സെപ്റ്റംബറിൽ ട്വന്റി20ക്ക് ടിക്കറ്റ് വിറ്റ് കിട്ടിയത് 4.6 കോടി; ഇക്കുറി ഒരു കോടി തികഞ്ഞില്ല!

HIGHLIGHTS
  • തിരുവനന്തപുരം ഏകദിനം: ആളുകുറഞ്ഞു; പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ല
greenfield-stadium-jayesh-george
ഗ്രീൻഫീൽഡ് സ്റ്റേഡിയം, ജയേഷ് ജോർജ്
SHARE

തിരുവനന്തപുരം ∙ കാണികൾ കൈവിട്ട ഇന്ത്യ– ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരം വ്യക്തമാക്കുന്നത് സർവത്ര നഷ്ടക്കണക്ക്. സെപ്റ്റംബറിൽ തിരുവനന്തപുരം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിൽ 4.6 കോടി രൂപയാണ് ടിക്കറ്റ് വിൽപനയിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) ലഭിച്ചതെങ്കിൽ ഇത്തവണ അത് 90.14 ലക്ഷം രൂപയായി ചുരുങ്ങി. അന്നു മുഴുവൻ ടിക്കറ്റും വിറ്റപ്പോൾ ഇത്തവണ വിദ്യാർഥികളുടെ ടിക്കറ്റ് ഉൾപ്പെടെ 7201 എണ്ണം മാത്രമാണ് വിറ്റുപോയത്.

സർക്കാരിനുമുണ്ട് നികുതി നഷ്ടം. സർക്കാർ 5% മാത്രം വിനോദ നികുതി ചുമത്തിയ അന്നു തിരുവനന്തപുരം കോർപറേഷനു ലഭിച്ചത് 22.32 ലക്ഷം രൂപയായിരുന്നു. ഇത്തവണ വിനോദ നികുതി 12% ആയി ഉയർത്തിയിട്ടും ലഭിച്ചത് 10.81 ലക്ഷം രൂപ. ഇതിൽ 7 ലക്ഷം രൂപ കഴിഞ്ഞ ആഴ്ച തന്നെ കെസിഎ കോർപറേഷനിൽ മുൻകൂറായി അടയ്ക്കുകയും ചെയ്തു. 18% ജിഎസ്ടിയായി കിട്ടിയത് 16.22 ലക്ഷം രൂപ. കഴിഞ്ഞ തവണ ഇത് 80 ലക്ഷത്തിലേറെ രൂപയായിരുന്നു.

കെസിഎയ്ക്കു കിട്ടുന്ന ടിക്കറ്റ് വരുമാനത്തിൽ 15% സ്റ്റേഡിയം നിർമിച്ചു പരിപാലിക്കുന്ന കമ്പനിയായ കെഎസ്എഫ്എല്ലിനുള്ളതാണ്. കാണികൾ കുറഞ്ഞപ്പോൾ നഷ്ടം കെസിഎയ്ക്കും സർക്കാരിനും മാത്രമല്ല. ഗാലറിയിലെ മുകൾ തട്ടിലെ ഭക്ഷണ വിതരണക്കരാർ കുടുംബശ്രീക്കായിരുന്നു. കഴിഞ്ഞവട്ടം രാത്രി മാത്രം പ്രധാന ഭക്ഷണം നൽകേണ്ട ട്വന്റി20 മത്സരമായിട്ടും 11.2 ലക്ഷമായിരുന്നു കുടുംബശ്രീയുടെ വരുമാനം. ഇത്തവണ രാവിലെ 11 മുതൽ ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ഒരുക്കിയിട്ടും വരുമാനം 6.3 ലക്ഷം രൂപയായി കുറ‍ഞ്ഞു. ഗാലറിയിലെ ഭക്ഷണ വിതരണക്കരാർ എടുത്ത മിൽമ ഉൾപ്പെടെ മറ്റുള്ളവർക്കും നഷ്ടം തന്നെ.

ആളു കുറഞ്ഞതിനാൽ മത്സരത്തിന്റെ സ്പോൺസർമാരും കെസിഎയെ അതൃപ്തി അറിയിച്ചു. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് വരവ് കുറഞ്ഞെങ്കിലും ഏകദിന മത്സരമായതിനാൽ ഇത്തവണ കെസിഎയുടെ സംഘാടനച്ചെലവ് കൂടുകയും ചെയ്തു.

English Summary: Thiruvananthapuram ODI tax revenue down; The cost is increased

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS