറിലെ അവസാന പന്തിൽ മെൻഡിസിനെ വിക്കറ്റിനു മുൻപിൽ കുരുക്കിയ കുൽദീപ് ഇന്ത്യയ്ക്കു ബ്രേക്ക് ത്രൂ നൽകി.

തൊട്ടടുത്ത ഓവറിൽ ധനഞ്ജയ ഡിസിൽവയെ ഗോൾഡൻ ഡക്കാക്കി അക്ഷർ പട്ടേലും ലങ്കയെ പ്രഹരിച്ചു. അർധ സെഞ്ചറി തികച്ചതിനു പിന്നാലെ ഫെർണാണ്ടോയെ ശുഭ്മൻ ഗിൽ റണ്ണൗട്ടാക്കി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ ലങ്കൻ ക്യാപ്റ്റൻ ദാസുൻ ശനകയുടെയും (2) ചരിത് അസലങ്കയുടെയും (15) നിർണായക വിക്കറ്റുകൾ കൂടി കുൽദീപ് പിഴുതതോടെ കളി ഇന്ത്യയുടെ കയ്യിലായി. കുൽദീപ് 5 ഓവറുകൾക്കിടെ 3 വിക്കറ്റു നേടിയപ്പോൾ 43 പന്തുകൾക്കിടെ 5 വിക്കറ്റ് നഷ്ടമാക്കിയാണ് ലങ്ക മത്സരം കൈവിട്ടത്. 8ന് 177 എന്ന നിലയിലായിരുന്ന ലങ്കൻ സ്കോർ 200 കടത്തിയത് വാലറ്റത്ത് ദുനിത് വെല്ലലെഗയും (32) ചമിക കരുണരത്നയും (17) ചേർന്നുള്ള ചെറുത്തുനിൽപാണ്. ഒടുവിൽ 40–ാം ഓവറിൽ ഇരുവരെയും പുറത്താക്കിയ സിറാജ് ലങ്കൻ ഇന്നിങ്സ് പൂട്ടിക്കെട്ടി.

നിസ്സാരമായ വിജയലക്ഷ്യം അനായാസം കീഴടക്കാനെത്തിയ ഇന്ത്യൻ ബാറ്റർമാരെ വിറപ്പിച്ചശേഷമായിരുന്നു ലങ്കൻ ബോളർമാരുടെ കീഴടങ്ങൽ. രോഹിത് ശർമ (17), ശുഭ്മൻ ഗിൽ (21), വിരാട് കോലി (4), ശ്രേയസ് അയ്യർ (28) എന്നിവർ നിലയുറപ്പിക്കാതെ മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. 

4ന് 86 എന്ന തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത് രാഹുലും ഹാർദിക് പാണ്ഡ്യയും (36) ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഹാർദിക് പുറത്തായശേഷം അക്ഷർ പട്ടേലിനെ (21) കൂട്ടുപിടിച്ച് രാഹുൽ ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു.

English Summary: India beat Sri Lanka in the second ODI at Kolkata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com