ADVERTISEMENT

ഇൻഡോർ ∙ സ്പിൻ ട്രാക്കുകളിൽ തങ്ങൾ അജയ്യരാണെന്ന ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനു മേൽ ആണിയടിക്കാൻ മൂന്നാം ദിനം ഓസ്ട്രേലിയയ്ക്ക് വേണ്ടിവന്നത് 19 ഓവർ മാത്രം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 76 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 18.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: ഇന്ത്യ– 109, 163. ഓസ്ട്രേലിയ 197, 1–78. 2 ഇന്നിങ്സിലുമായി 11 വിക്കറ്റുകൾ വീഴ്ത്തിയ ഓസീസ് ഓഫ് സ്പിന്നർ നേഥൻ ലയണാണ് പ്ലെയർ ഓഫ് ദ് മാച്ച്. പരമ്പര ഇതോടെ 2–1 എന്ന നിലയിലായി.

4 മത്സര പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ബോർഡർ–ഗാവസ്കർ ട്രോഫി നിലനിർത്തിയെങ്കിലും മൂന്നാം ടെസ്റ്റിലെ തോൽവി ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മോഹത്തിനു മങ്ങലേൽപിച്ചു. ഓസ്ട്രേലിയ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ഉറപ്പിച്ചു. 13ന് അഹമ്മദാബാദിലാണ് നാലാം ടെസ്റ്റ്.

ആശിച്ച തുടക്കം, പക്ഷേ!

76 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കാനിറങ്ങിയ ടീം ഇന്ത്യയ്ക്ക് ആശിച്ച തുടക്കമാണ് ആദ്യ ഓവറിൽ തന്നെ ആർ.അശ്വിൻ സമ്മാനിച്ചത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓസ്ട്രേലിയൻ ഓപ്പൺ ഉസ്മാൻ ഖവാജയെ കീപ്പർ ശ്രീകർ ഭരത്തിന്റെ കൈകളിൽ എത്തിച്ച അശ്വിൻ ഓസീസിനെ പ്രതിരോധത്തിലാക്കി. എന്നാൽ പിന്നാലെയെത്തിയ മാർനസ് ലബുഷെയ്നും (58 പന്തിൽ 28 നോട്ടൗട്ട്) ഓപ്പണർ ട്രാവിസ് ഹെഡും (53 പന്തിൽ 49 നോട്ടൗട്ട്) വിക്കറ്റ് നഷ്ടപ്പെടാതെ പ്രതിരോധത്തിലൂന്നി ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. ആദ്യ 10 ഓവറിൽ ഒരു ബൗണ്ടറി അടക്കം 13 റൺസ് മാത്രമാണ് ഓസ്ട്രേലിയ നേടിയത്.

ഹെഡിന്റെ കൗണ്ടർ അറ്റാക്ക്

10 ഓവർ ക്രീസിൽ ചെലവഴിച്ച ആത്മവിശ്വാസത്തിൽ 11–ാം ഓവർ എറിയാനെത്തിയ അശ്വിനെതിരെ ആക്രമിച്ചു കളിക്കാൻ ഹെഡ് തീരുമാനിച്ചതോടെ കളി മാറി. ഒരു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 13 റൺസാണ് ആ ഓവറിൽ ഹെഡ് നേടിയത്. പിന്നീടങ്ങോട്ട് ഇന്ത്യൻ സ്പിന്നർമാരെ കൗണ്ടർ അറ്റാക്ക് ചെയ്യാൻ തന്നെയായിരുന്നു ഹെഡിന്റെയും ലബുഷെയ്നിന്റെയും തീരുമാനം. സ്റ്റെപ് ഔട്ട് ചെയ്തും സ്വീപ് ഷോട്ടുകളിലൂടെയും ഇരുവരും അനായാസം സ്കോർ ബോർഡ് ചലിപ്പിച്ചു.

ഇന്ത്യയുടെ ആവലാതികൾ

ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും ജയിച്ചതോടെ പരമ്പര തൂത്തുവാരി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിക്കാമെന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെയും സംഘത്തിന്റെയും മൂന്നാം ടെസ്റ്റിലെ തോൽവി കനത്ത തിരിച്ചടിയായി. 

കെ.എൽ.രാഹുലിന് പകരം ടീമിലെത്തിയ ശുഭ്മൻ ഗിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതും ടോപ് ഓർഡറിൽ താൻ ഉൾപ്പെടെയുള്ള താരങ്ങൾ മികച്ച തുടക്കം മുതലാക്കുന്നതിൽ പരാജയപ്പെട്ടതും രോഹിത്തിനു തലവേദനയാകുമെന്ന കാര്യത്തിൽ സംശയമില്ല. വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലെത്തിയ ഭരത്, കീപ്പർ മാത്രമായി ഒതുങ്ങുന്നതും ബാറ്റിങ് ഓർഡറിൽ അക്സർ പട്ടേലിന്റെ സ്ഥാനത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പവും വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരുടെ ഫോമുമെല്ലാം ടീമിനെ അലട്ടുന്നുണ്ട്.

കയ്യടിക്കാം, ക്യാപ്റ്റൻ സ്മിത്തിന്

കൃത്യമായ ഫീൽഡ് പ്ലേസ്മെന്റുകൾ, ബോളർമാരെ ഉപയോഗിക്കുന്നതിലെ കണിശത, ഇന്ത്യൻ ബാറ്റർമാരെ കടന്നാക്രമിക്കാൻ കാണിച്ച ധൈര്യം..ഒരു ഇടവേളയ്ക്കു ശേഷം ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്ത സ്റ്റീവ് സ്മിത്തിന്റെ നേതൃപാടവത്തിന്റെ കൂടി ഫലമാണ് മൂന്നാം ടെസ്റ്റിലെ വിജയം. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ കൂറ്റൻ സ്കോർ നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചപ്പോൾ തന്റെ സ്പിന്നർമാരിലായിരുന്നു സ്മിത്തിന് വിശ്വാസം. നേഥൻ ലയൺ, ടോം മർഫി, മാത്യു കോനമാൻ എന്നിവരെ കൃത്യമായ സ്പെല്ലുകളിൽ കൊണ്ടുവരാൻ സ്മിത്തിന് സാധിച്ചു. 

രണ്ടാം ഇന്നിങ്സിൽ സ്പിന്നർമാരെ അനായാസമായി നേരിട്ട ശ്രേയസ് അയ്യരെ പേസ് ബോളർ മിച്ചൽ സ്റ്റാർക്കിനെ കൊണ്ടുവന്ന് പുറത്താക്കിയതും  ചേതേശ്വർ പൂജാരയെ ലെഗ് സ്റ്റംപ് ട്രാപ്പിൽപ്പെടുത്തി സ്ലിപ്പിൽ ഉജ്വലമായ ക്യാച്ചിലൂടെ പുറത്താക്കിയതുമെല്ലാം സ്മിത്തിന്റെ ക്യാപ്റ്റൻസി മികവ് വിളിച്ചോതി.

English Summary: Australia won by 9 wickets in the third test 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com