മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം പുറത്ത്. ശ്രേയസ് അയ്യരുടെ പരുക്കിനെ തുടര്‍ന്ന് സഞ്ജു സാംസണ്‍ പകരക്കാരനായി ടീമിലേക്ക് വരും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ശ്രേയസിന് പകരക്കാരനെ പ്രഖ്യാപിക്കാന്‍ ബിസിസിഐ തയാറായില്ല. സഞ്ജുവിനെ ബോധപൂര്‍വം ഒഴിവാക്കിയതല്ലെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ വിശദീകരണം.
പരുക്കില്‍ നിന്ന് മുക്തനായി ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ഇപ്പോഴും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് സഞ്ജു എന്നാണ് ബിസിസിഐയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രേയസിന്റെ പകരക്കാരനായി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സമയമാവുമ്പോഴേക്കും സഞ്ജു ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.
സഞ്ജുവിന്റെ കാല്‍മുട്ടിനാണു പരിക്കേറ്റത്. ജസ്പ്രീത് ബുമ്ര, ദീപക് ചാഹര്‍ എന്നിവരുടെ ഉദാഹരണങ്ങള്‍ മുന്‍പില്‍ നില്‍ക്കെ ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുത്തതിനു ശേഷം മാത്രം സഞ്ജുവിനെ കളിപ്പിച്ചാല്‍ മതിയെന്ന നിലപാടിലാണ് ബിസിസിഐ. ജസ്പ്രീത് ബുമ്ര പരുക്കുമാറി ഇന്ത്യൻ ടീമിലെത്തിയിരുന്നെങ്കിലും ഇന്ത്യയ്ക്കായി ഒരു കളിപോലും കളിക്കാൻ സാധിച്ചിരുന്നില്ല. താരത്തെ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരിക്കുകയാണ്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെയാണ് സഞ്ജു സാംസണ് പരുക്കേറ്റത്.
English Summary: Why is Sanju Samson not playing ODIs? BCCI Official confirms Sanju still at NCA