ADVERTISEMENT

മുംബൈ∙ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലിനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇത്രയേറെ വിമർശനങ്ങൾ കേൾക്കാൻ കെ.എൽ. രാഹുൽ കുറ്റവാളിയൊന്നുമല്ലെന്നാണു ഹർഭജന്‍ സിങ്ങിന്റെ പ്രതികരണം. ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണു രാഹുൽ കടന്നു പോകുന്നതെന്നും അത് എല്ലാവര്‍ക്കും സംഭവിക്കുന്നതാണെന്നും ഹർഭജൻ സിങ് പ്രതികരിച്ചു.

‘‘നമുക്ക് കെ.എൽ. രാഹുലിനെ ഒറ്റപ്പെടുത്താൻ സാധിക്കുമോ? അദ്ദേഹം കുറ്റമൊന്നും ചെയ്തിട്ടില്ല. ഇപ്പോഴും പ്രധാനപ്പെട്ട താരമാണ്. അദ്ദേഹം ശക്തമായി തിരിച്ചുവരിക തന്നെ ചെയ്യും. രാജ്യാന്തര ക്രിക്കറ്റിൽ നമ്മളെല്ലാം ഇത്തരം സമയങ്ങളിലൂടെ കടന്നുപോയിട്ടുള്ളതാണ്. രാഹുൽ അതിൽ ആദ്യത്തേയോ, അവസാനത്തേയോ ആളല്ല. രാഹുൽ നമ്മുടെ സ്വന്തം താരമാണെന്ന കാര്യം മനസ്സിലാക്കണം. രാഹുലിൽ വിശ്വസിക്കൂ.’’– ഹർഭജൻ സിങ് ട്വിറ്ററിൽ കുറിച്ചു.

രാഹുലിനു പകരം യുവതാരം ശുഭ്മൻ ഗിൽ ഓസ്ട്രേലിയയ്ക്കെതിരായ അടുത്ത രണ്ടു ടെസ്റ്റുകളിലും ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണു പ്രതീക്ഷയെന്നും ഹർഭജൻ സിങ് പ്രതികരിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യ വിജയിച്ചെങ്കിലും ഓപ്പണിങ് ബാറ്ററെന്ന നിലയിൽ മോശം പ്രകടനമാണു കെ.എൽ. രാഹുൽ നടത്തിയത്. ബാറ്റിങ്ങിനിറങ്ങിയ മൂന്ന് ഇന്നിങ്സുകളിലുമായി 38 റൺസാണു താരം ആകെ നേടിയത്.

ഈ സാഹചര്യത്തിൽ രാഹുലിനെ മാറ്റി പകരം കഴിവുള്ള മറ്റേതെങ്കിലും താരത്തെ ഇറക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ് ആവശ്യമുന്നയിച്ചിരുന്നു. ശുഭ്മൻ ഗിൽ ടീമിലെത്തണമെന്ന ആവശ്യം വെങ്കടേഷ് പ്രസാദും മുന്നോട്ടുവച്ചു. പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. വൈസ് ക്യാപ്റ്റന്റെ ചുമതല പുതുതായി ആര്‍ക്കും നൽകിയിട്ടുമില്ല.

English Summary: Harbhajan Singh defends under-fire KL Rahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com