ബോൾട്ടും ഹെയ്സല്‍വുഡും വഴിമാറി; ഏകദിനത്തിൽ സിറാജ് ഒന്നാം നമ്പർ
Mail This Article
മുംബൈ∙ ഏകദിന ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് ഒന്നാമത്. ന്യൂസീലൻഡിന്റെ ട്രെന്റ് ബോള്‍ട്ട്, ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡ് എന്നിവരെ പിന്നിലാക്കിയാണ് സിറാജ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്. ശ്രീലങ്കയ്ക്കെതിരെയും ന്യൂസീലൻഡിനെതിരെയുമുള്ള പരമ്പരകളിലെ ഗംഭീര പ്രകടനമാണ് താരത്തെ ആദ്യമായി ബോളർമാരിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.
ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ സിറാജായിരുന്നു വിക്കറ്റ് വേട്ടയിൽ ഒന്നാമൻ. ഒൻപതു വിക്കറ്റുകളാണ് മൂന്നു മത്സരങ്ങളിൽനിന്ന് താരം വീഴ്ത്തിയത്. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽനിന്നു താരം നേടിയത് നാലു വിക്കറ്റുകൾ. 729 പോയിന്റുകളുമായാണ് സിറാജ് ബോളർമാരിൽ ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്. തൊട്ടുപിന്നിലുള്ള ജോഷ് ഹെയ്‍സൽവുഡിന് 727 പോയിന്റുകളാണുള്ളത്.
ഏകദിന ബോളർമാരിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 32–ാം സ്ഥാനത്തെത്തി. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് ഏകദിന ബാറ്റർമാരിൽ ഒന്നാം സ്ഥാനത്ത്. 20 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇന്ത്യൻ യുവതാരം ശുഭ്മൻ ഗിൽ ആറാമതുണ്ട്. വിരാട് കോലി ഏഴാമതും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ എട്ടാം സ്ഥാനത്തുമുണ്ട്.
English Summary: ICC Rankings: Mohammed Siraj Becomes World No. 1 in ODIs