ADVERTISEMENT

മുംബൈ∙ 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ഹീറോ ജൊഗീന്ദർ ശർമ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചു. രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റിൽനിന്നു വിരമിക്കുകയാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് അയച്ച കത്തിൽ ജൊഗീന്ദർ പറഞ്ഞു. തനിക്ക് നൽകിയ അവസരങ്ങൾക്ക് ബിസിസിഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ, ചെന്നൈ സൂപ്പർ കിങ്സ്, ഹരിയാന സർക്കാർ എന്നിവരോട് നന്ദി പറയുന്നതായി താരം വ്യക്തമാക്കി.

‘‘ഇന്ന് അങ്ങേയറ്റം നന്ദിയോടെ, എല്ലാത്തരം രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റിൽനിന്നും ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുന്നു. 2002-2017 വരെയുള്ള എന്റെ യാത്ര എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങളാണ്. ഇന്ത്യയുടെ സീനിയർ ടീമിനെ പ്രതിനിധീകരിക്കാൻ സാധിച്ചത് ഒരു ബഹുമതിയാണ്. ബിസിസിഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ, ചെന്നൈ സൂപ്പർ കിങ്സ്, ഹരിയാന സർക്കാർ എന്നിവർ എനിക്ക് നൽകിയ അവസരങ്ങൾക്ക് ഞാൻ നന്ദിയുള്ളവനാണ്.’’– ജൊഗീന്ദർ പറഞ്ഞു. കായികരംഗത്തെ തന്റെ ഉയർച്ചതാഴ്ചകളിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നതായും താരം വ്യക്തമാക്കി.

∙ ആരാണ് ജൊഗീന്ദർ ശർമ?

2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടത്തിൽ മുത്തമിട്ടപ്പോൾ ക്യാപ്റ്റൻ എം.എസ്.ധോണിക്കൊപ്പം ഫൈനലിലെ താരമായത് ഈ ഹരിയാനക്കാരനാണ്– ഇന്ത്യയ്ക്കുവേണ്ടി അവസാന ഓവർ എറിഞ്ഞ ജൊഗീന്ദർ ശർമ! ലോകകപ്പിനു മുൻപും ശേഷവും രാജ്യാന്തര ക്രിക്കറ്റിൽ ജൊഗീന്ദർ ശർമ എന്ന പേരു കേട്ടിട്ടില്ല. എന്നാൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയം ഓർക്കുന്നിടത്തോളം കാലം ജൊഗീന്ദറിന്റെ പേരും ക്രിക്കറ്റ് ആരാധകർ ഓർത്തിരിക്കും. മലയാളി താരം ശ്രീശാന്തിന്റെ കൈയിൽ മിസ്ബാ ഉൾ ഹഖിന്റെ പോരാട്ടം അവസാനിക്കുംവരെ നെഞ്ചും കൈയിൽ പിടിച്ചാണ് ഇന്ത്യൻ ആരാധകർ കളി കണ്ടത്. ചിലപ്പോൾ ആ ഓവറിനുവേണ്ടി മാത്രമായിരിക്കണം ജൊഗീന്ദർ ഇന്ത്യൻ ടീമിൽ അവതരിച്ചത്.

പിന്നീടിങ്ങോട്ട് രാജ്യാന്തര ക്രിക്കറ്റിൽ ഒരു പന്തുപോലും എറിയാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടില്ല. നിമിത്തങ്ങളിൽ വിശ്വസിക്കുന്നവർക്കു പറയാം, ധോണിയെന്ന ക്യാപ്റ്റന്റെ ഉദയംതന്നെ ജൊഗീന്ദറിന്റെ ആ ഓവറിന്റെ ബലത്തിലാണെന്ന്. ബിസിസിഐയുടെ കീശ വീർപ്പിച്ച ഐപിഎല്ലിനു പോലും കാരണമായത് ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയതിന്റെ തിരയിളക്കമാണ്. 2011ൽ നടന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലാണ് ജൊഗീന്ദറിനെ അവസാനമായി ക്രിക്കറ്റ് ഫീൽഡിൽ കണ്ടത്. പിന്നീട് ജഴ്സി മാറി യൂണിഫോം ആയി. ഹരിയാന പൊലീസിൽ ഡിവൈഎസ്പിയാണ് ജൊഗീന്ദർ ഇപ്പോൾ!

