ADVERTISEMENT

മുംബൈ∙ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിനു മുൻപ് ആർ.അശ്വിന്റെ ‘‍ഡ്യൂപ്പിനെ’ ഉപയോഗിച്ച് നെറ്റ്സിൽ പരിശീലനം നടത്തിയ ഓസ്ട്രേലിയയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഡൽഹിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനു മുൻപ് ഓസ്ട്രേലിയ ജഡേജയുടെ ഡ്യൂപ്ലിക്കേറ്റിനെ അന്വേഷിക്കില്ല എന്നു കരുതാമെന്ന് കൈഫ് ട്വിറ്ററിൽ കുറിച്ചു.

‘‘ഡ്യൂപ്ലിക്കേറ്റ് അശ്വിനെയും ഒറിജിനലിനെയും നേരിടുമ്പോഴുള്ള വ്യത്യാസം ഇപ്പോള്‍ ഓസ്ട്രേലിയയ്ക്കു മനസ്സിലാകും. ഒരു ഫസ്റ്റ് ക്ലാസ് താരത്തെ നേരിട്ടുകൊണ്ട് ലോകോത്തര താരങ്ങളിൽ ഒരാൾക്കെതിരെ തയാറെടുക്കാൻ നിങ്ങൾക്കു സാധിക്കില്ല. ഡൽഹിയില്‍ അവർ ജഡേജയുടെ ഡ്യൂപ്ലിക്കേറ്റിനെ അന്വേഷിക്കില്ലെന്നു പ്രതീക്ഷിക്കാം.’’– മുഹമ്മദ് കൈഫ് ട്വിറ്ററിൽ കുറിച്ചു.

ആർ.അശ്വിന്റെ ബോളിങ് സ്റ്റൈലിന്റെ തനി പകർപ്പ് എന്നു പറയാവുന്ന ബറോഡ സ്പിന്നർ മഹേഷ് പിഥിയയെ നെറ്റ്സിൽ ഓസ്ട്രേലിയൻ താരങ്ങൾ നേരിട്ടിരുന്നു. മഹേഷിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടാണ് ഓസ്ട്രേലിയൻ ടീം നെറ്റ്സിൽ പന്തെറിയാന്‍ താരത്തെ ക്ഷണിച്ചത്. സ്റ്റീവ് സ്മിത്തിനാണ് നെറ്റ്സിൽ കൂടുതൽ പന്തെറിഞ്ഞതെന്നും സ്മിത്തിനെ നെറ്റ്സിൽ ആറു വട്ടം പുറത്താക്കിയിട്ടുണ്ടെന്നും പിഥിയ വെളിപ്പെടുത്തിയിരുന്നു. ഇത്രയൊക്കെ പഠിച്ചിട്ടും നാഗ്പുരിലെ ആദ്യ ടെസ്റ്റിൽ ദയനീയമായി ഓസീസ് തകർന്നടിഞ്ഞു.

നാഗ്പുർ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 91 റൺസിനു പുറത്താക്കിയത് അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു. 12 ഓവറുകൾ എറിഞ്ഞ അശ്വിൻ 37 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ അശ്വിൻ മൂന്നു വിക്കറ്റുകളും നേടി. ഓസീസിന്റെ ആദ്യ ഇന്നിങ്സിൽ രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ബാറ്റിങ്ങിലും തിളങ്ങിയ ജഡേജ 185 പന്തിൽ 70 റൺസെടുത്താണു മടങ്ങിയത്.

English Summary: "Hope They Not Searching For A Jadeja Duplicate": Ex-India Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com