ADVERTISEMENT

മുംബൈ ∙ ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ, സ്കോറിങ്ങിലെ മെല്ലപ്പോക്ക്– മുൻപ് പഴിച്ചവരെല്ലാം ഇന്നലെ കെ.എൽ.രാഹുലിനെ സ്തുതിച്ചിട്ടുണ്ടാകും! ചെറിയ വിജയ ലക്ഷ്യത്തിനു മുൻപിൽ മറ്റു മുൻനിര ബാറ്റർമാരെല്ലാം മുട്ടിടിച്ചു മടങ്ങിയപ്പോൾ ഇന്ത്യയെ രക്ഷിച്ചത് രാഹുലിന്റെ അപരാജിത അർധ സെഞ്ചറി (75). 189 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ 1–0ന് മുന്നിലെത്തി.

39 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രാഹുലും രവീന്ദ്ര ജഡേജയും (45 നോട്ടൗട്ട്) ചേർന്നുള്ള 108 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. ബോളിങ്ങിൽ 2 വിക്കറ്റും നേടിയ ജഡേജയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ബാറ്റിങ്ങിലെ മോശം ഫോമിനെത്തുടർന്ന് ടെസ്റ്റ് ടീമിലെ സ്ഥാനവും വൈസ് ക്യാപ്റ്റൻ പദവിയും നഷ്ടമായ രാഹുലിന്റെ തിരിച്ചുവരവിനാണ് വാങ്കഡെ സ്റ്റേഡിയം ഇന്നലെ സാക്ഷിയായത്. സ്കോർ: ഓസ്ട്രേലിയ 35.4 ഓവറിൽ 188. ഇന്ത്യ 39.5 ഓവറിൽ 5ന് 191.

സ്പിന്നർമാ‍ർ അടക്കിവാണ 4 ടെസ്റ്റ് മത്സരങ്ങൾക്കുശേഷമുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇരു ടീമുകളിലെയും പേസ് ബോളർമാരുടെ ശക്തി പ്രകടനമായി മാറി.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ 2 വിക്കറ്റ് നഷ്ടത്തിൽ 129 എന്ന മികച്ച നിലയിലായിരുന്നു. എന്നാൽ ഇരുപതാം ഓവറിൽ മിച്ചൽ മാർഷിന്റെ (81) നിർണായക വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ ഓസീസിന്റെ തകർച്ചയ്ക്കു കുഴിതോണ്ടി. 3 വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ആഞ്ഞു പ്രഹരിച്ചതോടെ ഓസ്ട്രേലിയൻ ബാറ്റിങ്ങിന്റെ നട്ടെല്ലും തകർന്നു. 8 ഓവറിനുള്ളിൽ 19 റൺസിനിടെ അവസാന 6 വിക്കറ്റുകൾ നഷ്ടമായ ഓസ്ട്രേലിയ 35.4 ഓവറിൽ ഓൾഔട്ടായി. 6 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങിയായിരുന്നു ഷമിയുടെ 3 വിക്കറ്റ് നേട്ടം.

ചെറിയ വിജയലക്ഷ്യം അനായാസം കീഴടക്കാനിറങ്ങിയ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയൻ പേസർമാരും അതേ നാണയത്തിൽ തിരിച്ചടിച്ചു. രണ്ടാം ഓവറിൽ തന്നെ ഇഷൻ കിഷനെ (3) മാർകസ് സ്റ്റോയ്നിസ് പുറത്താക്കിയെങ്കിലും ഇന്ത്യയെ വിറപ്പിച്ചത് മിച്ചൽ സ്റ്റാർക്കാണ്. അഞ്ചാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ വിരാട് കോലിയെയും (4) സൂര്യകുമാർ യാദവിനെയും (0) സ്റ്റാർക് വിക്കറ്റിനു മുൻപിൽ കുരുക്കി. ഒരറ്റത്തു പ്രതീക്ഷയോടെ നിന്ന ശുഭ്മൻ ഗില്ലിനെയും (20) സ്റ്റാർക് തന്നെ മടക്കിയതോടെ ഇന്ത്യ അപകട ഭീതിയിലായി. 

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം (25) 44 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ രാഹുൽ ടീമിനെ കരയറ്റാൻ ശ്രമിച്ചെങ്കിലും ഹാർദിക്കിനെ പുറത്താക്കിയ സ്റ്റോയ്നിസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. തുടർന്നായിരുന്നു രാഹുലിന് കൂട്ടായി ജഡേജയുടെ വരവ്. ക്രീസിൽ കരുതലോടെ നിലയുറപ്പിച്ച രാഹുലും ജഡേജയും 56 റൺസാണ് സിംഗിളുകളിലൂടെ നേടിയെടുത്തത്. 

English Summary: India vs Australia First ODI Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com