∙ 4 ഏകദിനം, 4 ട്വന്റി20

രാജ്യാന്തര ക്രിക്കറ്റിൽ ജൊഗീന്ദർ ആകെ കളിച്ചത് നാല് ഏകദിനവും നാല് ട്വന്റി20 മൽസരങ്ങളുമാണ്. നാലു ട്വന്റി20 മൽസരങ്ങളും കളിച്ചത് ലോകകപ്പിലാണ്. 2004ൽ ധോണിക്കൊപ്പം ബംഗ്ലദേശിനെതിരെയാണ് ജൊഗീന്ദറിന്റെ അരങ്ങേറ്റം. ആദ്യ മൽസരത്തിൽതന്നെ നേടിയ അഷ്റാഫുളിന്റെ വിക്കറ്റാണ് ഏകദിനത്തിലെ ആകെ സമ്പാദ്യം. മൂന്നു മൽസരങ്ങൾ നീണ്ട ബംഗ്ലദേശ് പര്യടനത്തിനുശേഷം ടീമിൽനിന്നു പുറത്തായി. രണ്ട് നോട്ടൗട്ട് അടക്കം 34 റൺസാണ് നേടിയത്. 2007ൽ വെസ്റ്റിൻഡീസിനെതിരായ കട്ടക്ക് ഏകദിനത്തിലാണ് പിന്നീട് ജൊഗീന്ദറിനെ കാണുന്നത്. ഇന്ത്യ ജയിച്ച മൽസരത്തിൽ ഒരു റൺനേടാനേ അദ്ദേഹത്തിനായുള്ളു. വിക്കറ്റ് ഇല്ലായിരുന്നു. അതായിരുന്നു അവസാനത്തെ ഏകദിന മൽസരം.

joginder-sharma-1
ജൊഗീന്ദർ ശർമ ഫൈനൽ മത്സരത്തിനിടെ (ഇടത്, ജൊഗീന്ദർ പൊലീസ് യൂണിഫോമിൽ (വലത്)

∙ ട്വന്റി20 ലോകകപ്പിൽ

പിന്നീട് പ്രത്യക്ഷപ്പെട്ടത് ദക്ഷിണാഫ്രിക്കയിൽനടന്ന ട്വന്റി20 ലോകകപ്പ് ടീമിലാണ്. ട്വന്റി20യെക്കുറിച്ച് അധികം ധാരണയായിട്ടില്ലാത്ത കാലം. സച്ചിനും ഗാംഗുലിയും ദ്രാവിഡും കളിക്കാനില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചു. വലിയ പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും സീനിയറായ യുവരാജിനെ പരിഗണിക്കാതെ ധോണിയെ ക്യാപ്റ്റനാക്കി ബിസിസിഐ പരീക്ഷണത്തിനൊരുങ്ങി. ധോണിയുടെ യുവനിരയിൽ ഓൾറൗണ്ടർ എന്നനിലയിൽ ജൊഗീന്ദറും കയറിപ്പറ്റി. ആർ.പി. സിങ്, ശ്രീശാന്ത്, അജിത് അഗാർക്കർ, ഇർഫാൻ പഠാൻ എന്നീ നാലു പേസർമാരുമായാണ് ഇന്ത്യ ആദ്യമൽസരങ്ങൾക്കിറങ്ങിയത്.

അഗാർക്കർ കണക്കിനു തല്ലുവാങ്ങിയപ്പോൾ ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ ജൊഗീന്ദറിന് അവസരം വന്നുചേർന്നു. യുവരാജ് സിങ്ങിന്റെ ആറു സിക്സറുകൾകൊണ്ട് ചരിത്രത്തിലിടം നേടിയ മൽസരത്തിൽ ജൊഗീന്ദറിന് ഇംഗ്ലിഷ് ബാറ്റ്സ്മാൻമാർ വക നാലോവറിൽ 57 റൺസ് കിട്ടി. വിക്കറ്റൊന്നും നേടാനുമായില്ല. എങ്കിലും ധോണി കൈവിട്ടില്ല, ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക മൽസരത്തിലും ജൊഗീന്ദർ ഇറങ്ങി. നാലോവറിൽ 24 റൺസ് മാത്രമാണ് വിട്ടുനൽകി ജൊഗീന്ദർ വിശ്വാസം കാത്തു. ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനലിലും അവസാന ഓവർ എറിഞ്ഞത് ജൊഗീന്ദർ ആയിരുന്നു. 22 റൺസ് വിജയലക്ഷ്യമുള്ളപ്പോൾ 7 റൺസ് മാത്രംവിട്ടു നൽകി ജൊഗീന്ദർ ഇന്ത്യയെ ഫൈനലിലേക്കു നടത്തിച്ചു.

