ADVERTISEMENT

തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ കരുത്തരായ കർണാടകയ്ക്കെതിരെ കേരളത്തിനു സമനില. ക്യാപ്റ്റൻ മയാങ്ക് അഗർവാളിന്റെ(208) ഉജ്വലമായ ഡബിൾ‌ സെഞ്ചറിയുടെ കരുത്തിൽ കർണാടക ആദ്യ ഇന്നിങ്സിൽ ലീ‍ഡെടുത്തിരുന്നു. കർണാടകയ്ക്കു മൂന്നു പോയിന്റും കേരളത്തിന് ഒരു പോയിന്റും ലഭിച്ചു. എലൈറ്റ് ഗ്രൂപ്പ് സിയിൽ 29 പോയിന്റുമായി കർണാടക ക്വാർട്ടർ ഉറപ്പിച്ചു.

അതേസമയം 20 പോയിന്റുള്ള കേരളത്തിന് ഇനിയും കാത്തിരിക്കണം. ഗ്രൂപ്പിൽ നാലാം സ്ഥാനത്താണു കേരളം. അടുത്ത മത്സരം പുതുച്ചേരിക്കെതിരെ ജയിച്ചാലും മറ്റു ടീമുകളുടെ ഫലം അനുസരിച്ചിരിക്കും കേരളത്തിന്റെ മുന്നോട്ടുപോക്ക്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 342 റൺസിനെതിരെ നാലാം ദിവസം കർണാടക ആറിന് 410 എന്ന നിലയിലാണ് കർണാടക ബാറ്റിങ് തുടങ്ങിയത്.

163.1 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 485 റൺസെടുത്ത് കർണാടക ഇന്നിങ്സ് ഡിക്ലയർ ചെയ്തു. വിക്കറ്റ് കീപ്പർ ബാറ്റർ ബി.ആർ. ശരത്തും (101 പന്തിൽ 53), ശുഭാങ് ഹെഗ്ഡെയും (138 പന്തിൽ 50) നാലാം ദിവസം കർണാടകയ്ക്കായി അർധ സെഞ്ചറി നേടി. രണ്ടാം ഇന്നിങ്സിൽ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുത്തു.

87 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച മയാങ്കിന്റെ ദിനമായിരുന്നു ഇന്നലെ. ആദ്യ സെഷനിൽത്തന്നെ സെ‍ഞ്ചറി തികച്ച മയാങ്ക് അവസാന സെഷനു മുൻപ് ഇരട്ട സെഞ്ചറിയും നേടി. അർധ സെഞ്ചറി നേടിയ നികിൻ ജോസിനൊപ്പം (54) 151 റൺസിന്റെ കൂട്ടുകെട്ടാണ് മയാങ്ക് നേടിയത്.

നികിനെ അക്ഷയ് ചന്ദ്രൻ പുറത്താക്കിയതിനു പിന്നാലെ റൺസ് എടുക്കും മുൻപ് തന്നെ മനീഷ് പാണ്ഡയെ ജലജ് സക്സേനയും വീഴ്ത്തിയെങ്കിലും ശ്രേയസ് ഗോപാലിനെ(48) കൂട്ടുപിടിച്ച് മയാങ്ക് ടീമിന് നിർണായകമായ ലീഡ് ഉറപ്പാക്കി. 360 പന്തിൽ 17 ഫോറും 5 സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഈ സീസണിൽ മയാങ്കിന്റെ രണ്ടാം സെ‍ഞ്ചറിയാണിത്. കേരളത്തിനായി വൈശാഖ് ചന്ദ്രൻ മൂന്നും എം.ഡി. നിധീഷ്, ജലജ് സക്സേന എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി. സിജോമോൻ ജോസഫും അക്ഷയ് ചന്ദ്രനും ഓരോ വിക്കറ്റും നേടി.

English Summary: Ranji Trophy, Kerala vs Karnataka day 4 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com