∙ അങ്ങനെ ഫൈനൽ

ചിരവൈരികളായ പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 157 റൺസെടുക്കാനേ ഇന്ത്യയ്ക്കായുള്ളൂ. എങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ധോണിപ്പട പ്രതീക്ഷ കെടാതെ നോക്കി. മൽസരം അവസാനമെത്തുമ്പോൾ മിസ്ബാ ഉൾഹഖും ഇന്ത്യയുമായുള്ള പോരാട്ടമായി ചുരുങ്ങി. ഒടുവിലിതാ അവസാന ഓവർ.. ഒറ്റ വിക്കറ്റ് ശേഷിക്കേ 13 റൺസ് ആയിരുന്നു വിജയലക്ഷ്യം. ഹർഭജൻ ഉണ്ടായിട്ടും ധോണി ബോൾ ഏൽപ്പിച്ചത് ജൊഗീന്ദറിനെ. ആദ്യ പന്തു തന്നെ വൈഡ്. എല്ലാവരും തലയിൽ കൈവച്ചു. രണ്ടാം പന്തിൽ മിസ്ബയുടെ അടി കൊണ്ടില്ല, പന്ത് ധോണിയുടെ കൈയിൽ. ലക്ഷ്യം 5 പന്തിൽ 12. അടുത്ത ബോളും ജൊഗീന്ദർ ഓഫിൽ എറിയുമെന്നു മനസ്സിൽ കണ്ട മിസ്ബ ഓഫിലേക്ക് ഇറങ്ങി നിന്നു. ജൊഗീന്ദറിന്റെ വക ജൂസി ഫുൾടോസ്. ഒന്നാന്തരം സിക്സർ. ഇന്ത്യൻ ആരാധകർ മുഴുവൻ പ്രാകിയ നിമിഷം. ജയിക്കാൻ ഇനി 4 പന്തിൽ ആറുമാത്രം.

ചങ്കിടിപ്പുകൾക്കിടയിൽ ജൊഗീന്ദറിന്റെ അടുത്ത പന്ത്. 43 റൺസിൽ നിൽക്കുന്ന മിസ്ബ വീണ്ടും ഓഫിലേക്കിറങ്ങി. ഫൈൻ ലെഗിലെ ശ്രീശാന്തിനെ മറികടന്ന് ബൗണ്ടറി തന്നെ ലക്ഷ്യം. ഷോട്ട് അൽപ്പം പാളി, ഉയർന്നുപോയ പന്ത് എങ്ങനെയോ ശ്രീശാന്ത് കൈയിൽ ഒതുക്കി. പിന്നീട് എല്ലാം ചരിത്രം. കപ്പ് നേട്ടമൊക്കെ ആഘോഷിച്ചെങ്കിലും പിന്നീട് ജൊഗീന്ദറിന് ഇന്ത്യൻ ടീമിൽനിന്നു വിളിവന്നില്ല. ധോണിക്കൊപ്പം ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായി 2011 വരെ ജൊഗീന്ദർ ഐപിഎല്ലിൽ കളിച്ചു. ഇടയ്ക്ക് ഒരു കാർ അപകടത്തിൽ ജൊഗീന്ദറിനു തലയ്ക്കു സാരമായി പരുക്കേൽക്കുകയുമുണ്ടായി. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റിൽ മടങ്ങിയെത്തിയെങ്കിലും പിന്നീട് പൊലീസ് യൂണിഫോമിലേക്കു മാറി.

English Summary: 2007 World Cup Hero Joginder Sharma Announces Retirement From All Forms Of Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com